19 April 2024, Friday

Related news

April 12, 2024
April 11, 2024
April 10, 2024
April 4, 2024
October 10, 2023
June 30, 2023
June 6, 2023
June 6, 2023
May 23, 2023
May 21, 2023

‘ദ കേരള സ്റ്റോറി’യെ കൈയ്യൊഴിഞ്ഞ് പ്രേക്ഷകര്‍; കാഴ്ച അതീവ വിരസമാണെന്ന് ചലച്ചിത്ര പ്രേമികള്‍

Janayugom Webdesk
കോഴിക്കോട്
May 7, 2023 7:34 pm

മുസ്ലീം വിദ്വേഷവും കമ്യൂണിസ്റ്റ് വിരുദ്ധതയും കുത്തി നിറച്ച വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ യെ കൈയ്യൊഴിഞ്ഞ് കേരളത്തിലെ പ്രേക്ഷകർ. കലാപരമായി ഒട്ടും മേന്മ പുലർത്താത്ത അടിമുടി നാടകീയത നിറഞ്ഞു നിൽക്കുന്ന സിനിമയുടെ കാഴ്ച അതീവ വിരസമാണെന്ന് ബോധ്യമായതോടെ സംഘപരിവാർ പ്രവർത്തകർ പോലും തിയേറ്ററുകളിലേക്ക് എത്തുന്നില്ല. ഇതേ സമയം കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ 2018 എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. 

റിലീസ് ദിവസത്തേക്കാൾ കളക്ഷൻ രണ്ടാം ദിവസം നേടിയ ചിത്രം അവധി ദിനമായ ഞായറാഴ്ച റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ജനത്തിരക്ക് കാരണം പല തിയേറ്ററുകളിലും രാവിലെയും രാത്രിയിലും അധിക ഷോകൾ ഉൾപ്പെടെ നടത്തുകയും ചെയ്തു. കുറേ കാലത്തിന് ശേഷം തിയേറ്ററുകളിൽ വലിയ തോതിൽ പ്രേക്ഷകരെത്തിത്തുടങ്ങിയതിന്റെ സന്തോഷത്തിലാണ് തിയേറ്റർ ഉടമകളും. ‘കുറച്ചു നാളുകളായി പത്തിൽ താഴെ ആളുകളെ വെച്ചായിരുന്നു ഷോകൾ നടത്തിയിരുന്നത്. പല പ്രദർശനങ്ങളും ഒഴിവാക്കേണ്ടിയും വന്നു. 2018 എന്ന ചിത്രത്തിന് വരും ദിവസങ്ങളിലും തിരക്ക് വർധിക്കാൻ തന്നെയാണ് സാധ്യതയെന്ന് കോഴിക്കോട്ടെ ഒരു തിയേറ്റർ ജീവനക്കാരൻ പ്രതികരിച്ചു. 

2018 വൻ വിജയം സ്വന്തമാക്കുന്നതും കേരള സ്റ്റോറിക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേരള സ്റ്റോറിയ്ക്ക് ധാരാളം പ്രേക്ഷകരെത്തുമെന്നായിരുന്നു സിനിമ പ്രദർശനത്തിനെടുത്ത തിയേറ്ററുകാരുടെ പ്രതീക്ഷ. എന്നാൽ വളരെ കുറഞ്ഞ പ്രേക്ഷകരാണ് സിനിമയ്ക്കെത്തിയത്. എന്നാൽ പ്രതിഷേധവും സമ്മർദ്ദങ്ങളും കാരണമാണ് സിനിമയുടെ ഷോ വെട്ടിക്കുറയ്ക്കുന്നതെന്ന വാദം ഉയർത്തി രംഗത്തെത്തുകയാണ് സംഘപരിവാർ പ്രവർത്തകർ. പല സ്ഥലങ്ങളിലും നിർബന്ധിച്ച് പ്രവർത്തകരെ തിയേറ്ററുകളിലെത്തിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. ഇത്രയധികം വിവാദങ്ങൾ സൃഷ്ടിച്ചിട്ടും സിനിമ കേരളത്തിൽ പരാജയപ്പെട്ടാൽ അത് വലിയ തിരിച്ചടിയാകുമെന്ന് ബിജെപി നേതൃത്വത്തിന് വ്യക്തമാണ്. ഇതേ സമയം ദ കേരള സ്റ്റോറിയുടെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട യുവ സംവിധായകൻ യദു വിജയകൃഷ്ണൻ രംഗത്ത് വന്നതും സിനിമയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. തിരക്കഥ എഴുതിയ തന്റെ പേര് സിനിമയിൽ ഉൾപ്പെടുത്തിയില്ലെന്നും പ്രതിഫലം നൽകാതെ കബളിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. സംവിധായകനുമായുള്ള വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടും യദു പുറത്തുവിട്ടിട്ടുണ്ട്. 

വിമർശനത്തിന് അതീതമായ ഒരു ചിത്രമല്ല 2018.ഡാം തുറന്നുവിട്ടത് കൊണ്ടാണ് പ്രളയമുണ്ടായതെന്ന വാട്സ് ആപ്പ് സന്ദേശങ്ങൾ നിലപാടായി പ്രഖ്യാപിച്ചയാളാണ് സംവിധായകൻ ജൂഡ്. സിനിയിലും പരോക്ഷമായി ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. കേരള സ്റ്റോറി വ്യാജ പ്രചരണം നടത്തുകയാണെങ്കിൽ തന്റെ രാഷ്ട്രീയ നിലപാട് കാരണം പല കാര്യങ്ങളും പറയാതെ വിടുന്നുണ്ട് 2018 ന്റെ സംവിധായകൻ. ഒരു ഭരണകൂടത്തിന്റെ ഇച്ഛാശക്തിയായിരുന്നു പ്രളയത്തെ നേരിടാൻ കേരളത്തിന് കരുത്ത് പകർന്നത്. എന്നാൽ സർക്കാറും സർക്കാർ സംവിധാനങ്ങളും പകച്ച് നിൽക്കുന്ന കാഴ്ചയാണ് ചിത്രത്തിലുള്ളത്. പ്രളയത്തെ നാട് സ്വയം അതിജീവിച്ചുവെന്ന തരത്തിലാണ് സിനിമയുടെ വ്യാഖ്യാനം. 

Eng­lish Sum­ma­ry; ‘The Ker­ala Sto­ry’ is not impress­ing audi­ence, Movie buffs say it’s bor­ing to watch
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.