2012 ഡിസംബർ 16 ലെ ആ രാത്രി നിർഭയക്കും അവളുടെ സുഹൃത്തിനും നരകമായി മാറിയ ഒരു ദിനം കൂടെയായിരുന്നു. മൃഗീയമായ പീഡനങ്ങൾക്കൊടുവിൽ ഒരു കൂട്ടം ആളുകൾ തെരുവിലേക്ക് വലിച്ചെറിഞ്ഞ ആ പെൺകുട്ടിയുടെ തിരിച്ചുവരവിന് ലോകം ഒന്നാകെയാണ് പ്രാർഥിച്ചത്.
ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ ആശുപത്രി കിടക്കയിൽ അവൾ കാണിച്ച ആ മനോധൈര്യം ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്ന് കൂടെയാണ്. ഒടുവിൽ ഒരിറ്റു വെള്ളംപോലും കുടിക്കാൻ കഴിയാതെ ഡിസംബർ 29 ന് അവൾ മരണത്തിനു കീഴടങ്ങുകയും ചെയ്തു. അതോടെ ലോകമെമ്പാടും ശക്തമായ പ്രതിഷേധം ഉയർന്നു. ഏഴ് വർഷത്തെ നിരന്തരമായ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ഒടുവിൽ അവൾക്ക് നീതി ലഭിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ നിർഭയ കേസ് പ്രതികളുടെ മേൽ തൂക്ക് കയർ വീണപ്പോൾ 2020 മാര്‍ച്ച് 20 ഇന്ത്യയിലെ ഓരോ പെണ്‍മക്കളുടെയും അവരുടെയും അമ്മമാരുടെയും ദിവസമായി മാറുകയായിരുന്നു. പ്രതികളെ തൂക്കിലേറ്റിയപ്പോൾ ഈ ദിനത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നതെന്നായിരുന്നു നിർഭയയുടെ അമ്മയുടെ പ്രതികരണം.
നിർഭയ കേസ് തെളിയിക്കുന്നതിലും കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും അന്വേഷണസംഘവും അഭിഭാഷകരും വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ഇൻ ചാർജ്ജ് ആയിരുന്ന സൗത്ത് ഡിസിപി ഛായ ശർമ്മ ഐപിഎസിന്റെ പേരാണ് അതിൽ ഒന്നാമത്. നിർഭയക്ക് നീതി ലഭിച്ചു എന്ന് പറയുമ്പോഴും പ്രായ പൂര്‍ത്തിയായിലെന്ന കാരണത്താല്‍ രക്ഷപ്പെട്ട ആ പതിനേഴുകാരന്‍ ഇപ്പോള്‍ എവിടെ എന്ന ചോദ്യം പ്രസക്തമാണ്. ഇന്ന് പുലര്‍ച്ചെ 5.30ന് പ്രതികളായ മുകേഷ് സിംഗ് ‚അക്ഷയ് താക്കൂര്‍ , പവന്‍ ഗുപ്ത, വിനയ് ശര്‍മ്മഎന്നിവരുടെ വധശിക്ഷ നീതിന്യായ പീഠം നടപ്പിലാക്കി. ആറുപേര്‍ പ്രതികളായ കേസില്‍ രാം സിംഗ് എന്ന മുപ്പത്തിനാലുകാരനെ 2013ല്‍ തിഹാര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന നിയമത്തിന്റെ അനര്‍ഹമായ ആനുകൂല്യം പറ്റി പതിനേഴുകാരന്‍ രക്ഷപ്പെട്ടത്. പതിനൊന്നാം വയസില്‍ ഉത്തര്‍പ്രദേശില്‍ നിന്നും നാട് വിട്ട് ഡല്‍ഹിയിലെത്തിയ പതിനേഴുകാരന്‍ നിര്‍ഭയ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ആ വെളുത്ത നിറത്തിലുള്ള ബസിലെ ക്ലീനറായി ജോലി ചെയ്തു വരികയായിരുന്നു.
പെണ്‍കുട്ടിയെ ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാളായിരുന്നു. വിചാരണവേളയില്‍ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ആനുകൂല്യം നല്‍കി. തുടര്‍ന്ന് ബോര്‍ഡിന്റെ തിരുത്തല്‍ കേന്ദ്രത്തില്‍ മൂന്ന് വര്‍ഷം കഴിയണമെന്നായിരുന്നു ശിക്ഷ. 2015 ഡിസംബറില്‍ വിട്ടയച്ചു. തുടര്‍ന്ന് ഒരു നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്റെ നിയന്ത്രണത്തിലാണ് ഇയാളുടെ ജീവിതം. സൗത്ത് ഇന്ത്യയില്‍ എവിടെയോ ഒരു പാചകക്കാരനായി ഇയാള്‍ കഴിയുന്നുണ്ട്. പുതിയ പേരും വിലാസവുമാണ് ഇയാള്‍ക്ക് നല്‍കിയിരിക്കുന്നത്. തൊഴിലുടമയ്ക്കും ഇയാളുടെ മുന്‍കാലവിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ എന്‍.ജി.ഒയില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഒരു പ്രത്യേക കാലയളവ് കഴിഞ്ഞാല്‍ നിലവിലെ ജോലി സ്ഥലത്തു നിന്ന് ഇയാള്‍ക്ക് മറ്റൊരിടത്തേക്ക് നിയമനം നല്‍കും. കൂടുതല്‍ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇതെന്നാണ് ഇവരുടെ വാദം.
പ്രതികളെ തൂക്കിലേറ്റിയതോടെ നിർഭയക് നീതി കിട്ടിയെന്ന് പറയുമ്പോഴും ഇനിയൊരു നിർഭയ കൂടി ആവർത്തിക്കാതിരുന്നാൽ മാത്രമേ ഈ വിധി അർത്ഥ വത്താകുകയുള്ളു…
you may also like this video…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.