സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യമേഖലയിലെ 37.61 കോടി രൂപയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിക്കും. ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി ആകെ 213 ആരോഗ്യ സ്ഥാപനങ്ങളിൽ 56.59 കോടി രൂപയുടെ ഉദ്ഘാടനമാണ് നടത്തിയത്. 5.5 കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ സജ്ജമാക്കിയ രണ്ട് പുതിയ ഐസിയുകൾ, പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 19.93 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടം, 10 കോടി രൂപയുടെ കോന്നി ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറി, ആദ്യ 1000 ദിന പരിപാടി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.
തിരുവനന്തപുരം മെഡി. കോളേജിൽ 2 ഐസിയു മെഡിക്കൽ കോളേജ് ആശുപത്രിയിലെ 7, 8 വാർഡ് നവീകരിച്ചാണ് രണ്ട് പുതിയ ഐസിയു സജ്ജമാക്കിയത്. മൂന്നാം തരംഗം മുന്നിൽക്കണ്ട് 100 ഐസിയു കിടക്ക ഒരുക്കി. ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനമുള്ള സെൻട്രൽ സക്‌ഷനുണ്ട്. അടിയന്തരഘട്ടത്തിൽ വെന്റിലേറ്റർ ഘടിപ്പിക്കാം. ആദ്യഘട്ടത്തിൽ 17 വെന്റിലേറ്റർ സ്ഥാപിക്കും.
പൈക സാമൂഹ്യാരോഗ്യകേന്ദ്രത്തിന് കെട്ടിടം;
കോട്ടയം പൈക സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ 19.93 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. അത്യാഹിത വിഭാഗം, ഒബ്‌സർവേഷൻ റൂം, രണ്ട് ഐപി വാർഡ്, മൈനർ ഓപ്പറേഷൻ തിയറ്റർ, ഒപി വിഭാഗം, പാലിയേറ്റീവ് കെയർ യൂണിറ്റ് തുടങ്ങിയവയ്‌ക്ക് സൗകര്യം.
കോന്നിയിൽ മരുന്നു പരിശോധനാ ലബോറട്ടറി;
പത്തനംതിട്ട കോന്നിയിൽ 10 കോടി രൂപ മുടക്കിയാണ് മരുന്നു പരിശോധനാ ലബോറട്ടറി സജ്ജമാക്കിയത്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് ഇത്. ഇതോടെ പ്രതിവർഷം 4500 മരുന്ന് അധികം പരിശോധിക്കാം.
ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലയിലും;
വനിതാ ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തിൽ നടപ്പാക്കിയ ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലയിലും വ്യാപിപ്പിക്കുന്നു. ഗർഭാവസ്ഥമുതൽ കുട്ടിക്ക് രണ്ട് വയസ്സ് തികയുന്നതുവരെയുള്ള ആദ്യ 1000 ദിവസം അതീവ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ പദ്ധതി സഹായിക്കും. 2.18 കോടിയാണ് ചെലവ്.
english summary;The inauguration of four projects worth ‘37.61 crore in the health sector today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.