നവോത്ഥാന മൂല്യങ്ങളാൽ ഉയർന്ന ചിന്താശേഷിയുള്ള രാഷ്ട്രീയ കേരളം, രാജ്യത്തിന്റെ മതേതരത്വ സങ്കല്പത്തെ ചിന്നഭിന്നമാക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായ പ്രക്ഷോഭത്തിന് അണിനിരക്കുകയാണിന്ന്. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ നടക്കുന്ന യോജിച്ച പ്രതിഷേധം രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾക്ക് ശക്തിപകരുന്ന ഒന്നാണ്. അതിനിടെ ജനകീയ യോജിപ്പിന് തുരങ്കം വയ്ക്കുന്നതും ആർഎസ്എസ്, ബിജെപി ആസൂത്രിത അക്രമ നീക്കങ്ങൾക്ക് വഴിയൊരുക്കുന്നതുമായ പ്രത്യേക ഹർത്താൽ സമരമുറ ദോഷകരമാകുമെന്നും പറയേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന കേരളീയരെല്ലാം സാന്നിധ്യംകൊണ്ടും മനസുകൊണ്ടും ഇന്ന് കൈകോർക്കേണ്ടത്, മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ ‘ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം; ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണം’ എന്ന മുദ്രാവാക്യം ഉയർത്തി തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നടക്കുന്ന സത്യഗ്രഹ സമരത്തിലാവണം.
രാജ്യമെമ്പാടും ശക്തമായ മുന്നേറ്റമാണ് ന്യൂനപക്ഷങ്ങൾക്ക് ഭീഷണി ഉയർത്തുന്ന ഈ നീക്കത്തിനെതിരെ നടക്കുന്നത്. ഡിസംബർ 19‑ന് അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുവാൻ ഇടതുപക്ഷ പാർട്ടികളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതര പ്രതിപക്ഷ കക്ഷികളും പോരാട്ടത്തിലാണ്. പാർലമെന്റിൽ ബില്ലിനെ പിന്തുണയ്ക്കാൻ നിർബന്ധിതരായ എൻഡിഎ സഖ്യകക്ഷി അസം ഗണപരിഷത്ത്, നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചു. കേരളത്തിനൊപ്പം നിരവധി സംസ്ഥാനങ്ങൾ ഭേദഗതി റദ്ദാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കേരള ഗവർണർ അടക്കം ഭരണഘടനാ പദവികളിൽ ഇരിക്കുന്ന ആർഎസ്എസ് നേതാക്കളാകട്ടെ രാജ്യത്തെ കൂടുതൽ സ്ഫോടനാത്മക സ്ഥിതിയിലേക്ക് തള്ളിവിടാൻ സംഘപരിവാർ നയത്തിന് അടിവരയിടുകയും ചെയ്യുന്നു. ഒപ്പം പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമർത്താനും ആർഎസ്എസ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭരണകൂട ഭീകരതയുടെ താണ്ഡവമാണ് ഡൽഹിയിൽ കാണാനാവുന്നത്. ജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾക്കുനേരെ പൊലീസ് വെടിവച്ചു. പൊലീസ് നടപടിയോടെ പ്രകോപിതരായ വിദ്യാർഥികൾ മൂന്ന് ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു.
നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയാക്കി. സമാന സ്ഥിതിയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകട്ടെ പ്രതിഷേധം നിയന്ത്രണാതീതമായി തുടരുകയാണ്. കേന്ദ്ര നീക്കങ്ങളിൽ ഭയന്ന് ആത്മഹത്യകളും പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായ പൊലീസ് കൊലപാതകങ്ങളും അരങ്ങേറുന്നു. അസമിലെ സ്ഥിതി അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയാണ്. ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അസമിൽ അരങ്ങേറുന്നത്. പൊലീസ് ഭീകരത തുടരുന്ന അസമിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധവുമായി രംഗത്തുള്ള ജനങ്ങൾ മൂന്ന് റയില്‍വേ സ്റ്റേഷനുകള്‍, പോസ്റ്റ് ഓഫീസ്, ബസ് ടെര്‍മിനല്‍ എന്നിവയ്ക്കു തീയിട്ടു. പശ്ചിമബംഗാളിലും സംഘർഷങ്ങൾക്ക് അയവുവന്നിട്ടില്ല. വടക്കൻ ത്രിപുര ഉൾപ്പെടെ പലപ്രദേശങ്ങളിലും ആക്രമണങ്ങളെ ഭയന്ന് 1500 ഓളം ആദിവാസി ഇതര കുടുംബങ്ങൾ വീടുപേക്ഷിച്ച് പോയിരിക്കുന്നു. ജോയിന്റ് മൂവ്മെന്റ് എഗൻസ്റ്റ് സിറ്റിസൻഷിപ് ബിൽ (ജെഎംഎസി) ആഹ്വാനം ചെയ്തിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചെങ്കിലും ത്രിപുരയിൽ ഇനിയും ആശങ്കകളൊഴിഞ്ഞിട്ടില്ല.
ജനരോഷം രാജ്യത്താകെ പടരുമ്പോൾ പാർലമെന്റ് പാസാക്കിയ നിയമ ഭേദഗതിയിൽ ഇന്ന് സുപ്രീം കോടതിയുടെ നിലപാട് എന്തായിരിക്കുമെന്നതിനെ ആശ്രയിക്കാനാണ് ശിവസേന അടക്കം സംഘപരിവാർ സ്വഭാവത്തിലുള്ള പലരും കാത്തുനിൽക്കുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രപതി എന്ത് പറയുന്നു എന്നു കാതോർക്കുന്ന ഇന്ത്യക്കാരും അനേകമാണ്. അതേസമയം, ജനകീയ പ്രതിഷേധങ്ങളെ ഭയന്ന് സംസ്ഥാന പര്യടനങ്ങൾ ഒഴിവാക്കുന്ന ആഭ്യന്തര മന്ത്രി അമിത്ഷാ, പൗരത്വഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് പറഞ്ഞിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനക്കുന്ന പ്രതിഷേധ സമരങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് റാഞ്ചിയിൽ അതീവ സുരക്ഷാവലയത്തിൽ നടന്ന പൊതുയോഗത്തിൽ അമിത്ഷാ പ്രഖ്യാപിച്ചത്. ഇത് എത്രത്തോളം വിശ്വസനീയമാണെന്ന സംശയമാണ് വിവിധകോണുകളിൽ നിന്നുള്ളത്. നിലവിലെ പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതിനൊപ്പം ആസൂത്രിതമായി പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്നതിനുമാണ് അമിത്ഷാ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുദാഹരണമാണ് പ്രതിഷേധങ്ങളെ കലാപാന്തരീക്ഷമുണ്ടാക്കി പൊലീസിനെ ഉപയോഗിച്ച് നേരിടുന്നത്. ഇതിനെതിരെ കേരളത്തിലേതുപോലെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനകീയ പോരാട്ടമാണ് രാജ്യത്താകെ ഉയര്‍ന്നുവരേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.