28 March 2024, Thursday

Related news

December 23, 2023
November 14, 2023
October 23, 2023
September 3, 2023
July 27, 2023
May 26, 2023
April 27, 2023
April 15, 2023
April 9, 2023
March 31, 2023

ഹിജാബിന്റെ പേരില്‍ വിഭജനം പടരുന്നു

Janayugom Webdesk
ഉഡുപ്പി
February 7, 2022 10:43 pm

കര്‍ണാടകയിലെ കോളജുകളില്‍ ഹിജാബ് ധരിച്ചതിന്റെ പേരിലുള്ള വിഭാഗീയത തുടരുന്നു. ഉഡുപ്പി കുന്ദാപുര പ്രീ യൂണിവേഴ്സിറ്റി കോളജില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ക്ലാസ് റൂം ഏര്‍പ്പെടുത്തി.

ഹിജാബ് ധരിച്ച് കാമ്പസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയെങ്കിലും പ്രത്യേക ക്ലാസ് റൂമില്‍ ഇരിക്കണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അതിനിടെ ഹിജാബ് വിലക്കും മുസ്‌ലിം വിദ്വേഷവും സംസ്ഥാനത്തെ കൂടുതൽ കോളജുകളിലേക്ക് വ്യാപിച്ചു. സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്നാണ് പല കോളജ് അധികൃതരും ഹിജാബ് ധാരണത്തെ എതിര്‍ത്ത് ഉത്തരവിറക്കിയിട്ടുള്ളത്.

ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ കാവി ഷാള്‍ അണിയിച്ചാണ് ഹിന്ദുസംഘടനകള്‍ കോളജുകളിലേക്ക് അയക്കുന്നത്. അതിനിടെ ചിക്കമംഗളുരുവിലെ ഐഡിഎസ്ജി കോളജില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ നീല ഷാള്‍ അണിഞ്ഞ് കോളജിലെത്തി. ഹിജാബ് വിലക്കില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ദളിത് വിദ്യാര്‍ത്ഥികള്‍ നീല ഷാള്‍ അണിഞ്ഞെത്തിയത്.

കുന്ദാപുര കോളജില്‍ ഹിജാബ് ധരിച്ച് കാമ്പസിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ദിവസങ്ങളായി സമരത്തിലായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചും കോളേജില്‍ എത്താമെന്നും ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും ഉഡുപ്പി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ് ടി സിദ്ദലിംഗപ്പ പറഞ്ഞു.

കുന്ദാപുരയിലെ തന്നെ കളവര വരദരാജ് എം ഷെട്ടി ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളജ് അധികൃതര്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ വീട്ടിലേക്കു തന്നെ തിരിച്ചയച്ചു. ഹിജാബില്ലാതെ ക്ലാസില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചു. അതിനാല്‍ അവരെ തിരിച്ചയച്ചുവെന്നും ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതായും വൈസ് പ്രിന്‍സിപ്പല്‍ ഉഷ ദേവി പറഞ്ഞു.

വിജയപുര ജില്ലയിലെ ശാന്തേശ്വര പിയു കോളജിലും ജിആര്‍ബി കോളജിലും നിരവധി വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് ഹിജാബിട്ട സഹപാഠികള്‍ക്കെതിരെ പ്രകടനം നടത്തി. സംഘര്‍ഷ സാധ്യതകളെത്തുടര്‍ന്ന് പല കോളജുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

ഉഡുപ്പി വനിതാ കോളജിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അതാത് കോളജ് അധികൃതര്‍ തീരുമാനിക്കുന്ന യൂണിഫോം ധരിച്ച് മാത്രമേ വിദ്യാര്‍ത്ഥികള്‍ എത്താന്‍ പാടുള്ളൂവെന്ന് പ്രീ യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ ബോര്‍ഡ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

Eng­lish Sum­ma­ry: The divi­sion is spread­ing in the name of hijab

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.