നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയുള്ള സംസ്ഥാനത്തിന്റെ വിമര്‍ശനങ്ങളും രാഷ്ട്രീയ വിയോജിപ്പുകളും വായിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍. വൈവിധ്യങ്ങളെ ബഹുമാനത്തോടെ ഉൾക്കൊണ്ട രാജ്യത്ത്, വ്യത്യാസങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കും ദേശീയ പ്രസ്ഥാനത്തിന്റെ ശ്രേഷ്ഠമായ ആദർശങ്ങൾക്കും എതിരായിരിക്കുമെന്ന് ഗവർണർ വ്യക്തമാക്കി. സംസ്ഥാന സർക്കാർ സാമൂഹ്യനീതി, ഫെഡറലിസം, മതനിരപേക്ഷത ജനാധിപത്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളോട് ഉറച്ച പ്രതിബദ്ധത കാത്തുസൂക്ഷിക്കുമെന്നും പറഞ്ഞു.
പത്താം ധനകാര്യ കമ്മിഷനില്‍ നിന്ന് 15ാം കമ്മിഷന്റെ കാലത്ത് എത്തിയപ്പോള്‍ സംസ്ഥാനത്തിനുള്ള വിഹിതം കുറഞ്ഞതിനെ നയപ്രഖ്യാപനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഇതും ഗവര്‍ണര്‍ വായിച്ചു. 10ാം ധനകമ്മിഷന്റെ കാലത്ത് 3.875 ശതമാനമായിരുന്ന വിഹിതം 15ാം ധന കമ്മീഷന്റെ കാലത്ത് 1.925 ശതമാനമായി കുറഞ്ഞു. ജിഎസ്‍ടി നഷ്ടപരിഹാരവും റവന്യൂ കമ്മി ഗ്രാന്റുകളും കേന്ദ്രാവിഷ്കൃത പദ്ധതികളിലെ വ്യവസ്ഥകളുമായി കൂട്ടിയോജിപ്പിച്ചതും സർക്കാരിന് സാമ്പത്തിക വെല്ലുവിളി ഉയർത്തുന്നെന്ന കടുത്ത വിമര്‍ശനവും ഗവര്‍ണര്‍ ഒഴിവാക്കിയില്ല.
ദേശീയപാത വികസനത്തിലെ ഭൂമി ഏറ്റെടുക്കലിനായുള്ള സംസ്ഥാന സർക്കാരിന്റെ ചെലവുകൾ കേരളത്തിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തിയെന്നതാണ് മറ്റൊരു വിമർശനം. ഈ ചെലവ് ദേശീയപാതകളുടെ അധിക മൂലധന നിക്ഷേപമായാണ് കണക്കാക്കേണ്ടിയരുന്നതെന്നും സംസ്ഥാനത്തിന്റെ പൊതു കടമെടുപ്പിൽ ഇത് ഉൾപ്പെടുത്തിയതോടെ വൻകിട പദ്ധതികളിൽ നിന്ന് കേരളം പിന്തിരിയേണ്ടി വരുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന കേന്ദ്രത്തി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് തിരിച്ചടവ് നിബന്ധനകൾ പുനഃപരിശോധിക്കണം. വയബിലിറ്റി ഗ്യാപ് ഫണ്ട് കേന്ദ്രത്തിന്റെ പ്രത്യേക ഗ്രാൻറായി മാറ്റണമെന്ന ആവശ്യവും നയപ്രഖ്യാപനത്തിലുണ്ട്.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നിരന്തരം വിമര്‍ശിക്കുന്ന കിഫ്ബിയെയും ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു. തീരദേശ, മലയോര ഹൈവേ, വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന കിഫ്ബിയുടെ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. കിഫ്ബി നിക്ഷേപങ്ങള്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാൻ പ്രാപ്തവും ഭാവിയിലേക്ക് സജ്ജവുമായ കേരളത്തെ കെട്ടിപ്പടുക്കുന്നതിനുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.