മതിലുകൾ ഉയർന്നുപൊന്തുന്ന വർത്തമാനത്തിൽ വാതിലുകളാണ് സമൂഹത്തില്‍ വേണ്ടതെന്ന് നിരന്തരം ഓർമ്മിപ്പിച്ച് പോപ്പ് ഫ്രാൻസീസ് കടന്നുപോയി. വിവിധങ്ങളായ കാരണങ്ങളാല്‍തന്നെ വളരെ വ്യത്യസ്തനായിരുന്നു പോപ്പ് ഫ്രാൻസിസ്. യൂറോപ്പിന് പുറത്തുനിന്നുമുള്ള ആദ്യ മാർപ്പാപ്പ. ജെസ്യൂട്ട് സഭയിൽ നിന്നുള്ള ആദ്യ പാപ്പ. വഴക്കങ്ങൾ ഇങ്ങനെ തുടങ്ങുന്നു. ഔദ്യോഗിക വസതിയായ പേപ്പൽ കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഒഴിവാക്കി കാസാ സാന്റായിലെ ചെറിയ ഫ്ളാറ്റിൽ, സ്വന്തമായി പാചകം ചെയ്തു കഴിക്കാനായാൽ അതിനും നേരം കണ്ടെത്തി, ലളിതമായി ജീവിച്ചു. ആർച്ച് ബിഷപ്പ് ജോർജ് മാരിയോ ബർഗോളിയോ ദൈവത്തിന്റെ നിസ്വൻ ഫ്രാൻസിസ് അസീസിയുടെ പേര് ഔദ്യോഗിക നാമമായി സ്വീകരിച്ചു. മാർപ്പാപ്പമാരിൽ ആരും ഫ്രാൻസിസ് എന്ന പേര് മുമ്പ് സ്വീകരിച്ചിരുന്നില്ല. തന്റെ പ്രവൃത്തികൾ ഫ്രാൻസിസ് അസീസിയോട് ചേർത്തു നിർത്താനും അദ്ദേഹം ആഗ്രഹിച്ചു.
‘ലൗദാത്തോസി’ എന്ന തന്റെ ചാക്രികലേഖനം വഴി ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിക്കുവേണ്ടി സ്വരമുയര്‍ത്തിയപ്പോള്‍ നിസ്വനായ ഫ്രാൻസിനൊപ്പമായി പോപ്പ് ഫ്രാൻസിസും. വ്യക്തിവാദത്തെയും ഉപഭോഗ സംസ്കാരത്തേയും ചങ്ങാത്ത മുതലാളിത്തത്തെയും അതിന്റെ ചെയ്തികളെയും തീഷ്ണമായി എതിർത്തു. അവസാനത്തെ ചാക്രികലേഖനമായ Dilexit Nosൽ പാപ്പ ആവർത്തിക്കുന്നുണ്ട്, “നാം ഈശ്വരനുമായും ഒരു വ്യക്തി ബന്ധത്തിലേർപ്പെടുകയും എന്നാൽ അതേസമയം അയൽക്കാരന്റെ വേദനയകറ്റാനോ, മെച്ചപ്പെട്ട ജീവിതസാഹചര്യം അവനൊരുക്കിക്കൊടുക്കാനോ തയ്യാറാകുന്നില്ലെങ്കിൽ എന്തു തരം ഈശ്വരാരാധനെയാണ് അത്?”
‘അയാളൊരു നശിച്ച കമ്യൂണിസ്റ്റാണ്’ അധഃസ്ഥിതരെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച ഫ്രാന്‍സിസ് പാപ്പയെ വലതുപക്ഷം ഇങ്ങനെ വിളിച്ച് തമസ്കരിക്കാനും ശ്രമിച്ചു. പക്ഷെ, സഭയുടെയും സമൂഹത്തിന്റെയും സാമ്പ്രദായിക ചിന്താഗതികൾക്കെതിരെ അദ്ദേഹം ജനങ്ങളെ ഉണർത്തി. നിരന്തരം പരിഷ്കരണങ്ങൾക്കും നവീകരണങ്ങൾക്കും ആഹ്വാനം ചെയ്തു. ആഡംബരരഹിത ജീവിതം നയിക്കണമെന്ന് മെത്രാന്മാരെയും നേതൃത്വത്തെയും ഉപദേശിച്ചു. അങ്ങനെ ജീവിക്കാമെന്ന മാതൃക കാട്ടികൊടുത്തു. ഭൂരിപക്ഷ രാജ്യങ്ങളിലും സ്ഥാപനങ്ങളിലും ലൈംഗികസ്വത്വത്തിന്റെ പേരിൽ അകറ്റിനിർത്തിയിരുന്ന LGBTIQA+ ഉൾപ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷ ജനങ്ങളെ അദ്ദേഹം ഹൃദയത്തോട് ചേർത്തു. അവരും ദൈവത്തിന്റെ മക്കളാണെന്ന് അടിവരയിട്ട് പറഞ്ഞു. സഭയുടെ മതബോധനഗ്രന്ഥം സ്വവർഗരതിയെ ക്രമരഹിതവും പ്രകൃതിവിരുദ്ധവുമായി ചിത്രീകരിക്കുമ്പോഴും സ്വവർഗാനുരാഗ പ്രവണതയെ കുറ്റവിമുക്തമാക്കാനും കൗദാശികമല്ലെങ്കിൽ കൂടിയും അവരെ ആശീർവദിക്കാനും അവരെ സഭയോടു ചേർത്തു തിരുത്താനും പാപ്പ ആഹ്വാനം ചെയ്തു. സഭാചരിത്രത്തെ തന്നെ തിരുത്തിക്കൊണ്ട് സ്ത്രീകളുടെ കാലുകൾ കഴുകി ചുംബിച്ചു. പുരുഷന്മാർ മാത്രം അൾത്താര വാഴുന്ന കത്തോലിക്കാ ആരാധനാക്രമങ്ങളിൽ സ്ത്രീകളെക്കൂടി ചേർക്കാൻ ശ്രമിച്ചു. 2025 ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പ സിസ്റ്റർ സിമോണ ബ്രാംബില്ലയെ സമർപ്പിത ജീവിതത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രിഫക്ട് ആയി നിയമിച്ചു. ആദ്യമായാണ് ഒരു വനിത വത്തിക്കാനിലെ ഏതെങ്കിലുമൊരു ഡിക്കാസ്ട്രിയുടെ തലപ്പത്തെത്തുന്നത്. പാപ്പയുടെ മിക്ക പ്രവർത്തനങ്ങളും സാമ്പ്രദായിക കത്തോലിക്കാ നടപ്പുരീതികളോട് ചേരുന്നതായിരുന്നില്ല. സ്വാഭാവികമായും ഇതൊന്നും സാമ്പ്രദായിക കത്തോലിക്കാ നേതൃത്വത്തിന് സ്വീകാര്യവുമായിരുന്നില്ല. പലയിടത്തും പരിഷ്കാരങ്ങള്‍ ഇഴഞ്ഞു.
അത്ര വേഗം അവസാനിക്കുന്നതല്ല ഫ്രാൻസിസ് പാപ്പയുടെ നവോത്ഥാനങ്ങൾ. 2025 ജനുവരിയിൽ അദ്ദേഹം സിസ്റ്റർ സിമോണ ബ്രാംബില്ലയെ സമർപ്പിത ജീവിതത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രിഫക്റ്റ് ആയി നിയമിച്ചു. ആദ്യമായാണ് ഒരു വനിത വത്തിക്കാനിലെ ഏതെങ്കിലുമൊരു ഡിക്കാസ്ട്രിയുടെ തലപ്പത്തെത്തുന്നത്. 2024ലെ ലെ പെസഹ ശുശ്രൂഷയിലാകട്ടെ മാർപ്പാപ്പ റോമിലെ റെബീബ തടവറയിലെ പന്ത്രണ്ടു സ്ത്രീകളുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു. പുരുഷാധീശത്വത്തെയും അതിലെ അനീതിയെയും മനസിലാക്കുകയും തന്റെ പ്രവൃത്തികൾ വഴി ദൈവത്തിന്റെ മുന്നിൽ സ്ത്രീയും പുരുഷനും എല്ലാ ലിംഗവിഭാഗങ്ങളും ഒരുപോലെയാണെന്ന് കാട്ടുകയുംചെയ്തു. കുഞ്ഞുങ്ങളെ എന്നും ചേര്‍ത്തണച്ചു. പാപ്പ പങ്കെടുത്ത മിക്ക പൊതുപരിപാടികളിലും കുഞ്ഞുങ്ങളെ സ്നേഹവാത്സല്യങ്ങളോടെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും പതിവായിരുന്നു.
അഭയാർത്ഥികളെയും പീഡിതരെയും ഹൃദയപൂർവം അദ്ദേഹം പരിഗണിച്ചു. തടവിലാക്കപ്പെട്ടവരെ ജയിലിൽ പോയി സന്ദർശിക്കുകയും ആശ്വാസവചനങ്ങൾ ചൊരിയുകയും ചെയ്തു. ‘എല്ലാവരും സഹോദരർ’ എന്ന അർഥം വരുന്ന 2020ൽ പുറത്തിറങ്ങിയ ചാക്രികലേഖനം ‘ഫ്രത്തേല്ലി തൂത്തി’ വംശഹത്യ, രാജ്യാതിർത്തി പ്രശ്നങ്ങൾ, മതവിദ്വേഷം, തീവ്രവാദം തുടങ്ങി സകലതിന്മകളും ജനങ്ങളെ കീഴ്പ്പെടുത്തുന്ന കാലത്ത് ലോകത്തെ മുഴുവനും സാഹോദര്യത്തിലേക്ക് ക്ഷണിച്ചു. സാഹോദര്യമാണ് ലോകത്തിന്റെ മതമെന്നും നാമെല്ലാം സഹോദരരാണ് എന്നും ആ ചാക്രികലേഖനത്തിലൂടെ അടിവരയിട്ടു. അരികുവൽക്കരിക്കപ്പെട്ടവരെയും മർദ്ദിതരെയും പീഡിതരെയും ചേർത്തുനിർത്തി. യേശു കാണിച്ചുതന്നത് ഉൾക്കൊള്ളലിന്റെ സ്നേഹരാഷ്ട്രീയമാണെന്നും അത് വിവേചനരഹിതമാണെന്നും പാപ്പ ജീവിതത്തിലൂടെ വെളിപ്പെടുത്തി.
തന്റെ അവസാന ‘ഊർബി ഏത്ത് ഓർബി’ (Urbi et Orbi) ആശീർവാദത്തിലും ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചത് യുദ്ധങ്ങൾക്കെതിരെയാണ്. മരണത്തിന്റെ തലേനാളിലെ ഈസ്റ്റർ സന്ദേശത്തിലും ആശീർവാദത്തിലും രോഗാതുരമായ ഇടറിയ സ്വരം ഉയർന്നതും യുദ്ധവെറിക്കെതിരെയായിരുന്നു. മതസ്വാതന്ത്ര്യത്തിനും ആശയസ്വാതന്ത്ര്യത്തിനും നിരായുധീകരണത്തിനും വേണ്ടി ആഹ്വാനം ചെയ്തു.
“ലോകത്തിന്റെ നാനാഭാഗങ്ങളിൽ അനുദിനം അരങ്ങേറുന്ന അക്രമങ്ങളിൽ മരണത്തിനും നരഹത്യക്കും വേണ്ടിയുള്ള അടങ്ങാത്ത ഒരു തരം ദാഹംതന്നെയല്ലെ പ്രകടമാകുന്നത്? പലപ്പോഴായി, നമ്മുടെ ഭവനങ്ങളിൽ തന്നെയും, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങൾക്ക് നാം സാക്ഷികളാകാറില്ലേ? ചൂഷിതർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, കുടിയേറ്റക്കാർക്കുമെതിരെ എത്രത്തോളമാണ് വിദ്വേഷമിന്നിളക്കിവിടുന്നത്?” പാപ്പ പറഞ്ഞു. തുടർന്ന് യുദ്ധക്കെടുതി അനുഭവിക്കുന്ന പലസ്തീനികൾക്കും, ലബനോൻ, സിറിയ, യമൻ, ഉക്രെയ്ൻ, ട്രാൻസ്കൊക്കേഷ്യ, ദക്ഷിണ ബാൽക്കൺ, കോങ്കോ, സുഡാൻ, മ്യാന്മാർ എന്നീ വിവിധ പ്രദേശങ്ങളിലെ ജനതകൾക്കും പാപ്പ സമാധാനമാശംസിക്കുകയും യുദ്ധങ്ങൾക്കും കലാപങ്ങൾക്കും വിരാമമിടാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
മാർപ്പാപ്പയെന്നത് വത്തിക്കാൻ രാജ്യത്തിന്റെ ഭരണകർത്താവും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമാണ്. എന്നാൽ ഫ്രാൻസിസ് പാപ്പ ഒരിക്കൽ പോലും രാജപദവിയോ ദൈവികപരിവേഷമോ എടുത്തണിഞ്ഞില്ല. താൻ രാജാവോ ദൈവമോ അല്ലെന്നു ഏവരെയും പോലെ ഒരു സാധാരണ മനുഷ്യൻ തന്നെയാണെന്നും ജീവിതത്തിലൂടെ വരച്ചു. ദൈവികപരിവേഷമൊന്നുമല്ല, മറിച്ച് സാധാരണ മനുഷ്യൻ തന്നെയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. മനുഷ്യസഹജമായ വാത്സല്യവും വേദനകളും കുറവുകളുമെല്ലാം പാപ്പയ്ക്കുമുണ്ടായിരുന്നു. എന്നാൽ ചുറ്റുമുള്ളവരുടെ വേദന അറിയുമ്പോവുഴും മുറിവുണക്കുമ്പോഴും അദ്ദേഹം പുഞ്ചിരിതൂകി വിളങ്ങിനിന്നു, തനിക്ക് അണിയാമായിരുന്ന ദൈവിക പരിവേഷത്തിന്റെ കുപ്പായം ഒരിക്കലും ആഗ്രഹിക്കാതെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.