28 March 2024, Thursday

Related news

January 19, 2024
January 12, 2024
December 5, 2023
November 15, 2023
October 30, 2023
October 12, 2023
September 14, 2023
September 6, 2023
August 28, 2023
April 17, 2023

രാജ്യത്ത് വനിതാ ജഡ്ജിമാരുടെ എണ്ണം കുറവ്: ബ്രാഹ്മണിസം മാറ്റണമെന്ന് ഇന്ദിരാ ജയ്സിങ്

Janayugom Webdesk
തിരുവനന്തപുരം
August 12, 2022 9:31 pm

രാജ്യത്തെ ന്യായാലയങ്ങളിൽ വനിതാ ജഡ്ജിമാരുടെ എണ്ണം വളരെ കുറവെന്ന് രേഖകൾ. സമീപഭാവിയിൽ ഇത് മെച്ചപ്പെടാൻ സാധ്യതയില്ലെന്നും കണക്കുകൾ തെളിയിക്കുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജി നിയമനം ഭരണഘടനയുടെ 124,217,224 വകുപ്പുകൾ പ്രകാരമായതിനാൽ സവിശേഷ സംവരണം പാലിക്കേണ്ടതില്ലാത്തതാണ് വനിതാ ജഡ്ജിമാരുടെ എണ്ണം വർധിക്കാത്തതിന് കാരണം.
കോടതികളിൽ സ്ത്രീകൾക്ക് അമ്പത് ശതമാനം പ്രാതിനിധ്യം വേണമെന്ന് കഴിഞ്ഞ വർഷം ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞിരുന്നു. അത് വനിതകളുടെ അവകാശമാണെന്നും ദാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷമാദ്യം, തന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഹൈക്കോടതി ജഡ്ജി നിയമനത്തിനായി ശുപാർശ ചെയ്ത 192 പേരിൽ 37 പേർ സ്ത്രീകളാണെന്നും ജസ്റ്റിസ് രമണ പറഞ്ഞു. എന്നാൽ ശുപാർശ ചെയ്ത 37 ൽ 17 വനിതകളെ മാത്രമേ ഇതുവരെ നിയമിച്ചിട്ടുള്ളുവെന്നും ബാക്കി സർക്കാരിന്റെ മുമ്പിലാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
നിലവിൽ വിവിധ സംസ്ഥാനങ്ങളിലെ 25 ഹൈക്കോടതികളിലായി 728 ജഡ്ജിമാരാണുള്ളത്. ഓഗസ്റ്റ് ഒന്നിലെ കണക്കനുസരിച്ച് ഇതിൽ 96 പേർ മാത്രമാണ് വനിതകൾ. ഹൈക്കോടതി ജഡ്ജിമാരുടെ അനുവദനീയമായ എണ്ണം 1,108 ആണെങ്കിലും 380 തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നു. മണിപ്പുർ, മേഘാലയ, പട്ന, ത്രിപുര, ഉത്തരാഖണ്ഡ് ഹൈക്കോടതികളിൽ ഒറ്റ വനിതാ ജഡ്ജി പോലുമില്ല. ഡൽഹി, മദ്രാസ് കോടതികളിലാണ് ഏറ്റവും കൂടുതൽ വനിതാ ജഡ്ജിമാരുള്ളത്; 12 വീതം. തെലങ്കാനയിൽ ഒമ്പതും ബോംബെ ഹൈക്കോടതിയിൽ എട്ടും വനിതകളുണ്ട്.
സുപ്രീം കോടതിയിൽ നിലവിലുള്ള 31 ജഡ്ജിമാരിൽ നാല് പേർ മാത്രമാണ് വനിതകൾ. ജില്ലാ, സബ് കോടതികളിൽ 6765 വനിതാ ജഡ്ജിമാരാണുള്ളത്. ഈ കോടതികളിൽ ആകെ ജഡ്ജിമാരുടെ എണ്ണം 24,631 ആണ്. അതിൽ 19,288 പേരാണ് നിലവിലുള്ളത്. 5,343 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു.
ഗാർഹിക ഉത്തരവാദിത്തങ്ങൾ കാരണം വനിതാ അഭിഭാഷകർ പലപ്പോഴും ജഡ്ജിമാരാകാൻ വിസമ്മതിക്കാറുണ്ടെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ ഉദ്ധരിച്ച് മുൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ജഡ്ജിമാരിലെ സ്ത്രീപ്രാതിനിധ്യം കുറഞ്ഞത് പരിഹരിക്കാൻ വനിതാ അഭിഭാഷകരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് പറഞ്ഞു. കൂടുതൽ ദളിത് വനിതാ ജഡ്ജിമാരും ഉണ്ടാകണം. ബ്രാഹ്മണിസത്തിന് നീതിന്യായ മേഖലയിൽ ശക്തമായ പിടിയുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും ജെയ്സിങ് പറയുന്നു. 

Eng­lish Sum­ma­ry: The num­ber of women judges in the coun­try is less: Indi­ra Jais­ing wants to change Brahminism

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.