
അനുഭവങ്ങളുടെയും വര്‍ഗബോധത്തിന്റെയും കരുത്താണ് വാഴൂര്‍ സോമന്‍ എന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്റെ കരുത്തെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഐടിയുസി സംസ്ഥാന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാഴൂര്‍ സോമന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും ദുരിതം പേറുന്ന വിഭാഗമാണ് തോട്ടം തൊഴിലാളികളെന്ന കാര്യം നാം വിസ്മരിക്കാന്‍ പാടില്ല. തോട്ടം മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ സംഘടന എഐടിയുസി ആണ്. അവഗണിക്കപ്പെട്ട്, അടിച്ചമര്‍ത്തപ്പെട്ട് ജീവിച്ചുപോന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ഇടപെട്ടത് എഐടിയുസിയാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന തൊഴിലാളി നേതാവായിരുന്നു വാഴൂര്‍ സോമന്‍.
വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞതുമുതല്‍ അദ്ദേഹം ഓരോ ദിവസവും തൊഴിലാളി പ്രവര്‍ത്തകനായാണ് ജീവിച്ചത്. വിഷയങ്ങള്‍ പഠിക്കാന്‍ കാണിച്ച വ്യഗ്രതയാണ് സോമന്റെ പ്രത്യേകത. അതത് തൊഴില്‍മേഖലയുടെ യഥാര്‍ത്ഥസ്ഥിതി എന്താണെന്ന് വ്യക്തമായി മനസിലാക്കിയാല്‍ മാത്രമെ അവിടെയുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് സാധിക്കൂവെന്ന് വാഴൂര്‍ സോമന് അറിയാമായിരുന്നു. ഓരോ വ്യവസായ സ്ഥാപനങ്ങളുടെയും വിഷയം കൃത്യമായി പഠിച്ച് പറയുമായിരുന്നു അദ്ദേഹം. തോട്ടം മേഖലയെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവായിരുന്നു സോമന് ഉണ്ടായിരുന്നത്.
കരുത്തനായ തൊഴിലാളി നേതാവിന്റെ ശബ്ദം കേള്‍ക്കാന്‍ കൊതിക്കുമ്പോഴെല്ലാം സോമന്‍ ഉണ്ടായിരുന്നുവെങ്കിലെന്ന് നാം ഓര്‍ത്തുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പി എസ് സ്മാരകത്തില്‍ നടന്ന പരിപാടിയില്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. ആര്‍ സജിലാല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ രവിരാമന്‍, എഐടിയുസി നേതാക്കളായ പി കെ മൂര്‍ത്തി, കെ മല്ലിക, എലിസബത്ത് അസീസി, എം ജി രാഹുൽ, ഇ എസ് ബിജിമോള്‍, പി മുത്തു പാണ്ടി, ഒ പി എ സലാം, സോളമന്‍ വെട്ടുകാട്, എച്ച് രാജീവൻ, അഡ്വ. ബിനു ബോസ്, എം വൈ ഔസേഫ്, ജി എൻ ഗുരുനാഥൻ, ജയശ്ചന്ദ്രൻ കല്ലിംഗൽ, അഡ്വ. ജോർജ് തോമസ്, പി എസ് നായിഡു തുടങ്ങിയവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.