വ്യാജഡോക്ടർ കുറിച്ചുനല്‍കിയ ഗർഭച്ഛിദ്ര മരുന്ന് കഴിച്ച് ഇരുപത്തിയേഴുകാരിക്ക് ദാരുണന്ത്യം. ഹൊസൂരിലെ തോരപ്പള്ളിയിലാണ് ബുധനാഴ്ച വൈകിട്ടോടെ യുവതി രക്തസ്രാവമുണ്ടായി മരണം സംഭവിച്ചത്. സംഭവത്തില്‍ പ്രദേശിക ക്ലിനിക്ക് നടത്തിയിരുന്ന വ്യാജഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇയാൾ ഒളിവിലാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എട്ടാഴ്ച ഗർഭിണിയായിരുന്നു മരിച്ച യുവതി. ഗർഭച്ഛിദ്രം നടത്താമെന്ന് സമ്മതിച്ച ‘ഡോക്ടർ’ ബുധനാഴ്ച ചില മരുന്നുകൾ യുവതിക്ക് നൽകി. മരുന്നുകൾ കഴിച്ചതോടെ അമിത രക്തസ്രാവമുണ്ടാകുകയും അബോധാവസ്ഥയിലെത്തുകയുമായിരുന്നു. ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് യുവതിയെ തോരപ്പള്ളി പിഎച്ച്സിയിൽ എത്തിച്ചു. രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പ്രദേശത്ത് ക്ലിനിക്ക് നടത്തിയിരുന്ന ആളാണ് മരുന്നുനൽകിയതെന്നും തുടര്‍ന്നാണ് യുവതിയുടെ ജീവൻ അപകടത്തിലായതെന്നും തിരിച്ചറിഞ്ഞ ഗവ.ഡോക്ടർമാർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാളുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്.
തിരുപ്പൂർ സ്വദേശിയായ 59കാരനായ മുരുഗേഷനാണ് വ്യാജഡോക്ടര്‍ ചമഞ്ഞ് സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്നത്. കുറച്ചുവർഷങ്ങളായി ഇയാൾ ക്ലിനിക് നടത്തിവരുന്നു. അക്യൂപങ്ചർ സ്പെഷലിസ്റ്റായ ഇയാളുടെ ക്ലിനിക്കിൽനിന്ന് അലോപതി മരുന്നുകളും കണ്ടെത്തി. ക്ലിനിക് സീൽ ചെയ്യുകയും മരുന്നുകൾ തെളിവിനായി ശേഖരിക്കുകയും ചെയ്തതായി ഡ്രഗ് ഇൻസ്പെക്ടർ രാജീവ് ഗാന്ധി പറഞ്ഞു. യുവതിക്ക് ഇയാൾ കുത്തിവച്ച മരുന്ന് ഏതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്ലിനിക്കിൽനിന്ന് സിറിഞ്ച് കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. ഗർഭച്ഛിദ്രം നിയമപരമായ നടപടി ക്രമമാണെന്നും അതിനായി സർക്കാർ ആശുപത്രികളെ മാത്രം സമീപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ENGLISH SUMMARY;The young woman Died after taking the medicine given by the fake doctor for the abortion
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.