ആധുനിക വത്ക്കരണത്തിന് വഴി തുറന്ന് എറണാകുളം റെയിൽവേ വർക്ക് ഷോപ്പിലേക്കുള്ള ആദ്യ ഇലക്ട്രിക്കൽ എൻജിൻ എത്തി. അടച്ചു പൂട്ടൽ വക്കിലായിരുന്ന സൗത്ത് റെയിൽവേ വര്‍ക്ക് ഷോപ്പിലേക്ക് അനുവദിച്ച രണ്ട് എൻജിനുകളിൽ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം എത്തിയത്.
കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ വർക്ക്ഷോപ്പായ എറണാകുളം ഡീസൽ ലോക്കോഷെഡു അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടാണ് ഇലക്ട്രിക്കൽ എൻജിൻ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവെ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയെ തുടർന്ന് നിലവിലുള്ള ഡീസൽ ലോക്കോ ഷെഡ്, ഇലക്ട്രിക്ക് ലോക്കോ ഷെഡ് ആക്കി മാറ്റാൻ തീരുമാനിച്ച് പണം അനുവദിച്ചിരുന്നു.
എന്നാൽ തുടർ നടപടികളൊന്നും ഉണ്ടാവാതെ വന്നതോടെ റെയിൽവെ ജീവനക്കാരുടെ യൂണിയനുകൾ എംപിമാർക്ക് നിവേദനം നൽകി. ഇതോടെ ജോൺ ബ്രിട്ടാസ്, എ എം ആരിഫ്, എളമരം കരീം എന്നിവർ ദക്ഷിണ റെയിൽവെ ജനറൽ മാനേജരെ കണ്ട് വിഷയം ശ്രദ്ധയിൽ പെടുത്തി.
ഒപ്പം രാജ്യസഭയിൽ ഉന്നയിക്കുന്നതിനായി ജോൺ ബ്രിട്ടാസ് എംപി നോട്ടീസ് നൽകുക കൂടി ചെയ്തതോടെ റെയിൽവെ അധികൃതർ അടിയന്തിര നടപടികളിലേക്ക് കടക്കുകയായിരുന്നു. നിലവിൽ അനുവദിച്ച രണ്ട് ഇലക്ട്രിക്കൽ എൻജിനുകളിൽ ആദ്യത്തേതാണ് എത്തിയത്. കൊങ്കൺ റെയിൽവെ ഇലക്ട്രിഫിക്കേഷൻ അന്തിമഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ ഇലക്ട്രിക് ലോക്കോ ഷെഡ് യാഥാർത്ഥ്യമാകുന്നത് എറണാകുളത്തിന് ഏറെ ഗുണം ചെയ്യും.
english summary; The first electric locomotive arrived at the Ernakulam Railway Workshop
you may also like this video;