20 April 2024, Saturday

നെയ്മറില്ലാതെ വീണ്ടും കാനറികള്‍ ഇറങ്ങുന്നു

Janayugom Webdesk
ലുസൈല്‍
December 1, 2022 10:49 pm

നേരത്തെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീല്‍ നാളെ ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിന് ഇറങ്ങും. തുടര്‍ച്ചയായ രണ്ടാം കളിയിലും സൂപ്പര്‍ താരം നെയ്മറുടെ അഭാവത്തിലാണ് കാനറികള്‍ കാമറൂണിനെതിരെ ഇറങ്ങുന്നത്. ആദ്യ രണ്ട് കളികളില്‍ സെര്‍ബിയയെയും സ്വിറ്റ്‌സര്‍ലന്‍ഡിനെയും തോല്‍പ്പിച്ച് ആറ് പോയിന്റുമായി അവസാന 16ലേക്ക് ബ്രസീല്‍ നേരത്തെ ഇടം ഉടുപ്പിച്ചിരുന്നു. നാളെ അവസാന കളിയിലും ജയിച്ച് തുടര്‍ച്ചയായ മൂന്നാമത്തെ ജയം വിജയമാണ് അവര്‍ ലക്ഷ്യമിടുന്നത്. മറ്റൊരു മത്സരത്തില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും ഇറങ്ങും. സെര്‍ബിയയാണ് എതിരാളികള്‍. ഈ കളിയില്‍ ഒരു സമനില മാത്രം മതി സ്വിസിന് അവസാന 16ല്‍ സ്ഥാനം പിടിക്കാന്‍. രണ്ട് കളികളും ഇന്ത്യന്‍ സമയം രാത്രി 12.30ന്.

ആദ്യ കളിയില്‍ കാമറൂണിനെ 1–0ന് തോ­ല്‍പ്പിച്ച സ്വിറ്റ്‌സര്‍ലന്‍ഡിന് മൂന്ന് പോയിന്റുണ്ട്. അതേസമയം കാമറൂണിനും സെര്‍ബിയക്കും രണ്ട് കളിയില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണുള്ളത്. നാളെ സെര്‍ബിയയും കാമറൂണും ജയിച്ചാല്‍ ബ്ര­സീലിന് പിന്നാലെ ആര് അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്നത് ഗോള്‍ ശരാശരിയുടെ കണക്കിലാണ് നിര്‍ണയിക്കുക. കാരണം ജയിച്ചാല്‍ രണ്ട് ടീമുകള്‍ക്കും നാല് പോയിന്റ് വീതമാകും. നിലവില്‍ മൂന്ന് ഗോളടിക്കുകയും നാല് ഗോള്‍ വഴങ്ങുകയും ചെയ്ത കാമറൂണാണ് ഗോള്‍ ശരാശരിയില്‍ മുന്നില്‍. സെര്‍ബിയ മൂന്ന് ഗോളടിക്കുകയും അഞ്ച് ഗോള്‍ വഴങ്ങുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് മുന്നേറണമെങ്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തോല്പിക്കണം. കാമറുണിനെ സംബന്ധിച്ചാണെങ്കില്‍ ബ്രസീലിനെ 1–0ന് തോല്‍പ്പിച്ചാലും മുന്നേറാന്‍ കഴിയും.

ആദ്യ കളിയില്‍ സെര്‍ബിയയെ 2–0നും രണ്ടാം കളിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 1–0നും തോല്‍പ്പിച്ച ബ്ര­സീല്‍ മികച്ച ഫോമിലാണ്. ആദ്യ കളിയില്‍ രണ്ട് ഗോളടിച്ച റിച്ചാര്‍ലിസണും കഴിഞ്ഞ കളിയില്‍ സ്വിസിനെതിരെ വിജയഗോളടിച്ച കാസിമെറയും അടങ്ങുന്ന ബ്ര­സീല്‍ നെയ്മറിന്റെ അ­ഭാവത്തിലും അതിശക്തരാണ്. എങ്കിലും നെ­യ്മര്‍ ഇ­ഫക്ട് ടീമില്‍ നിഴലിച്ചുനില്‍ക്കുന്നുണ്ട്. നാളെ ഇതുവരെ കളത്തിലിറങ്ങാത്ത താരങ്ങ­ള്‍ക്ക് കോച്ച് ടിറ്റെ അവസരം ന­ല്‍കാനും ഇടയുണ്ട്.

Eng­lish Summary:The Canaries go down again with­out Neymar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.