18 January 2026, Sunday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026

ആരാധനാലയ നിയമം ഹര്‍ജികള്‍ 12ന് പരിഗണിക്കും

 സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു 
Janayugom Webdesk
ന്യൂഡൽഹി
December 7, 2024 10:41 pm

ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരാണ് അംഗങ്ങള്‍. കേസില്‍ 12 ന് ആദ്യ വാദം കേള്‍ക്കും.

1947 ഓഗസ്റ്റ് 15 ന് രാജ്യം സ്വതന്ത്രമായപ്പോൾ ആരാധനാലയങ്ങൾക്കുള്ള സ്വഭാവം എന്താണോ അത് അതേ പോലെ നിലനിർത്തണമെന്നാണ് ആരാധനാലയ നിയമം വ്യവസ്ഥ ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾക്കെതിരെ ഗ്യാൻവാപി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉത്തർപ്രദേശിലെ സംഭാലിലുണ്ടായ ആക്രമണ സംഭവങ്ങളും കമ്മിറ്റി ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് അനുകൂലമായ വിധി പ്രസ്താവിച്ചാൽ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇത്തരം പ്രശ്നങ്ങളും അവകാശവാദങ്ങളും വീണ്ടും ഉടലെടുക്കുമെന്നും ഇത് സാമുദായിക സൗഹാർദത്തിന് ഭീഷണിയാകുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. 

1991ലെ ആരാധനാലയ നിയമത്തിനെതിരെ അഭിഭാഷകൻ അശ്വിനി ഉപധ്യായ, കാശി രാജകുടുംബത്തിലെ മഹാരാജാ കുമാരി കൃഷ്ണ പ്രിയ, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, മുന്‍ പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ അടക്കമുള്ള നിരവധി പേര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമം ഏകപക്ഷീയവും യുക്തി രഹിതവുമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25 മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു, വിഷയത്തിൽ വിശദീകരണം തേടി 2021ൽ സുപ്രീം കോടതി അയച്ച നോട്ടീസിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിനിടെ ഹര്‍ജികള്‍ നിരവധി തവണ സുപ്രീം കോടതി നീട്ടി വച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 11 നും പിന്നീട് ഒക്ടോബര്‍ 31 നകവും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.