എംകെ രാഘവൻ എം പി കോഴ വാങ്ങി കോളജ് നിയമനം നടത്തിയ സംഭവത്തിൽ കോൺഗ്രസിൽ നേതാക്കൾ ഉള്‍പ്പെടെ കൂട്ടരാജിക്കൊരുങ്ങുന്നു
എം കെ രാഘവൻ എംപിയെ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി തടഞ്ഞതിനെ തുടർന്ന് സ്വീകരിച്ച അച്ചടക്ക നടപടിയെ തുടർന്നാണ് കണ്ണൂർ കോൺഗ്രസിലെ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കല്യാശ്ശേരി-പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കാനാണ് തീരുമാനം.
ഇതോടൊപ്പം യൂത്ത് കോൺഗ്രസ് നേതാക്കളും രാജിവെക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മാടായി കോളജിൽ എംകെ രാഘവൻ എം പി കോഴ വാങ്ങി നിയമനം നടത്തിയെന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ എംപിയെ വഴിയിൽ തടഞ്ഞ് പ്രതിഷേധവും നടത്തി. പ്രതിഷേധത്തെ തുടർന്ന് നാല് പ്രാദേശിക കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സസ്പെൻഷൻ പിൻവലിക്കാൻ ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് പങ്കെടുത്ത യോഗത്തിൽ തീരുമാനമെടുത്തിരുന്നു. തീരുമാനം നടപ്പിലാവാതെ വന്നതോടെയാണ് പ്രവർത്തകർ കൂട്ടരാജിക്കൊരുങ്ങുന്നത്. എം കെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ നേരത്തെ നാല് കോൺഗ്രസ് പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. കാപ്പടാൻ ശശിധരൻ, വരുൺ കൃഷ്ണൻ, കെ വി സതീഷ് കുമാർ, കെ പി ശശി എന്നിവർക്കെതിരെയായിരുന്നു നടപടി. പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായാണ് കണ്ണൂർ ഡിസിസി അറിയിച്ചത്.
കോൺഗ്രസ് ഭരിക്കുന്ന മാടായി കോളജിൽ കോഴ വാങ്ങി സിപിഐ(എം) ബന്ധമുള്ള അധ്യാപകനെ നിയമിക്കാൻ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം കെ രാഘവൻ എംപിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മാടായി കോളജിൽ എത്തിയപ്പോഴായിരുന്നു ഭരണസമിതി ചെയർമാൻ കൂടിയായ എംപിയെ തടഞ്ഞത് പ്രതിഷേധിച്ചത്. എംപിക്കെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പൊലീസ് എത്തിയായിരുന്നു പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.