ഊർജ പ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുന്നു. രാജ്യത്തെ താപവൈദ്യുതനിലയങ്ങൾ കൽക്കരിയില്ലാതെ പ്രവർത്തനം നിർത്തി വയ്‌ക്കേണ്ട സാഹചര്യത്തിലാണ്. ഡൽഹി, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പല സംസ്ഥാനത്തും പത്തുമണിക്കൂർവരെ പവർ കട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. താപനിലയങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനായി മറ്റ് ട്രെയിനുകള്‍ റദ്ദാക്കി റയില്‍വേ ശ്രമം തുടരുകയാണ്.
രാജ്യത്താകെ 62.3 കോടി യൂണിറ്റ് വൈദ്യുതിയുടെ ക്ഷാമമാണ് നേരിടുന്നത്. കേന്ദ്രവിഹിതത്തില്‍ കുറവുണ്ടായതോടെ കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും വൈദ്യുതി നിയന്ത്രണത്തിലേക്ക് കടന്നിരുന്നു. രാജ്യത്തെ വൈദ്യുതി ആവശ്യത്തിന്റെ 70 ശതമാനവും കല്‍ക്കരി ഉപയോഗിക്കുന്ന താപനിലയങ്ങളാണ് നിറവേറ്റുന്നത്. ആകെയുള്ള 173 താപനിലയങ്ങളില്‍ 108 എണ്ണത്തിലും കല്‍ക്കരി ശേഖരം ഏതാനും ദിവസത്തേക്കു മാത്രമേ ശേഷിക്കുന്നുള്ളൂ.
നിലവിൽ വൈദ്യുതി ഉപഭോഗം കൂടിയതാണ് കൽക്കരി ക്ഷാമത്തിലേക്ക് വഴിവച്ചത്. ചൂട് കൂടുതലുള്ള ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ രാജ്യത്ത് വൈദ്യുതി ഉപയോഗം കൂടുതലായിരിക്കും. പക്ഷേ ഈ വർഷം ഉക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് ആഗോള വിപണിയിൽ കൽക്കരി വില കുത്തനെ ഉയർന്നതും വിതരണത്തിലെ അനിശ്ചിതത്വവും കൂടിയ വൈദ്യുതി ഉപഭോഗവും കൂടിചേർന്ന് പ്രതിസന്ധി വർധിപ്പിക്കുകയായിരുന്നു.
ഉഷ്ണ തരംഗം രൂക്ഷമായിരിക്കെ എക്കാലത്തെയും ഉയര്‍ന്ന വൈദ്യുതി ഉപയോഗവുമായി രാജ്യം. വെള്ളിയാഴ്ച രാജ്യത്താകെ വിതരണം ചെയ്തത് 207.11 ഗിഗാവാട്ട് വൈദ്യുതിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50 നാണ് ഇത്രയും വൈദ്യുതി ഉപഭോഗം നടന്നതെന്ന് ഊര്‍ജമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. 204.65 ഗിഗാവാട്ട് വൈദ്യുതി വിതരണമുണ്ടായിരുന്ന വ്യാഴാഴ്ച 10.77 ഗിഗാവാട്ടിന്റെ കുറവുണ്ടായിരുന്നു.
English Summary:The energy crisis is extreme
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.