27 March 2024, Wednesday

Related news

February 23, 2024
February 22, 2024
February 21, 2024
February 19, 2024
February 17, 2024
December 22, 2023
December 19, 2023
December 18, 2023
December 15, 2023
December 15, 2023

സർവേ നടത്തിയ ഭൂമി പണയംവയ്ക്കാൻ തടസ്സമില്ല ; സർക്കാർ ഹൈക്കോടതിയിൽ

Janayugom Webdesk
തിരുവനന്തപുരം
June 3, 2022 9:59 am

സിൽവർലൈൻ പദ്ധതിക്കായി സാമൂഹിക ആഘാതപഠനത്തിന് സർവേ നടത്തിയ ഭൂമി പണയംവയ്ക്കാൻ തടസ്സമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഭൂമി ഈടായി സ്വീകരിക്കാൻ തടസ്സമില്ലെന്ന്‌ വ്യക്തമാക്കി കലക്ടർമാർക്കും രജിസ്ടേഷൻ ഐജിക്കും സഹകരണ രജിസ്‌ട്രാർക്കും നിർദേശം നൽകി ഉത്തരവിറക്കിയതായും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സാമൂഹിക ആഘാതപഠനത്തിന് ജിയോടാഗ് സംവിധാനം ഉപയോഗിക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്‌. സിൽവർലൈൻ സർവേക്കെതിരായ ഹർജികളിൽ കോടതി നിർദേശപ്രകാരമാണ് സർക്കാരിന്റെ വിശദീകരണം.കെറെയിൽ നടപടികൾ കേന്ദ്ര മാനദണ്ഡപ്രകാരംസിൽവർ ലൈൻ പദ്ധതിക്ക്‌ ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത വിലയിരുത്തൽ പഠനം നടത്തുന്നതും അലൈൻമെന്റിന്റെ അതിരടയാളം സ്ഥാപിക്കുന്നതും കേന്ദ്ര ധന മന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ട പ്രകാരമാണെന്ന്‌ കെ റെയിൽ.  പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതുപ്രകാരം പ്രവർത്തിക്കാം.

സർക്കാർ പദ്ധതികൾക്ക് നിക്ഷേപത്തിനു മുന്നോടിയായി ചെയ്യാവുന്ന കാര്യങ്ങൾ 2016 ആഗസ്‌തിലെ കേന്ദ്ര മെമ്മോറാണ്ടത്തിൽ പറയുന്നുണ്ട്‌. സാധ്യതാ പഠനം, സർവേ,  ഭൂമിക്ക് നഷ്ടപരിഹാരം നൽകൽ, അതിർത്തി മതിലുകളുടെ നിർമാണം, വനഭൂമി തരം മാറ്റുന്നതിനുള്ള പണം നൽകൽ തുടങ്ങിയവയ്‌ക്കെല്ലാം അനുമതിയുണ്ട്‌.  പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാം,  സാമൂഹികാഘാത പഠനം നടത്താം.  അതിർത്തിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാനും അധികാരമുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലാണ്. അതിന്‌ കേന്ദ്ര സർക്കാരിന്റെയോ റെയിൽവേ ബോർഡിന്റെയോ പ്രത്യേക അനുമതി വേണ്ട.

ഡിപിആർ കേന്ദ്ര റെയിൽവേ ബോർഡ് പരിശോധിച്ചു വരികയാണ്. പ്രാഥമിക പരിശോധനയ്‌ക്കു ശേഷം ബോർഡ് ആവശ്യപ്പെട്ട റെയിൽവേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വൈകാതെ സമർപ്പിക്കുമെന്നും കെ–-റെയിൽ അറിയിച്ചു.സിൽവർലൈൻ പദ്ധതിക്കായി കെ–-റെ-യിൽ സമർപ്പിച്ച വിശദ പദ്ധതിരേഖ അപൂർണമാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോടതി നിർദേശപ്രകാരമാണ് കേന്ദ്രസർക്കാരും റെയിൽവേ ബോർഡും അധികസത്യവാങ്മൂലം നൽകിയത്. പദ്ധതിയുടെ സാങ്കേതികകാര്യങ്ങൾ സംബന്ധിച്ച് ഡിപിആറിൽ മതിയായ വിവരങ്ങൾ ഇല്ലാത്തതിൽ വ്യക്തത തേടിയിട്ടുണ്ട്‌. പൂർണമായ ഡിപിആർ ലഭിച്ചാലേ പദ്ധതിയുടെ സാമ്പത്തികസാധ്യത വിലയിരുത്തുകയുള്ളൂ. ‍

പദ്ധതിക്ക് തത്വത്തിലുള്ള അനുമതിമാത്രമാണ് നൽകിയത്. സാങ്കേതികകാര്യങ്ങളിലും നിക്ഷേപസാധ്യതകളിലുമുള്ള പ്രാരംഭ പ്രവർത്തനാനുമതിയാണിത്. സാമൂഹികാഘാത പഠനത്തിന് റെയിൽവേ ബോർഡും കേന്ദ്രസർക്കാരും അനുമതി നൽകിയിട്ടില്ല. സർവേയുടെ ഭാഗമായി കുറ്റിയിടാനും അനുമതി നൽകിയിട്ടില്ല. നിർദിഷ്ട അലൈൻമെ​ന്റ് മാഹിക്കടുത്ത് റെയിൽവേഭൂമിയിലൂടെയാണ് പോകുന്നത്. ഈ സാഹചര്യത്തിൽ അലൈൻമെ​ന്റ് പ്ലാന്‍ റെയിൽവേ ‑സ്വകാര്യ ഭൂമി, റെയിൽ ലൈൻ എന്നിവ മുറിച്ചുകടന്നുപോകുന്നുണ്ടെങ്കിൽ ആ വിവരങ്ങളിലടക്കം വ്യക്തത തേടിയിട്ടുണ്ട്. പൂർണമായ വിശദ പദ്ധതിരേഖ ലഭിച്ചശേഷം സൂക്ഷ്‌മപരിശോധന ആവശ്യമുണ്ടെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Eng­lish Sum­ma­ry: There is no imped­i­ment to mort­gag­ing the sur­veyed land; Gov­ern­ment in the High Court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.