29 March 2024, Friday

രക്തം മാറ്റി കയറ്റി രോഗി മരിക്കുന്നത് ചികിത്സാ വിഴ്ചയെന്ന് എന്‍സിഡിആര്‍സി

Janayugom Webdesk
June 8, 2022 9:55 pm

രക്തം മാറ്റി കയറ്റി രോഗി മരിക്കാന്‍ ഇടയായാല്‍ അത് ചികിത്സാ വിഴ്ച തന്നെയെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍(എന്‍സിഡിആര്‍സി). എ കെ നസീറിന്റെ ഭാര്യ സജീന മരിക്കാന്‍ ഇടയാക്കിയ ചികിത്സാ വീഴ്ചയില്‍ സമദ് ആശുപത്രി 20 ലക്ഷം രൂപാ നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് എ കെ അഗര്‍വാള്‍ അധ്യക്ഷനായ എന്‍സിഡിആര്‍സി ബെഞ്ച് ഉത്തരവായി.
2002ല്‍ സജീന സമദ് ആശുപത്രിയില്‍ വദ്ധ്യതാ ചികിത്സ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ നടത്തിയ ലാപ്രസ്‌കോപിക് ശസ്ത്രക്രിയക്കു ശേഷം ഇവര്‍ക്ക് രക്തം നല്‍കി. ഒ പോസിറ്റീവ് രക്തഗ്രൂപ്പില്‍പെട്ട സജീനയ്ക്ക് ബി പോസിറ്റീവ് രക്തമാണ് ആശുപത്രി നല്‍കിയത്. തുടര്‍ന്ന് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഏതാനും ദിവസത്തിനു ശേഷം ഇവര്‍ മരിക്കുകയും ചെയ്തു.
ആശുപത്രി വരുത്തിയ ഗുരുതരമായ അനാസ്ഥയില്‍ ഭാര്യ മരിച്ചതിന് നഷ്ടപരിഹാരം തേടി ഭര്‍ത്താവ് നസീര്‍ കേരള ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. 45 ലക്ഷവും രൂപ നഷ്ടപരിഹാരവും ചികിത്സാ ചിലവും ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. 9.33 ലക്ഷം രൂപാ നഷ്ടപരിഹാരമായി നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായി. കമ്മിഷന്റെ ഈ ഉത്തരവ് ചോദ്യം ചെയ്താണ് നസീര്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. പരാതിയില്‍ വാദം കേട്ട എന്‍സിഡിആര്‍സി സജീനയുടെ മരണത്തിനുള്ള നഷ്ടപരിഹാരമായി 20 ലക്ഷം രൂപാ നല്‍കണമെന്ന് ഉത്തരവായി. ഇതിനു പുറമെ കേസ് ചിലവായി ഒരു ലക്ഷം രൂപയും ആറ് ആഴ്ചയ്ക്കുള്ളില്‍ ആശുപത്രി അധികൃതര്‍ നല്‍കണം.

Eng­lish Sum­ma­ry: The NCDRC said that it was a med­ical mal­prac­tice for a patient to die by a blood transfusion

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.