വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന പുരുഷനും സ്ത്രീയും തമ്മിലുള്ള സ്നേഹബന്ധത്തിൽ ഉലച്ചിലുണ്ടാകുമ്പോൾ ഉയർത്തുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാകില്ലെന്ന് ഹൈക്കോടതി. സഹപ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കേന്ദ്രസർക്കാർ സ്റ്റാൻഡിങ് കൗൺസിൽ കൂടിയായ അഭിഭാഷകൻ പുത്തൻകുരിശ് കാണിനാട് സ്വദേശി നവനീത് എൻ നാഥിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നിർണായക പരാമർശം നടത്തിയത്. നവനീത്, ബന്ധത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പരാതി നൽകിയത്. ജൂൺ 21നായിരുന്നു നവനീതിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
ശാരീരിക ബന്ധത്തിനുള്ള സമ്മതം ലഭിച്ചത് വിവാഹ വാഗ്ദാനം നൽകിയിട്ടാണോ എന്നതാണ് ഇത്തരം കേസുകളിൽ നിർണായകമായി പരിഗണിക്കേണ്ടതെന്നായിരുന്നു ഹർജിയിൽ വാദം കേൾക്കവെ ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് പ്രസ്താവിച്ചത്. വിദേശ രാജ്യങ്ങളിലേത് പോലെ ഇപ്പോൾ നമ്മുടെ നാട്ടിലും ലിവ് ഇൻ ബന്ധങ്ങൾ സാധാരണമായിട്ടുണ്ടെന്നുള്ള കാര്യവും കോടതി ഓർമിപ്പിച്ചു.
ലിവ് ഇൻ ബന്ധങ്ങൾ ഏറെ മുന്നോട്ടുപോയതിനു ശേഷമാവും ഇവരിൽ ഒരാൾക്ക് ഇതു തുടരാനാവില്ലെന്നു ബോധ്യപ്പെടുക. ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരാൾക്കെതിരെ ബലാത്സംഗ കുറ്റം നിലനിൽക്കണമെന്നില്ലെന്നും അത് വിശ്വാസ വഞ്ചന മാത്രമാണെന്നും കോടതി വ്യക്തമാക്കി.
English Summary: The High Court said that allegations made after living together cannot be considered as rape
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.