കേരള ഹൈക്കോടതി ഉള്‍പ്പെടെ രാജ്യത്തെ 12 ഹൈക്കോടതികളിലേക്കായി 68 പുതിയ ജഡ്ജിമാരുടെ പേരുകള്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ നല്‍കി. കോടതികളില്‍ ജഡ്ജിമാരുടെ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് ചര്‍ച്ചയായ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ കൊളീജിയത്തിന്റെ നടപടി. ജസ്റ്റിസുമാരായ യു യു ലളിത, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
കേരള ഹൈക്കോടതിയിലേക്ക് എട്ട് പേരുകളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയില്‍ 16, കല്‍ക്കട്ട, രാജസ്ഥാന്‍ ഹൈക്കോടതികളിലേക്ക് ആറ് വീതം, ഗുവാഹട്ടി, ഝാര്‍ഖണ്ഡ് എന്നീ ഹൈക്കോടതികളിലേക്ക് അഞ്ച് വീതം, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും നാല് വീതം, ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് രണ്ട്, മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് ഒന്ന് എന്നിങ്ങനെയാണ് പുതിയ ജഡ്ജിമാരുടെ നിയമനത്തിനായി സുപ്രീം കോടതി പേരുകള്‍ നല്‍കിയിരിക്കുന്നത്.
പിടിഎ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മാര്‍ലി വാങ്കുങ് മിസോറമിലെ ആദ്യത്തെ വനിതാ ജഡ്ജിയാകും. പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മാര്‍ലി ഉള്‍പ്പെടെ പത്ത് വനിതകളാണ് സുപ്രീം കോടതി നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 68 പേരുടെ ലിസ്റ്റില്‍ 44 പേര്‍ അഭിഭാഷകവൃത്തിയില്‍ നിന്നുള്ളവരാണ്.
കേരള ഹൈക്കോടതി ജഡ്ജിമാരായി സുപ്രീം കോടതി ശുപാര്‍ശ ചെയ്തിരിക്കുന്നവരില്‍ നാലു പേർ അഭിഭാഷകരാണ്. മറ്റുള്ളവർ ജുഡീഷ്യൽ സർവീസിൽ നിന്നാണ്. ശോഭ അന്നമ്മ ഈപ്പൻ, സൻജീത കല്ലൂർ അറയ്ക്കൽ, ബസന്ത് ബാലാജി, അരവിന്ദകുമാർ ബാബു തവരക്കാട്ടിൽ എന്നിവരാണ് കേരള ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്യപ്പെട്ട അഭിഭാഷകർ. സി ജയചന്ദ്രൻ, സോഫി തോമസ്, പി ജി അജിത് കുമാർ, സി എസ് സുധ എന്നിവരെ ജുഡീഷ്യൽ സർവീസിൽനിന്ന് ശുപാർശ ചെയ്തു.
ആദ്യമായാണ് ഹൈക്കോടതികളിലേക്ക് ഇത്രയധികം ജഡ്ജിമാരെ ഒന്നിച്ച് ശുപാർശ ചെയ്യുന്നത്. നിയമ മന്ത്രാലയം അംഗീകരിച്ച് രാഷ്ട്രപതി ഉത്തരവിറക്കുന്നതോടെ നിയമനപ്രക്രിയ പൂർണമാകും.
english summary;The collegium recommended the names of 68 new judges for the 12 High Courts; eight for the Kerala High Court
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.