അധികാര തര്‍ക്കത്തെ തുടര്‍ന്ന് ഉള്‍പ്പോര് രൂക്ഷമായിരിക്കെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ചു. മുല്ല മുഹമ്മദ് ഹസൻ അഖുന്ദ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രിയാകും. താലിബാന്റെ സഹസ്ഥാപകന്‍ അബ്ദുള്‍ ഗാനി ബരാദര്‍ ഒന്നാം ഉപപ്രധാനമന്ത്രിയും മൗലവി ഹനാഫി രണ്ടാം ഉപപ്രധാനമന്ത്രിയുമാകും. താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് കാബൂളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിനെ പ്രഖ്യാപിച്ചത്.
അമേരിക്കയുടെ ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെട്ട പാകിസ്ഥാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹഖ്വാനി ശൃംഖലയുടെ നേതാവ് സിറാജുദ്ദീന്‍ ഹഖ്വാനിയാണ് ഇടക്കാല ആഭ്യന്തരമന്ത്രി. ഇത് അമേരിക്കയുമായുള്ള താലിബാന്റെ ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കും. താലിബാന്റെ മുന്‍ പരമോന്നത നേതാവ് മുല്ല മുഹമ്മദ് ഒമറിന്റെ മകന്‍ മുല്ല യാക്കൂബാണ് ആക്ടിങ് പ്രതിരോധ മന്ത്രി.
ലോകത്തുള്ള എല്ലാ രാജ്യങ്ങളുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നതായും വൈവിധ്യമാര്‍ന്ന സവിശേഷതകളും പശ്ചാത്തലങ്ങളുമുള്ള പ്രമുഖരെയാണ് ഇതിനായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും വാര്‍ത്താവിനിമയ സഹമന്ത്രി കൂടിയായ സബിഹുള്ള പറഞ്ഞു. എന്നാല്‍ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തം നല്‍കിയിട്ടില്ല.
താലിബാന്റെ പരമോന്നത നേതാവായി അറിയപ്പെടുന്ന ഹയ്ബത്തുള്ള അഖുന്ദ്സാദയെക്കുറിച്ച് മന്ത്രിസഭാ പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചില്ല. എന്നാല്‍ അഖുന്ദ്സാദ തന്നെയാണ് മുഹമ്മദ് ഹസൻ അഖുന്ദിനെ ഭരണത്തലവനായി നിര്‍ദ്ദേശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അഖുന്ദ് പഴയ താലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. യുഎന്നിന്റെ ഭീകരരുടെ പട്ടികയിലും അഖുന്ദിന്റെ പേരുണ്ട്. ഉൾപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് താരതമ്യേന സുപരിചിതനല്ലാത്ത രണ്ടാംനിര നേതാവ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്.
അമിര്‍ ഖാന്‍ മുത്താഖ്വി ഇടക്കാല വിദേശകാര്യമന്ത്രിയാകും. ഹിദായത്തുള്ള ബദ്രി ഇടക്കാല ധനകാര്യമന്ത്രി, ദിന്‍ മുഹമ്മദ് ഇടക്കാല സമ്പദ്ഘടനാ മന്ത്രി എന്നിവര്‍ക്കൊപ്പം മുഹമ്മദ് ഇദ്രിസ് സെന്‍ട്രല്‍ ബാങ്കിന്റെ ഇടക്കാല ഗവര്‍ണറായും ചുമതലയേല്‍ക്കും.
english summary;The Taliban announced an interim government
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.