മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലത്തിന്റെ ശേഷിച്ച ഭാഗവും ആറ്റില്‍ പതിച്ചു. 2021‑ല്‍ ശക്തമായ മഴയില്‍ തകര്‍ന്ന പാലത്തിന്റെ പുനര്‍നിര്‍മ്മാണ നടപടികള്‍ അനന്തമായി നീളുകയായിരുന്നു. എന്നാൽ ശേഷിച്ച പാലത്തിന്റെ സ്ലാബ് ആണ് നാട്ടുകാർ ഇക്കാലമത്രയും ഗതാഗതത്തിനായി ഉപയോഗിച്ചു വന്നിരുന്നത്. പിന്നീടുണ്ടായ പ്രളയങ്ങളിൽ ആറ് കരകവിഞ്ഞ് ഒഴുകിയതിന്റെ ഫലമായി പാലത്തിന്റെ ശേഷിച്ച സ്ലാബുകൾ നിരങ്ങി നീങ്ങിയിരുന്നെങ്കിലും ഈ സ്ലാബിലൂടെയായിരുന്നു ചെറു വാഹനങ്ങളും കാൽ നടക്കാരും സഞ്ചരിച്ചു വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ഭാഗവുംആറ്റില്‍ പതിക്കുകയായിരുന്നു. പാലത്തിന്റെ സ്ലാബ് ആറ്റില്‍ പതിച്ചതോടെ 20 കിലോമീറ്റര്‍ ചുറ്റി മാത്രമേ ഇനി പ്രദേശവാസികൾക്ക് മൂന്നിലവ് ടൗണിലെത്താന്‍ എത്തിച്ചേരാൻ കഴിയൂ. പാലത്തിലൂടെ ക്രെയിന്‍ കടന്നുപോയതിന് പിന്നാലെയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. ഏറെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് ടണ്‍ കണക്കിന് ഭാരമുള്ള ക്രെയിന്‍ കടന്നുപോയത്. ഒരു ഭാഗം മാത്രം തൂണില്‍ താങ്ങി നിന്നിരുന്ന സ്ലാബിന് വാഹനം കടന്നുപോയതോടെ ഇളക്കം തട്ടുകയും സ്ലാബ് ആറ്റില്‍ പതിക്കുകയുമായിരുന്നു. ഇതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോയടക്കം ചെറുവാഹനങ്ങള്‍ക്കുമുള്ളസഞ്ചാരമാര്‍ഗം ഇല്ലാതായി.
മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാര്‍ഡുകളിലെ ജനങ്ങള്‍ പൂര്‍ണമായി ആശ്രയിച്ചിരുന്ന കടപുഴ പാലമാണ് ഇല്ലാതായത്. വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ വാകക്കാട് സ്‌കൂളിലെ നിരവധി കുട്ടികളും സ്‌കൂള്‍ ബസ്സും യാത്ര ചെയ്തിരുന്നതാണ്. എന്നാൽ 2021 ലെ മഹാപ്രളയം സമയാസമയങ്ങളിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രളയ ദുരിത പഞ്ചായത്താക്കാൻ അധികാരികൾക്ക് കഴിയാപോയതാണ് പാലം ഉള്‍പ്പെടെ മൂന്നിലവ് പഞ്ചായത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് നടക്കാന്‍ പറ്റാതാരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതാണ് കടവുപുഴ പാലവും അവഗണിയ്ക്കാൻ ഉണ്ടായ കാരണം എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മഴക്കാലത്ത് എല്ലാവർഷവും ആറ് കരകവിയുന്നതിന്റെ ഫലമായി മൂന്നിലവ് ടൗൺ സ്ഥിരമായി വെള്ളത്തിനടിയിലാവുക പതിവാണ്. പാലം തകർന്ന് ആറ്റിൽ പതിച്ചതോടെ വാഹനഗതാഗതം തടസ്സപ്പെട്ടെങ്കിലും കാല്‍നടയാത്രികര്‍ക്ക് ആവശ്യമായ സൗകര്യം താല്‍ക്കാലികമായി ഒരുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക് പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകളിലും ടൗണിലും എത്തുന്നവര്‍ക്ക് കടന്നുപോകാന്‍ ഉടന്‍ തന്നെ സൗകര്യമൊരുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.