23 April 2024, Tuesday

Related news

April 12, 2024
April 9, 2024
April 6, 2024
April 2, 2024
March 30, 2024
March 23, 2024
February 29, 2024
February 24, 2024
February 20, 2024
February 12, 2024

ഗള്‍ഫ് തൊഴില്‍ സാധ്യതകള്‍ മങ്ങിയത് പാസ്പോര്‍ട്ട് അപേക്ഷകളില്‍ ഇടിവുണ്ടാക്കി

കെ രംഗനാഥ്
തിരുവനന്തപുരം
January 6, 2022 10:30 pm

മലയാളികളുടെ സ്വപ്നഭൂമിയായ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍ ആശങ്കാജനകമായി മങ്ങുന്നതിന്റെ പ്രതിഫലനമായി പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ സംഖ്യയില്‍ ഗണ്യമായി ഇടിവുണ്ടാവുന്നുവെന്ന് കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ കണക്കുകള്‍.
കോവിഡും സ്വദേശിവല്ക്കരണവും തീവ്രമായതോടെ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ പിരിച്ചുവിടലിന്റെ വേലിയേറ്റമാണ്. സൗദി അറേബ്യയിലാണ് ഏറ്റവുമധികം പിരിച്ചുവിടല്‍. കോവിഡ് തുടങ്ങിയശേഷം ഇവിടെ വീട്ടുജോലിക്കാരായ മൂന്നുലക്ഷത്തിലേറെ പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടിവന്നത്. വീടുകളിലെ സ്വകാര്യ ഡ്രൈവര്‍മാര്‍ കൂടുതല്‍ പേരും മലയാളികളായിരുന്നു. പക്ഷേ സൗദിയിലെ 68,000 വീട്ടു ഡ്രൈവര്‍മാരെയാണ് മൂന്നു മാസത്തിനുള്ളില്‍ പിരിച്ചുവിട്ടത്. നിലവിലുള്ളവരുടെ വേതനം വെട്ടിക്കുറയ്ക്കുന്നതും പലരെയും നാട്ടിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നു.
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസികളെ തിരിച്ചുപോക്ക് ഏറ്റക്കുറച്ചിലുകളോടെ നടക്കുന്നതിന്റെ പ്രതിഫലനമാണ് പാസ്പോര്‍ട്ട് അപേക്ഷകളിലുണ്ടായ വന്‍ ഇടിവെന്നാണ് കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പാസ്പോര്‍ട്ട് എടുക്കുന്നവരില്‍ 90 ശതമാനത്തോളവും ഗള്‍ഫ് രാജ്യങ്ങളെയാണ് ലക്ഷ്യമാക്കിയിരുന്നത്. ഇന്ത്യയിലേക്കുള്ള വിമാനങ്ങളില്‍ പകുതിയിലേറെയും തൊഴില്‍ നഷ്ടപ്പെട്ടവരാണെന്നും വിദേശ മന്ത്രാലയം കണക്കുകൂട്ടുന്നു. എണ്ണവിലത്തകര്‍ച്ചയും പിന്നാലെ വന്ന കോവിഡും സ്വദേശിവല്ക്കരണവും മൂലം ഇതിനകം 16.6 ലക്ഷം മലയാളി പ്രവാസികള്‍ നാട്ടിലേക്കു മടങ്ങി തൊഴില്‍ രഹിതരുടെ പട്ടാളത്തില്‍ അണിചേര്‍ന്നിട്ടുണ്ടെന്ന് നേരത്തേ ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1917 മുതല്‍ മൂന്നു വര്‍ഷക്കാലം പ്രതിവര്‍ഷം ശരാശരി 1.13 കോടി പാസ്പോര്‍ട്ട് അപേക്ഷകരാണുണ്ടായിരുന്നത്. 20 ല്‍ അത് 54 ലക്ഷമായി കുത്തനെ ഇടിഞ്ഞു. 21 നവംബര്‍ അവസാനം വരെ അത് 64 ലക്ഷമായി. ഇപ്പോള്‍ പാസ്പോര്‍ട്ട് നേടുന്നത് മുഖ്യമായും വിദേശത്തുള്ള ബന്ധുക്കളോടൊപ്പം താമസിക്കാനും പഠനം എന്നിവയ്ക്കുമാണ്. 2014 മുതല്‍ 21 ഡിസംബര്‍ വരെ 8,21,78,560 ഇന്ത്യന്‍ പാസ്പോര്‍ട്ടുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 87.71 ലക്ഷം പാസ്പോര്‍ട്ടുകള്‍ വിദേശങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി വിതരണം ചെയ്തവയും. ഗള്‍ഫ് രാജ്യങ്ങളിലെ എംബസികള്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തിരുന്നത് ഇപ്പോള്‍ ആയിരത്തിനു താഴെയായി.

Eng­lish Sum­ma­ry: The slump in Gulf job oppor­tu­ni­ties has led to a drop in pass­port applications

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.