പുത്തൻ പ്രതീക്ഷകളും ആശങ്കകളുമായി കലാലയമുറ്റത്തേക്ക് ഒന്നര വർഷത്തിന് ശേഷമെത്തുന്ന കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കോവിഡ് മഹാമാരിക്കാലത്തിന്റെ ഇരുട്ടിൽ നിന്നും കോവിഡാനന്തര പ്രതീക്ഷകളുടെ വെളിച്ചത്തിലേക്ക് എന്ന ആശയത്തോടെ സമർപ്പിക്കുന്ന “ഖൈറോസ്ക്യുറോ ” ചിത്ര പ്രദർശനം ഇന്ന് ഓൺലൈനിൽ തുടക്കമാവും. കോവിഡ് അതിവ്യാപനത്തെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചിട്ടപ്പോൾ ഓൺലൈൻ പഠനത്തിനിടയിൽ വീടുകളിൽ ഒതുങ്ങേണ്ടി വന്ന കുട്ടികളിൽ ചിന്തകളുടെയും സന്തോഷത്തിന്റെയും പ്രതീക്ഷകളുടെയും തിരിച്ചറിവുകൾ സമ്മാനിക്കുന്ന ചിത്രങ്ങൾ അതിജീവനത്തിന്റെയും സന്ദേശങ്ങളുമാണ് പങ്കിടുന്നത്. മാനസികമായി കുട്ടികളെയും രക്ഷിതാക്കളെയും കൂടുതൽ കരുത്തുറ്റവരാക്കാൻ ഈ പ്രദർശനം വഴിതുറക്കുമെന്നാണ് പ്രതീക്ഷ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാരംഗം കലാ സാഹിത്യ വേദി 2021 ഫെബ്രുവരിയിൽ തിരുവനന്തപുരം വേളിയിൽ സംഘടിപ്പിച്ച ത്രിദിന ചിത്രാങ്കണം കലാക്യാമ്പിൽ പങ്കെടുത്ത സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള 34 അധ്യാപകർ അവരുടെ കോവിഡ് കാല സർഗ്ഗാത്മക ചിത്രകലാ സൃഷ്ടികളുടെ ഓൺലൈൻ പ്രദർശനമാണ് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി ഇന്നുമുതൽ സംഘടിപ്പിക്കുന്നത്.
ചിത്രകലാധ്യാപകരായ ബാലകൃഷ്ണൻ കതിരൂർ (എറണാകുളം), ഹരീഷ് പി ജി (തൃശൂർ) റഹ്മാൻ കൊഴുക്കല്ലൂർ (കോഴിക്കോട്), ഷമീർ ഹരിപ്പാട് (ആലപ്പുഴ) സുരേഷ് കാട്ടിലങ്ങാടി (മലപ്പുറം), സുശാന്ത് കൊല്ലറക്കൽ (കണ്ണൂർ) എന്നിവരാണ് പ്രദർശനത്തിന് നേതൃത്വം നല്കുന്നത്.കലാപഠനത്തിൽ താല്പര്യവും കഴിവുമുള്ള കുട്ടികളെ ഈ മേഖലയിൽ ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് അധ്യാപകർക്ക് വിദ്യാരംഗം കലാസാഹിത്യവേദി മൂന്ന് ദിവസത്തെ കലാ പരിശീലനം നൽകിയത്. ഈ അധ്യാപകർ കോവിഡ് കാലയളവിൽ കുട്ടികൾക്ക് മഹാമാരിയിൽ നിന്നുള്ള അതിജീവനം വിഷയമാക്കി തയ്യാറാക്കിയ ചിത്രങ്ങളാണ് ഖൈറോ സ്ക്യുറോ എന്ന നാമകരണത്തിൽ നടത്തുന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് കുട്ടികൾക്ക് ഏറെ മാനസികോല്ലാസവും പ്രചോദനവുമാകുമെന്ന് വിദ്യാരംഗം മാസികയുടെ എഡിറ്റർ ടി കെ എ ഷാഫി ജനയുഗത്തോട് പറഞ്ഞു. ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. യു ട്യൂബ് വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും സ്കൂൾ ഗ്രൂപ്പ് വഴിയും വിക്ടേഴ്‌സ് ചാനൽ ഉപയോഗപ്പെടുത്തിയും മുഴുവൻ കുട്ടികളിലേക്കും പ്രദർശനമെത്തിക്കാനാണ് സംഘാടകരുടെ ശ്രമം.
English Summary: The exhibition “Kyroscuro” illuminates students’
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.