സ്വപ്നം കാണാൻ എല്ലാവർക്കും സാധിക്കും. എന്നാൽ ഒരു സമൂഹത്തിനെ മുഴുവൻ സ്വപ്നം കാണാൻ പഠിപ്പിക്കുകയും ആ സ്വപ്നം സാക്ഷാത്കരിക്കാൻ അവർക്ക് പൂർണ പിന്തുണ നൽകി ചേർത്തുനിർത്താനുമുള്ള മനസ്… അത് ചെറിയ കാര്യമല്ല. ഒരു ജനതയ്ക്ക് വേണ്ടി അവരുടെ എത്തുകനവകളുടെ കാവൽക്കാരനായി മാറി പുതിയ ചരിത്രം രചിക്കുകയാണ് അട്ടപ്പാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ് രവികുമാർ.
പൊതുപ്രവർത്തനത്തില്‍ നിന്നും എക്സൈസിലേക്ക്
**************************************************
കരുനാഗപ്പള്ളി വള്ളിക്കാവിലെ ഒരു സാധാരണ കുടുംബത്തിലെ ഇളയ മകനായ എസ് രവികുമാർ എന്ന രവിക്ക് പൊതുപ്രവർത്തനത്തിൽ ആയിരുന്നു കമ്പം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ആരാധനയും സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് ചെയ്യാൻ പൊതുപ്രവർത്തനം സാധ്യമാകും എന്ന് വിശ്വാസവും രാഷ്ട്രീയക്കാരന്റെ കുപ്പായം എടുത്തിടാൻ രവിക്ക് ആത്മവിശ്വാസം നൽകി. എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ വില്ലനായപ്പോൾ ഇനി എന്ത് എന്ന ചോദ്യത്തിന് എല്ലാവരെയും പോലെ അലട്ടി. ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ സർക്കാർ ജോലി. അങ്ങനെ 26 മത്തെ വയസിൽ സർക്കാർ ജോലിക്കായി ഇറങ്ങിത്തിരിച്ചു. ലിസ്റ്റുകളിൽ ഇടം നേടിയെങ്കിലും എക്സൈസ് ആയിരുന്നു കിട്ടാൻ സാധ്യത കൂടുതൽ. രവിക്ക് എക്സൈസ് ജോലിയോട് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ കുടുംബത്തെക്കുറിച്ച് ആലോചിച്ചപ്പോൾ എക്സൈസിൽ ജോലി ചെയ്യാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
*‘വിമുക്തി’ വരുത്തിയ മാറ്റങ്ങൾ
************************************
കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലെന്ന രവിയുടെ പരാധീനതകൾക്ക് വിലങ്ങിട്ടത് 2016ലെ വിമുക്തി പദ്ധതിയുടെ വരവാണ്. ലഹരിയുടെ വ്യാപനം തടയാൻ ഡിപ്പാർട്ട്മെന്റ് സംഘടന മുഖേന പദ്ധതികൾ ആവിഷ്കരിച്ചിരുന്നെങ്കിലും അതിന് ഫലവത്തായ രൂപം കകൈക്കൊണ്ടത് വിമുക്തി മിഷന്റെ വരവോടെയാണ്. വിമുക്തി മിഷനുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലാണ് രവിക്ക് സ്ഥലം മാറ്റം വരുന്നത്.
*അട്ടപ്പാടിയിലേക്കുള്ള കുടിയേറ്റം
********************************
പണ്ടുമുതലേ മനസിൽ സൂക്ഷിച്ച് ഒരു സ്വപ്നമായിരുന്നു അട്ടപ്പാടിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത്. അതുകൊണ്ടു തന്നെ സ്ഥലമാറ്റം വന്നപ്പോൾ രവിക്ക് മറ്റൊന്നും ചിന്തിക്കേണ്ടതായി വന്നില്ല. അട്ടപ്പാടി തന്നെ തെരഞ്ഞെടുത്തു. 2021 ജൂൺ 17ന് രവി അട്ടപ്പാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് ഓഫീസിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറായി പ്രവേശിച്ചു. പക്ഷേ വിചാരിച്ചത് പോലെ അത്ര എളുപ്പമായിരുന്നില്ല അവിടുത്തെ മനുഷ്യരുമായുള്ള ഇണങ്ങിച്ചേരൽ ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്ന ആത്മവിശ്വാസത്തിൽ പ്രവർത്തനമാരംഭിച്ചു.
*നിസഹകരണത്തിൽ നിന്നും സഹകരണത്തിലേക്ക്
***************************************************
ഗോത്രവർഗക്കാർ, കൂടുതൽ പേരും പുറംലോകത്തോട് ഒരു ബന്ധവും വച്ച് പുലർത്താൻ താല്പര്യമില്ലാത്തവർ. ഉന്നതികളില്‍ മീറ്റിങ്ങുകൾ വിളിച്ചാലോ അവരുമായി സംവദിക്കാൻ ശ്രമിച്ചാലോ ഒന്നിനും താല്പര്യം ഇല്ലാതെ ഒരു നിസഹകരണ മനോഭാവം ആയിരുന്നു അവർക്ക്. എന്നാൽ രവിയും കൂട്ടരും തളർന്നില്ല. ഒരു വാതിൽ അടഞ്ഞാൽ നൂറ് വാതിലുകൾ തുറക്കപ്പെടുമല്ലോ. പല മാർഗങ്ങളിലൂടെ അവരുമായി അടുക്കാൻ ശ്രമിച്ചു. ചുരം കയറി വന്ന എക്സൈസുകാരനെ പതിയെ അവർ അംഗീകരിക്കാൻ തുടങ്ങി. നിസഹകരണത്തിന്റെ മഞ്ഞു മലകൾ ഉരുകാൻ തുടങ്ങി. അത് സഹകരണത്തിലേക്കുള്ള വാതായനങ്ങൾ തുറക്കുകയായിരുന്നു. ഉന്നതിയിലെ ജനങ്ങളുമായി അടുത്തിടപഴകി കഴിഞ്ഞപ്പോഴാണ് രവിക്ക് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാൻ സാധിച്ചത്. അതിനായി പദ്ധതികള്‍ ആവിശ്ക്കരിക്കാൻ തീരുമാനിച്ചു. അങ്ങനെ രവിയുടെ നേതൃത്വത്തില്‍ ഏഴ് പദ്ധതികള്‍ തയ്യാറാക്കുകയും അത് വകുപ്പ് മേധാവികള്‍ക്ക് അയക്കുകയും ചെയ്തു.
*മിണ്ട്മ് സ്‌കൂള് പോക
********************
ഷോളയൂർ പഞ്ചായത്തിലെ വെങ്കക്കടവ് ഉന്നതിയിലെ പൊന്നമ്മയ്കക് അഞ്ച് മക്കളായിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഷ്ടപ്പാടിന്റെ ഭാണ്ടവും പേറി ജീവിക്കുന്ന പൊന്നമ്മയ്ക്കും മക്കള്‍ക്കും ഒന്നു പുതച്ചുറങ്ങാൻ നല്ലൊരു പുതപ്പുപോലും ഉണ്ടായിരുന്നില്ല. വീടുപണിയാൻ പഞ്ചായത്തില്‍ നിന്ന് കിട്ടിയ പണത്തിന്റെ ഒരുപങ്കുമായി ഭര്‍ത്താവ് കുടുംബത്തെ ഉപേക്ഷിച്ചുപോയി. അതോടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളും രോഗിയായ പൊന്നമ്മയും ജീവിക്കാൻ നിവൃത്തിയില്ലാതായി. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കൃത്യമായി ജനമൈത്രി എക്സസൈസിനെ അധ്യാപകര്‍ അറിയിക്കുന്നതിന്റെ ഭാഗമായി കുട്ടികളെത്തേടി ഉന്നതിയില്‍ എത്തിയ രവിയും സംഘവും കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു. കുട്ടികളെ തിരികെ സ്കൂളില്‍ അയക്കണം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ നിറകണ്ണുകളോടെ പൊന്നമ്മ അതിന് വിസമ്മതിച്ചു. എന്നാല്‍ എക്സൈസിന്റെ പ്രവര്‍ത്തനം അവരെ വീണ്ടും സ്കൂളില്‍ എത്തിച്ചു.സാമൂഹിക പിന്നോക്കാവസ്ഥ നിലനിൽക്കുന്ന അട്ടപ്പാടിയില്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പൊന്നമ്മമാര്‍ ഒരുപാടുണ്ട്. എന്നാല്‍ പലതരം കാരണങ്ങളാല്‍ വിദ്യാലയങ്ങളില്‍ എത്തിച്ചേരാത്ത കുട്ടികളുടെ എണ്ണവും അധികമാണ്. വേനലവധിക്ക് ഹോസ്റ്റലില്‍ നിന്നും വീടുകളിലെത്തുിന്ന ഭൂരിഭാഗം കുട്ടികളും സ്കൂള്‍ തുറന്നാല്‍ തിരികെ എത്താറില്ല. കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് ശാശ്വതമായ പരിഹാരം കാണാൻ വേണ്ടി ജനമൈത്രി എക്സസൈസ് ആവിഷ്കരിച്ച പദ്ധതിയാണ് ‘മിണ്ട്മ് സ്‌കൂള് പോക.’ അങ്ങനെ 100 ലധികം വിദ്യാർത്ഥികളെയാണ് രവിയും സംഘവും തിരികെ സ്കൂളിൽ എത്തിച്ചത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനം വലിയൊരുമാറ്റമാണ് അവിടെ സൃഷ്ടിച്ചത്. സംസ്ഥാന ശരാശരിയേക്കാൾ താഴ്ന്ന വിജയശമതാനമുണ്ടായിരുന്ന അഗളി എച്ച്എസ്, ഷോളയൂർ എച്ച്എസ് എന്നീ വിദ്യാലയങ്ങളിലെ വിജയം നൂറ് ശതമാനമായി. *സാമൂഹ്യ ചികിത്സാ പദ്ധതി***************************അട്ടപ്പാടിയിൽ ശിശുമരണനിരക്ക് വർധിച്ച സാഹചര്യത്തിലാണ് സാമൂഹ്യ ചികിത്സാ പദ്ധതി രൂപീകരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പ്രധാനമായി കണ്ടെത്തിയ പ്രശ്നം ഉന്നതികളിലെ മദ്യപാന ശീലമായിരുന്നു. പാലക്കാട് ജില്ലയിലെ ഡീ-അഡിക്ഷൻ കേന്ദ്രം പ്രവർത്തിക്കുന്നത് അട്ടപ്പാടി ട്രൈബൽ ആശുപത്രിയോട് ചേർന്നാണ്. അട്ടപ്പാടയിൽ നിന്നും സെന്ററിൽ ചികിത്സതേടി എത്തുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍ പദ്ധതി ആരംഭിച്ച് അധികം വൈകാതെ 5600 പേരെ ഡീ-അഡിക്ഷൻ കേന്ദ്രത്തിലെ ഒപിയില്‍ എത്തിക്കാൻ രവിക്കും സംഘത്തിനും കഴിഞ്ഞു. 1200 പേര്‍ ചികിത്സക്ക് വിധേയരായി. അതില്‍ ഒരാളാണ് പുതൂര്‍ ചാളയൂര്‍ ഉന്നതിയിലെ മണിവേല്‍. ആട്ടിടയനായ മണിവേലിനും ഭാര്യക്കും അദ്യകുട്ടി ജനിച്ചു. സന്തോഷത്തിന് വേണ്ടി കൂട്ടുകാരുടെ നിര്‍ദേശപ്രകാരം മദ്യത്തിന്റെ ആദ്യരുചി നുണഞ്ഞു. അന്ന് മണിവേല്‍ ചിന്തിച്ചിരുന്നില്ല അത് തന്റെ കുടുംബത്തിന്റെ നാശത്തിനായിരുന്നുവെന്ന്. ചെറിയ മദ്യപാനം പിന്നീട് അത് ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥയില്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചു. ഒരിക്കല്‍ രവിയും സംഘവും പദ്ധതിയുടെ ഭാഗമായി ഉന്നതിയിലെത്തി. മറ്റൊരാളെ കൊണ്ടുപോകാൻ എത്തിയ എക്സൈസ് സംഘത്തോടോപ്പം ഡീ-അഡിക്ഷൻ കേന്ദ്രത്തിലേക്ക് മണിവേലും മടങ്ങി. ഇന്ന് മണിവേല്‍ നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കുന്ന തിരക്കിലാണ്.*എത്ത് കനവ്*************പാര്‍ശ്വവലക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാൻ രവി നടത്തിയ മറ്റൊരു പോരാട്ടമായിരുന്നു പിഎസ്‌സി പഠനം. സ്വപ്നങ്ങളില്ലാത്ത ലോകത്ത് വിവിധ വര്‍ണങ്ങളുള്ള സ്വപ്നങ്ങള്‍ ഉണ്ടായി. ഉന്നതിയിലെ ജനങ്ങളുടെ എത്ത് കനവ് (എന്റെ സ്വപ്നം). 2018 മുതൽ ജനമൈത്രിയിലെ ഉദ്യോഗസ്ഥർ ഊരുകളിൽ എത്തി പിഎസ്‌സി പരിശീലനം നൽകിയിരുന്നു. എന്നാൽ, വേണ്ടത്ര തുടർച്ചയും വൈദഗ്ധ്യമുള്ള അധ്യാപകരുടെ അഭാവം, ദൂരെയുള്ള ഉന്നതികളിൽ നിന്നും കുട്ടികള്‍ക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയുമെല്ലാം കാരണം തുടരാൻ സാധിച്ചിച്ച. എന്നാല്‍ രവി വീണ്ടും അതിനെ പൊടിതട്ടിയെടുത്തു. 2023–24 വർഷത്തെയും 2021–25 വർഷത്തെയും ക്ലാസുകകളുടെ മുഖ്യ സംഘാടകനായി പ്രവർത്തിച്ചു. വിമുക്തി മിഷന്റെ ഫണ്ട് ഉപയോഗിച്ച് നടത്തിയ ക്ലാസ് മുടക്കം കൂടാതെ സംഘടിപ്പിച്ചു. അധ്യാപകരെ വിന്യസിക്കുന്നതിനും സമയാസമയങ്ങളിൽ ടെസ്റ്റ് പേപ്പറുമൊക്കെ നടത്തി വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും, മത്സരവും സൃഷ്ടിക്കുന്നതിനും, ക്ലാസുകളെടുത്തും മുഖ്യ മേൽനോട്ടം വഹിച്ചു. ഈ പരിശീലനത്തിന്റെ ഫലമായി 13 വിദ്യാർത്ഥികൾ വിവിധ സർക്കാർ ജോലി കളിൽ പ്രവേശിച്ചു. 30 വിദ്യാർത്ഥികൾക്ക് വിവിധ വകുപ്പുകളുടെ പ്രിലിമിനറി പാസായി, എട്ട് ഉദ്യോഗാർത്ഥികൾ വിവിധ മെയിൻ ലിസ്റ്റിൽ ഇടംപിടിക്കുകയും, അഡ്വൈസ് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ജനമൈത്രി എക്സൈസിന്റെ മേല്‍നോട്ടത്തില്‍ കുടുംബശ്രിയുടെ ഫണ്ടില്‍ ഇന്ന് പിഎസ്‌സി പരിശീലനമായ ‘എത്ത് കനവ്’ എന്ന പ്രോജക്ട് നടന്നു വരുന്നു. *നമ്‌ത് ഉസ്റ് *************മദ്യപാനശീലം, അന്ധവിശ്വാസം, ഡീ-അഡിക്ഷൻ കേന്ദ്രത്തിന്റെ പ്രാധാന്യം എന്നിവ ഗോത്രജനതയെ എളുപ്പത്തിൽ മനസിലാക്കുന്നതിനായി ആദിവാസി ഭാഷയായ ഇരുള ഭാഷയിൽ ഗോത്ര കലാടീമിന്റെ രൂപീകരണവും നാടക അതരണവും സംഘടിപ്പിച്ചു. ഗോത്ര കലാകാരനായ കുപ്പുസ്വാമിയെ കണ്ടെത്തുന്നതും ഗോത്ര മേഖലയിലെ 10 കലാകാരന്മാരെ കണ്ടെത്തി ടീം സെറ്റ് ചെയ്യുന്നതിനും രവി നേതൃത്വം നല്‍കി. നമ്‌ത് ഉസ്റ് (എന്റെ ജീവൻ) എന്ന ഗോത്ര നാടകം അട്ടപ്പാടിയിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടി. ഇത് 50 ഉന്നതികളിലും അട്ടപ്പാടിയിലെ എല്ലാ വിദ്യാലയങ്ങളിലും, ഹോസ്റ്റലുകളിലും അവതരിപ്പിച്ചു. ഇരുള ഭാഷയിലായതിനാൽ ഇതിന്റെ സന്ദേശം എളുപ്പത്തിൽ ഗോത്ര ജനങ്ങളിൽ എത്തിച്ചേരുന്നതിന് കാരണമായി. ഡീ-അഡിക്ഷൻ കേന്ദ്രത്തിലേക്ക് രോഗികൾ എത്തുന്നതിന് ഈ നാടകം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.*തുടരുന്ന പ്രവര്‍ത്തനങ്ങള്‍ **************************കഴിഞ്ഞ അഞ്ച് വർഷകാലയളവിൽ 2700 വിമുക്തി പ്രവർത്തനങ്ങൾ നടത്തുവാൻ രവിക്ക് സാധിച്ചു. ഇതിൽ ഗോത്ര മേഖലയിലെ ഉന്നതികൾ കേന്ദ്രീകരിച്ച് 712 ബോധവൽക്കരണ പ്രവർത്തനങ്ങൾ, 104 മെഡിക്കൽ ക്യാമ്പുകൾ, സ്‌കൂൾ, കോളജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് 1500ത്തോളം ബോധവൽക്കരണ പരിപാടികൾ, അട്ടപ്പാടിയിലെ എൻജിഒ സംഘടനകളായ ആദി, തമ്പ്, വിവേകാനന്ദ മിഷൻ എന്നിവ വഴിയും വിവിധ വകുപ്പുകളുമായി സഹകരിച്ചും നടത്തി ബോധൽക്കരണ പരിപാടികൾ എന്നിവയ്ക്ക് രവി നേതൃത്വം നൽകി.രവിയുടെ ആഗ്രഹങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് ഭാര്യയും കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപികയുമായ സുജയും മക്കളായ ദേവനന്ദയും പ്രിയനന്ദയുമാണ്. നമുക്ക് തീവ്രമായ ഒരു ആഗ്രഹമുണ്ടെങ്കില്‍ അത് സാധിക്കാന്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കുമെന്ന ലാറ്റനമേരിക്കന്‍ എഴുത്തുകാരന്‍ പൗവ്‌ലോ കൊയ്‌ലോയുടെ വാചകമാണ് രവിയെ മുന്നോട്ട് നയിക്കുന്ന ചാലകശക്തി. ഒരു എക്സൈസ് ഉദ്യോഗസ്ഥന് എന്ത് ചെയ്യാൻ സാധിക്കും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ‘അട്ടപ്പാടിക്കാരുടെ സ്വന്തം രവി സാര്‍.’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.