കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ഇന്ത്യ വിടാത്ത പാകിസ്ഥാന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തും. മൂന്ന് വര്‍ഷം വരെ പരമാവധി തടവോ മൂന്ന് ലക്ഷം പരമാവധി പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കിയേക്കും. ഈമാസം നാലിന് നിലവില്‍ വന്ന കുടിയേറ്റ വിദേശി നിയമം അനുസരിച്ചാണിത്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ കടുത്തനിലപാടിലേക്ക് കടന്നത്. സാര്‍ക്ക് വിസ കൈവശമുള്ളവര്‍ക്ക് ഇന്ത്യ വിടാനുള്ള അവസാന തീയതി ഈ മാസം 26 ആയിരുന്നു. മെഡിക്കല്‍ വിസക്കാര്‍ക്ക് 29ഉം. വിസ ഓണ്‍ അറൈവല്‍, ബിസിനസ്, ഫിലിം, ജേര്‍ണലിസ്റ്റ്, ട്രാന്‍സിറ്റ്, കോണ്‍ഫറന്‍സ്, പര്‍വതാരോഹണം, വിദ്യാര്‍ത്ഥി, സന്ദര്‍ശകന്‍, വിനോദസഞ്ചാരികള്‍, തീര്‍ത്ഥാടകന്‍, തീര്‍ത്ഥാടക സംഘം എന്നീ 12 വിസ വിഭാഗങ്ങളിലുള്ളവര്‍ ഇന്നലെയോടെ രാജ്യം വിടണമെന്നാണ് നോട്ടീസ് നല്‍കിയിരുന്നത്.
സമയപരിധി കഴിഞ്ഞശേഷം ഒരു പാക് പൗരനും ഇന്ത്യയില്‍ തങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരെയും വിളിച്ച് ആവശ്യപ്പെട്ടു. ഇതിനുശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി ഇതേ കാര്യം ആവശ്യപ്പെട്ടു.
മൂന്ന് ദിവസത്തിനുള്ളിൽ ഒമ്പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 509 പാകിസ്ഥാൻ പൗരന്മാർ അട്ടാരി-വാഗ അതിർത്തി പോയിന്റ് വഴി ഇന്ത്യ വിട്ടതായാണ് കണക്കുകള്‍. നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 237 പാകിസ്ഥാൻ പൗരന്മാർ ഇന്നലെ മാത്രം ഇന്ത്യ വിട്ടു.
മൂന്നുദിവസംകൊണ്ട് 14 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ ആകെ 745 ഇന്ത്യക്കാർ പാകിസ്ഥാനിൽ നിന്ന് മടങ്ങിയെത്തുകയും ചെയ്തു. ചില പാകിസ്ഥാനികൾ വിമാനത്താവളങ്ങൾ വഴിയും ഇന്ത്യ വിട്ടിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യക്ക് പാകിസ്ഥാനുമായി നേരിട്ട് വ്യോമയാന ബന്ധം ഇല്ലാത്തതിനാൽ അവർ മറ്റ് രാജ്യങ്ങളിലേക്ക് പോയിരിക്കാമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.