മൂലധനം എന്ന കൃതി ധൈഷണിക ലോകത്തിനു മുന്നിൽ ഉയർത്തിയ ചോദ്യങ്ങളിൽ പലതും ഒന്നര നൂറ്റാണ്ടാനിപ്പുറവും പ്രസക്തമാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയോ, ചൈനയുടെ സോഷ്യലിസത്തിൽ നിന്നുള്ള അകൽച്ചയോ, ഇന്ത്യയിലടക്കം കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശക്തമാകാത്തതോ, വിപ്ലവങ്ങൾ നടക്കുന്നില്ല എന്നതോ, മുതലാളിത്തത്തിന്റെ തകർച്ച എന്ന ആശയം വികസിത രാജ്യങ്ങളിൽ സംഭവിക്കുന്നില്ല എന്നതോ ഒന്നും മാർക്സ് ഉയർത്തിയ ചോദ്യങ്ങളെ ഇല്ലാതാക്കുന്നില്ല. മൂലധനം എന്ന ഗ്രന്ഥത്തിലെ സാമ്പത്തിക ശാസ്ത്രം, സ്വകാര്യസ്വത്ത് എന്ന പരികല്പനയുടെ ധാർമ്മിക വശങ്ങൾ ആലോചിക്കുന്നവർക്കുമുന്നിലേക്ക് പല ചോദ്യങ്ങളും എറിഞ്ഞുകൊടുത്തു.
വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജീവിത ശൈലിയിൽ ജീവിക്കാൻ കഴിയുന്ന മനുഷ്യർ ഭൂമുഖത്തുണ്ട്. അംബരചുംബികളായ മണിമാളികകളിൽ താമസിക്കുന്നവരുണ്ട്. സ്വന്തം വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുണ്ട്. സപ്ത നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നവരും ആഡംബരതയുടെ പരകോടിയിൽ ജീവിക്കുന്നവരും ഉണ്ട്. ചില രാജ്യങ്ങൾ തന്നെ വിലയ്ക്കുവാങ്ങാൻ കെല്പുള്ളവരുണ്ട്. എന്നാൽ ഇതിനൊന്നും ശേഷിയില്ലാത്ത, തീവണ്ടിയിൽ പോലും യാത്ര ചെയ്യാൻ സാധിക്കാത്ത ജനതയുണ്ട്. മൂന്നു നേരം ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്ത കോടികള്‍ ഭൂമുഖത്തുണ്ട്. വനവാസികളും ഗോത്രവർഗക്കാരുമുണ്ട്. പാർപ്പിടമില്ലാത്തവർ കോടാനുകോടിയാണ്. ധരിക്കാൻ ഉടുപ്പില്ലാത്തവരുണ്ട്. ശുദ്ധജലം കിട്ടാത്ത, ശുദ്ധവായു കിട്ടാത്ത, ശൗചാലയം ഇല്ലാത്ത വലിയ ജനതതിയും ജീവിക്കുന്നു.
മേല്പറഞ്ഞ വസ്തുതകൾ നിലനിൽക്കുമ്പോൾ മാർക്സിസം അപ്രസക്തമാകുന്നില്ല. അനുദിനം അതിന്റെ പ്രസക്തി വർധിക്കുന്നു. മൂലധനം എന്ന കൃതി ലോകത്തിന്റെ ഭാഗധേയം മാറ്റിമറിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. പ്രസിദ്ധീകരിച്ച് ഒന്നര നൂറ്റാണ്ടിനപ്പുറമായിട്ടും അതിന്റെ മാസ്മരികമായ ബൗദ്ധിക ശക്തിക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് ലോകം. അസാധാരണമായ അപഗ്രഥന പാടവം കൊണ്ടും ചരിത്രബോധം കൊണ്ടും സൈദ്ധാന്തിക സാന്ദ്രത കൊണ്ടും ലോകത്തെ വിശകലനം ചെയ്യാൻ ഉപയോഗിച്ച വസ്തുതാശേഖരത്തിന്റെ വൈപുല്യം കൊണ്ടും സ്വാതന്ത്ര്യത്തോടുള്ള സന്ധിയില്ലാത്ത പ്രതിബദ്ധത കൊണ്ടും ഏറ്റവും മികച്ച ബൗദ്ധിക രചനകളിൽ ഒന്നായി മൂലധനം നിലകൊള്ളുന്നു.
അതിന്റെ വായന പ്രചോദിപ്പിച്ച അത്രയും സാമൂഹിക ചലനങ്ങൾ, ആശയ സംവാദങ്ങൾ മറ്റൊരു കൃതിയും മനുഷ്യചരിത്രത്തിൽ സൃഷ്ടിച്ചിട്ടില്ല എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. രണ്ടു വ്യത്യസ്ത സാമൂഹിക സാധ്യതകളെ മാർക്സ് ഒരുമിപ്പിച്ചു. ഒന്ന് മൂലധന സഞ്ചയത്തിന്റെ പേരിൽ നടക്കുന്ന ചൂഷണത്തെക്കുറിച്ചുള്ള ഒരു വിശകലനം വികസിപ്പിച്ചു കൊണ്ട് മുതലാളിത്ത സാമൂഹിക രൂപീകരണത്തിന്റെ പിന്നിലെ അതുവരെ കാണാതിരുന്ന സാമ്പത്തിക പ്രക്രിയകളെ അനാവരണം ചെയ്തു. രണ്ട്, ഇതിന്റെ അടിസ്ഥാനത്തിൽ ഈ ചൂഷണത്തെ മറികടക്കുന്നതിനെക്കുറിച്ചുള്ള ഭാവി രാഷ്ട്രീയത്തിന്റെ ഏറ്റവും മൗലികമായ രേഖകൾ അവതരിപ്പിച്ചു. അതിനു മുമ്പുള്ള ഒരു ചിന്തകനും സാധിക്കാത്ത രീതിയിൽ രാഷ്ട്രീയ സൈദ്ധാന്തിക പ്രയോഗത്തെ അങ്ങേയറ്റം ചരിത്രബദ്ധമാക്കിക്കൊണ്ടാണ് മാർക്സ് ഇത് മുന്നോട്ടുവയ്ക്കുന്നത്. മാർക്സിസം എന്നും പ്രസക്തമാകുന്നത് അതിന്റെ വികസ്വര ക്ഷമതയിലൂടെയാണ്.
എഴുതപ്പെട്ട ചരിത്രം മുഴുവൻ വർഗസമരത്തിന്റെ ചരിത്രമാണ് എന്ന് മാർക്സ് പറഞ്ഞതിനെ സമകാലീന ഇന്ത്യൻ അവസ്ഥയുടെ ഭൂമികയിൽ പ്രതിഷ്ഠിക്കുമ്പോഴാണ് ചരിത്രം സമരവേദിയാണ് എന്ന് സാമൂഹിക ശാസ്ത്ര പഠിതാക്കളും വിപ്ലവകാരികളും തിരിച്ചറിയുന്നത്. വർഗ സമൂഹത്തിൽ സമ്പത്തും അധികാരവും കൈവശംവച്ച് അനുഭവിക്കുന്ന ഭരണവർഗം അവരെക്കാൾ അംഗബലം കൂടുതലുള്ള ഭരണീയരെ വിധേയരാക്കി കൂടെനിർത്തുന്ന അവസ്ഥയാണ് നൂറ്റാണ്ടുകളായി നിലനിൽക്കുന്നത്. നിലവിലിരിക്കുന്ന അധികാര ഘടനയെ ഉച്ചാടനം ചെയ്തും നിഷ്കാസനം ചെയ്തും പുതിയ ഒന്നിനെ പ്രതിഷ്ഠിക്കുന്നതിനെയാണ് വിപ്ലവം എന്ന് വിവക്ഷിക്കുന്നത്. അതിന്
അധികാരഘടനയുടെ ഓരോ സൂക്ഷ്മാംശത്തെയും കൃത്യമായ പoനത്തിനും വിമർശനത്തിനും വിധേയമാക്കേണ്ടി വരും.
ചരിത്രം വിപ്ലവകാരിക്ക് അനിവാര്യമായ ആയുധമാണ്. മാനവരാശിയുടെ മോചനം പോരാട്ടത്തിലൂടെയാണ്. സാമ്രാജ്യത്വത്തിനെതിരെ പോരാടാൻ ജനതയുടെ ആയുധമാണ് മാർക്സിസം. സമത്വബോധത്തിന്റെ, സാഹോദര്യത്തിന്റെ പ്രത്യയശാസ്ത്രമാണത്. നമ്മുടെ കടമ ലോകത്തെ മാറ്റിമറിക്കലാണ് എന്ന് പ്രഖ്യാപിച്ച തത്വചിന്തകനാണ് മാർക്സ്. ഇന്നത്തെ ലോകത്ത് ഫാസിസവും വലതുപക്ഷ തീവ്രവാദവും ക്രമാതീതമായി സ്വാധീനം ചെലുത്തുന്നു. മനുഷ്യവിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് ഭരണകൂടങ്ങൾ ജനങ്ങളില്‍ ഭീതി പരത്തുന്നു. മതമൗലികവാദം കരുവാക്കി ഭീകരവാദികൾ ഭയാനകമായ ദുരന്തങ്ങൾ വാരിവിതറുന്നു. അൾട്രാ കൺസർവേറ്റിസം, സ്വേച്ഛാധിപത്യം, അൾട്രാ നാഷണലിസം, നേറ്റിവിസം എന്നിവയാൽ അടയാളപ്പെടുത്തുന്ന നിരവധി പ്രത്യയശാസ്ത്രങ്ങളെ തീവ്രവലതുപക്ഷ രാഷ്ട്രീയം ഉൾക്കൊള്ളുന്നു. ഈ രാഷ്ട്രീയ സ്പെക്ട്രം വലതുപക്ഷത്തിന്റെ അങ്ങേയറ്റത്ത് സ്ഥിതി ചെയ്യുന്നു. ഇതില്‍ ചരിത്രപരമായി ഫാസിസം, നാസിസം, ഭീകരതീവ്രവാദം എന്നിവ ഉൾപ്പെടുന്നു.
തീവ്രവലതുപക്ഷത്തിന്റെ താക്കോൽ സാമൂഹിക വിശുദ്ധിയുടെ ആശയമാണ്. ഇത് പലപ്പോഴും ഒരു ഏകീകൃത ദേശീയത അല്ലെങ്കിൽ “വംശീയ’ സമൂഹത്തിന്റെ ആശയങ്ങൾ ഉണർത്തുന്നു. ഇത് ബഹുസ്വരതയ്ക്കെതിരാണ്. സാംസ്കാരികവും വംശീയവുമായ വിഭജനങ്ങൾ കർശനമായി നിലനിർത്തുന്നതിലും പരമ്പരാഗത സാമൂഹിക ശ്രേണികളിലേക്കും മൂല്യങ്ങളിലേക്കും മടങ്ങിവരുന്നതിലും വിശ്വസിക്കുന്നവരെയാണ് തീവ്രവലതുപക്ഷം ആകർഷിക്കുന്നത്. ഭീകരവാദം അതിക്രൂരമായ ഹിംസ ഉപയോഗിച്ച് നിരപരാധികളായ, നിസഹായരായ ജനതയെ ആക്രമിക്കുന്നു. രാഷ്ട്രീയ ഉന്നം നേടാൻ നിരപരാധികളായ ജനതയ്ക്ക് നേരെ അതിമാരകമായ ആക്രമണം നടത്തി ഭീതി സൃഷ്ടിക്കുന്നു. ആ ഭീകരാന്തരീക്ഷത്തെ സമ്മർദ തന്ത്രമായി ഭരണകൂടങ്ങൾക്കെതിരെ ഉപയോഗിക്കുന്നു. അതാണ് ടെററിസം. ആക്രമണത്തിലൂടെ അവർ ലക്ഷ്യമിടുന്നത് ഭരണകൂടങ്ങൾക്ക് ജനങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾക്ക് തുരങ്കം വയ്ക്കുക എന്നതാണ്. ആക്രമണത്തിലൂടെ തങ്ങളുടെ ലക്ഷ്യത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുക്കുന്ന അതിക്രൂരന്മാരാണ് അവർ.
‘ഫ്രഞ്ച് വിപ്ലവകാലത്ത് വിപ്ലവകാരികൾ പടർത്തിയ ഭീകരതയെ എതിർവശത്തുള്ളവർ ടെറർ എന്ന് വിശേഷിപ്പിച്ചു. ആദ്യമായി ടെററിസം എന്ന പദം ഉപയോഗിക്കുന്നത് അന്നാണ്. മാക്സ് മിലിയന്‍ റോബിസ്‌പിയറിന്റെ ജാക്കോബിൻ പാർട്ടി ക്രൂരമായ, ഭീതിജനകമായ പ്രവൃത്തികൾ എതിർപക്ഷത്തിനെതിരെ നടത്തി. ഗില്ലറ്റിനിൽ കൂട്ടംകൂട്ടമായി മനുഷ്യരെ കൊന്നൊടുക്കി. 20-ാം നൂറ്റാണ്ട് മുതൽ ടെററിസം എന്ന പദം സർക്കാരിനെതിരെയുള്ള ആഞ്ഞടിക്കലായി. അതിന് ഉപയോഗിച്ച മാർഗം ക്രൂരമായ ഹിംസ ഉപയോഗിച്ച് നിരപരാധികളെ കൊന്നൊടുക്കലായിരുന്നു. കംബോഡിയയിൽ ഖമറൂഷ് നടത്തിയ ക്രൂരമായ ടെററിസവും അമേരിക്കൻ സിവിൽ യുദ്ധത്തിനുശേഷം തെക്കൻ പ്രദേശത്തെ ജനങ്ങൾ രൂപീകരിച്ച കുക്ലസ് ക്ലാൻ നടത്തിയ ഭീകരപ്രവർത്തനങ്ങളും കൊടും ക്രൂരതയായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ യൂറോപ്യൻ രാജ്യങ്ങളിൽ അനാർക്കിസ്റ്റുകൾ നടത്തിയ ഭരണകൂട തലവന്മാരുടെ വധം (1865–1905) ടെററിസത്തിന്റെ മറ്റൊരു മുഖമായി.
20-ാം നൂറ്റാണ്ട് ഭീകരപ്രവർത്തനങ്ങൾക്ക് പുതിയ മുഖവും മാനവും നൽകി. ലോകത്തിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഹചാരിയായി ടെറർ ഗ്രൂപ്പുകൾ. സാങ്കേതിക വിദ്യയുടെ വികാസം നൂതനമായ ആയുധങ്ങൾ ഉപയോഗത്തിൽ വരുത്തി. ഓട്ടോമാറ്റിക് തോക്കുകളും, വൈദ്യുതി ഉപയോഗിച്ചുകൊണ്ടുള്ള വൻ സ്ഫോടനങ്ങളും ഭീകരവാദികൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകി. പണത്തിന്റെ ആധിക്യം അവരെ ഉന്മാദാവസ്ഥയിലെത്തിച്ചു. മതമൗലികവാദം അവരെ ഭ്രാന്തരാക്കി. അവർ കൂടുതൽ ക്രൂരരായി. ആകാശ സഞ്ചാര സൗകര്യം കൂടിയപ്പോൾ, ലോകത്ത് ഏതു രാഷ്ട്രത്തിൽ എത്താനും മണിക്കൂറുകൾ മതി എന്നു വന്നപ്പോൾ പുതിയ മാർഗങ്ങളും അവസരങ്ങളും അവർ ഉണ്ടാക്കിയെടുത്തു. സമ്പൂർണ ഏകാധിപത്യ ഭരണകൂടങ്ങളുടെ ഔദ്യോഗിക നയം തന്നെ ഭീകരവാദമായി മാറി. ജർമ്മനിയിലും ഇറ്റലിയിലും അത് കണ്ടതാണ്. ഇന്നും ഏകാധിപത്യ ഭരണകൂടങ്ങൾ ആ വഴി പിന്തുടരുന്നു.
കോളനിവൽക്കരണ കാലത്തും ക്രൂരമായ കൂട്ടക്കൊലകൾ നടന്നു. ഇംഗ്ലണ്ടും അയർലാന്‍ഡും തമ്മിലും, ഫ്രാൻസും അൾജീരിയയും തമ്മിലും, അമേരിക്കയും വിയറ്റ്നാമും തമ്മിലും ഉള്ള കൊടുംഭീകരതയുടെ താണ്ഡവനൃത്തം ലോകം കണ്ടു. ഇസ്രയേൽ ഇപ്പോഴും പലസ്തീനിനെതിരെ നടത്തുന്ന പൈശാചിക ആക്രമണങ്ങൾ നാം കാണുന്നു. ലോക ചരിത്രത്തിൽ മതങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിൽ അതിരൂക്ഷമായ സംഘട്ടനങ്ങൾ നടന്നു. വടക്കൻ അയർലന്‍ഡിലെ റോമൻ കത്തോലിക്കരും പ്രൊട്ടസ്റ്റൻസും തമ്മിൽ നടന്ന അതിഭീകര യുദ്ധങ്ങൾ, യുഗോസ്ലാവ്യ, ഇന്തോനേഷ്യ, ഫിലിപ്പിൻസ്, നിക്കാരഗ്വേ, എൽ സാൽവഡോർ, പെറു, റുവാണ്ട, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ വംശഹത്യകളും ഭീകരപ്രവർത്തനവും എല്ലാം മാരകമായിരുന്നു.
ഹമാസ്, അൽ ഖ്വയ്ദ, ഐഎസ്ഐഎസ്, ലഷ്കര്‍ ഇ ത്വയ്ബ തുടങ്ങിയവ മതാന്ധത കൊണ്ട് ലോകത്ത് മരണം വിതറുന്നു. പലതും ആത്മഹത്യാ സ്ക്വാഡിനെ ഉപകരണമാക്കുന്നു. തമിഴ് ടൈഗേഴ്‌സും ഈ വഴി സ്വീകരിച്ചു. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും കൂട്ടക്കൊലകൾ മാത്രമല്ല ജനഗണത്തിന്റെ സഞ്ചിത സ്വത്വത്തെ അക്രമാസക്തമായി ഉന്മൂലനം ചെയ്യാനുള്ള പ്രവൃത്തികളും കണ്ടു. സഞ്ചിത സ്വത്വത്തെ നിലനിർത്തുന്ന സാമൂഹിക സ്ഥാപനങ്ങൾ നശിപ്പിക്കലും മനുഷ്യരെ ശാരീരികമായി ഇല്ലാതാക്കലും വഴി പ്രവർത്തിക്കുന്ന ബഹുദിശകളിലുള്ള പ്രക്രിയയാണത്.
രാഷ്ട്രങ്ങളും സായുധ വിഭാഗങ്ങളും മത സംഘങ്ങളുമെല്ലാം നടത്തിയിട്ടുള്ള വംശഹത്യകളുടെ ചരിത്രമായി രേഖപ്പെടുത്താവുന്നതാണ് നാളിതുവരെയുള്ള മാനവചരിത്രം. ഭയം വിതറി, സുസ്ഥിരത ഇല്ലാതാക്കി, പ്രായമോ ലിംഗമോ നോക്കാതെ നടത്തുന്ന കൂട്ടക്കൊലകൾ നേരിട്ടും അല്ലാതെയും ഒരു ജനഗണത്തെ നശിപ്പിക്കും. ആക്രമണത്തിനെതിരെ, ഭീകര പ്രവർത്തനങ്ങൾക്കെതിരെ, ഭരണകൂട ഭീകരതകൾക്കെതിരെ, വംശഹത്യകൾക്കെതിരെ സമാധാനവും സൗഹൃദവും വളരണം. ആ വഴിയിലൂടെ സഞ്ചരിക്കാൻ മാർക്സിസം ശക്തിയേകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.