16 November 2025, Sunday

Related news

November 16, 2025
November 13, 2025
November 10, 2025
November 7, 2025
November 3, 2025
November 2, 2025
October 31, 2025
October 28, 2025
October 27, 2025
October 23, 2025

മെസിയെയും സംഘത്തെയും സ്വീകരിക്കാന്‍ കര്‍ശന സുരക്ഷ ഒരുക്കും

Janayugom Webdesk
October 7, 2025 10:16 pm

തിരുവനന്തപുരം: അർജന്റീന ഫുട്ബോ­ൾ ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. നവംബറില്‍ കൊച്ചി ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിനുള്ള അറ്റകുറ്റ പണികൾ ഉടൻ പൂർത്തിയാക്കും. കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. ഫാൻ മീറ്റ് നടത്താനുള്ള സാധ്യതകൾ ചർച്ച ചെയ്തു. പാർക്കിങ്, ആരോഗ്യ സംവിധാനങ്ങൾ, ശുദ്ധജല വിതരണം, വൈദ്യുതി വിതരണം, മാലിന്യ സംസ്കരണം തുടങ്ങിയ ക്രമീകരണങ്ങള്‍ ഏർപ്പാടാക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു ഐഎഎസ് ഓഫിസറെ നിയമിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാനതലത്തിൽ പ്രവർത്തിക്കും. ജില്ലാതലത്തിൽ ജില്ലാ കളക്ടർക്കായിരിക്കും ഏകോപന ചുമതല. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കായിക മന്ത്രി വി അബ്ദുറഹ്മാൻ, വ്യവസായ മന്ത്രി പി രാജീവ്, തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തുടങ്ങിയവരും വകുപ്പ് മേധാവികളും പങ്കെടുത്തു.
അഞ്ച് ലക്ഷം പേര്‍ എത്തിയേക്കും.

അതേസമയം നവംബർ 17ന് അർജന്റീന–ഓസ്ട്രേലിയ സൗഹൃദ മത്സരം നടക്കുമെന്ന് കേരള പൊലീസ് ഉറപ്പിച്ചു. അര്‍ജന്റീന ടീമിന്റെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ യോഗം ചേർന്നിരുന്നു. 32,000 പേർക്കു മാത്രം ടിക്കറ്റ് മുഖേന പ്രവേശനം നല്‍കാനാണ് നിലവിലെ ധാരണ. എന്നാല്‍ ടിക്കറ്റ് നിരക്കിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സൂചനകള്‍ പ്രകാരം 5,000ത്തിന് മുകളിലേക്കാകും ടിക്കറ്റ് നിരക്ക് ഈടാക്കുക. എന്നാല്‍ ല­യണല്‍ മെസിയുള്‍പ്പെടെയുള്ളവര്‍ എ­ത്തുന്നതിനാല്‍ ഇന്ത്യയുടെ പല ഭാഗത്തുനിന്നായി നിരവധി ആരാധകര്‍ എത്തുമെന്നുറപ്പാണ്. ഇതോടെ അഞ്ച് ലക്ഷം പേരെങ്കിലും അന്നത്തെ ദിവസം നഗരത്തിലും പരിസരത്തുമായി എത്തിയേക്കുമെന്ന് പൊലീസ് വിലയിരുത്തൽ നടത്തി. മത്സരത്തിന് മുമ്പെ കേരളത്തിലെത്തുന്ന ടീമുകള്‍ റോഡ് ഷോയുടെ ഭാഗമായേക്കും. വൻ ജനക്കൂട്ടം പ്രതീക്ഷിക്കുന്നതിനാല്‍ റോഡ് ഷോയ്ക്കും വലിയ സുരക്ഷാ സന്നാഹങ്ങൾ വേണ്ടി വരുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. 

അതേസമയം കഴിഞ്ഞ മാസം അര്‍ജന്റീന ടീമിന്റെ മാനേജര്‍ ഹെക്ടർ ഡാനിയൽ കബ്രേര കൊച്ചിയിലെത്തിയിരുന്നു. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് അറിയിക്കുകയും ചെയ്തു. മെസിപ്പട പറന്നിറങ്ങുന്ന വിമാനത്താവളത്തിലെ സൗകര്യങ്ങൾ അദ്ദേഹം പരിശോധിച്ചിരുന്നു. കായികമന്ത്രി വി അബ്ദുറഹ്മാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മത്സരം നടത്തുന്ന കലൂർ ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിലെ സൗകര്യങ്ങളും വിലയിരുത്തി. ഫിഫ നിഷ്കർഷിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് റിപ്പോർട്ടർ ചെയർമാൻ റോജി അഗസ്റ്റിൻ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.