കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി, പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെഎസ്ആർടിസി യാത്രാ ഫ്യുസൽസിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 15 ന് നടക്കും. തിരുവനന്തപുരം കിഴക്കേകോട്ടയിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വിൽപ്പന നിർവ്വഹിക്കും, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്ലൈറ്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 8 പമ്പുകളാണ് ആരംഭിക്കുന്നത്. മറ്റ് ഏഴ് പമ്പുകൾ 16 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ചേർത്തലയിൽ കൃഷി മന്ത്രി പി. പ്രസാദും , 17 ന് ചടയമംഗലത്ത് വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി ജെ. ചിഞ്ചുറാണി, 18 ന് രാവിലെ 8.30 മണിക്ക് മൂന്നാറിൽ മന്ത്രി റോഷി അഗസ്റ്റിൻ, രാവിലെ 9 മണിക്ക് മൂവാറ്റുപുഴയിൽ മന്ത്രി പി. രാജീവ്, വൈകിട്ട് 4 മണിക്ക് ചാലക്കുടിയിൽ മന്ത്രി ആർ. ബിന്ദു, വൈകിട്ട് 5 മണിക്ക് കിളിമാനൂരിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവരും പമ്പുകൾ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും.
കെ.എസ്.ആര്‍.ടി.സി. കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളുമായി കൈകോര്‍ത്തുകൊണ്ട് നടപ്പിലാക്കുന്ന നൂതന സംരംഭമാണ് “കെ.എസ്.ആര്‍.ടി.സി. യാത്രാ ഫ്യൂവല്‍സ്.” കേന്ദ്ര പൊതുമേഖലാ എണ്ണകമ്പനികള്‍ മുഖാന്തിരമാണ് പദ്ധതി നിര്‍വ്വഹണം. തുടക്കത്തില്‍ പെട്രോളും ഡീസലും ആയിരിക്കും ഈ ഔട്ട്‌ലെറ്റു കളില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ക്രമേണ ഹരിത ഇന്ധനങ്ങളായ എൽഎൻജി, സിഎൻജി, ഇലക്ട്രിക വാഹനങ്ങളുടെ ചാർജിംഗ് സെന്റർ തുടങ്ങിയവും, 5 കിലോയുള്ള എൽപിജി സിലിണ്ടർ ആയ ചോട്ടു തുടങ്ങിയവരും ഇവിടെ നിന്നും ലഭിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബൈക്ക് യാത്രക്കാർക്ക് എഞ്ചിൻ ഓയിൽ വാങ്ങുമ്പോൾ ഓയിൽ ചെയ്ഞ്ച് സൗജന്യമായിരിക്കും, കൂടാതെ 200 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര- മുചക്ര വാഹന ഉടമകൾക്കും, 500 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന നാല് ചക്ര വാഹന ഉടമകൾക്കുമായി നടക്കുന്ന കാമ്പയിനിംഗിൽ പങ്കെടുക്കാം. കാമ്പയിനിംഗിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് കാർ, ബൈക്ക് തുടങ്ങിയവ സമ്മാനങ്ങളായി ലഭിക്കാനുള്ള അവസരവും ഉണ്ട്.
സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ ശശി തരൂര്‍ എംപി, മേയര്‍ കുമാരി. ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ സിമി ജ്യോതിഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഡോ.ആര്‍.വേണുഗോപാല്‍, (ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവസ്), അമിതാഭ് അഖാരി എക്‌സി.ഡയറക്ടര്‍ റീട്ടെയില്‍ സെയില്‍സ് — (സൗതത് & വെസ്റ്റ്) IOC, പി.എസ്.മണി, എക്‌സി.ഡയറക്ടര്‍ (ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ്സ്), IOC എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരിക്കും. ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ IAS മുഖ്യാതിഥികളെ സ്വാഗതം ചെയ്യും. ഐ.ഒ.സി-യുടെ ചീഫ് ജനറല്‍ മാനേജര്‍ വി.സി.അശോകന്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
english summary;The public can now refuel from KSRTC pumps
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.