സംസ്ഥാന യുവജനക്ഷേമ ബോർഡ് രൂപീകരിച്ച യൂത്ത് ആക്ഷൻ ഫോഴ്സിന്റെ തിരുവനന്തപുരം ജില്ലയുടെ രണ്ടാമത്തെ ടീം പരിശീലനം പൂർത്തിയാക്കി. ടാഗോർ തിയറ്ററിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ, ജില്ലയിൽ നിന്നുള്ള 450 യുവതീ യുവാക്കളാണ് പരിശീലനം നേടിയത്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ട്രെയ്നിംഗ് കഴിഞ്ഞ യുവാക്കൾക്കാണ് ടാഗോറിൽ പരിശീലനം നൽകിയത്. അനെർട്ട്, ഫയർ ഫോഴ്സ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് സേനയ്ക്ക് പരിശീലനം നൽകിയത്.
ഫയർഫോഴ്സിന്റെ പരിശീലനത്തിന് ജില്ലാ സ്‌റ്റേഷൻ ഓഫിസർ പ്രവീൺ നേതൃത്വം നൽകി. അനേർട്ടിന്റെ ഷെയർ ദി ഐഡിയാസ് എന്ന പരിശീലന സെക്ഷന് ഡയറക്റ്റർ അമിത് മീണ നേതൃത്വം നൽകി. സെൽഫ് ഡിഫൻസിനുള്ള കരാട്ടെ പരിശീലനം വിനോദും നവമാധ്യമ പരിചയ സെമിനാർ പ്രസ് ക്ലബ് സെക്രട്ടറി സാബ്ലൂ തോമസും നയിച്ചു. സേനയുടെ പാസിംഗ് ഔട്ട് സഹകരണ — ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു, മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, മെമ്പർ സന്തോഷ് കാല, ജില്ലാ കോർഡിനേറ്റർ എ.എം.അൻസാരി എന്നിവർ പങ്കെടുത്തു. പ്രളയത്തിനു ശേഷമാണ് പ്രകൃതി ദുരന്ത നിവാരണത്തിനും സംരക്ഷണത്തിനു മായി യുവാക്കളെ ഉൾപ്പെടുത്തി ഒരു വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് രൂപീകരിക്കാൻ സർക്കാർ പദ്ധതിയിട്ടത്.
യുവജനക്ഷേമ ബോർഡ് പദ്ധതി ഏറ്റെടുക്കുകയായിരുന്നു. 18 നും 25നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്കാണ് യൂത്ത് ആക്ഷൻ ഫോഴ്സിൽ അംഗങ്ങളാകാൻ സാധിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലാണ് പരിശീലനം നൽകുന്നത്. ശാരീരിക ക്ഷമത, ദുരന്തനിവാരണം ’ പ്രകൃതിസംരക്ഷണം തുടങ്ങി മാലിന്യ നിർമാർജനത്തിൽ അടക്കം പരിശീലനം നൽകിയാണ് സേനയെ വാർത്തെടുക്കുന്നത്. ജില്ലകളിൽ നടക്കുന്ന പരിപാടികളിൽ സന്നദ്ധ പ്രവർത്തനം നടത്തുക, സൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ശുചിയാക്കുക തുടങ്ങിയ സേവനങ്ങളിൽ ഇതിനകം തന്നെ യൂത്ത് ആക്ഷൻ ഫോഴ്സ് ഇടപെടൽ നടത്തുന്നുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.