ഇനി അങ്കം മുറുകുന്നത് കോൺഗ്രസിന്റെ പോഷക സംഘടനകളിൽ. ഏതാണ്ട് നിർജ്ജീവാവസ്ഥയിലായ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു എന്നിവ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം വിവിധ തലങ്ങളിൽ ശക്തമായിക്കഴിഞ്ഞു. മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന ലതിക സുഭാഷ് പദവിയും പാർട്ടിയിലെ പ്രാഥമികാംഗത്വവും രാജിവച്ച് എൻസിപിയിൽ ചേർന്നതോടെ സംഘടന മിക്കവാറും അനാഥാവസ്ഥയിലാണ്. ലതിക സുഭാഷ് ഒഴിഞ്ഞിട്ട് മാസങ്ങളായിട്ടും ആ സ്ഥാനത്തേക്ക് പകരം ആളെ കണ്ടെത്താൻ കെപിസിസി നേതൃത്വം മെനക്കെടാത്തതു തന്നെ, പോഷക സംഘടനകളോടുള്ള മനോഭാവത്തിനു തെളിവാണെന്നാണ് പ്രവർത്തകർ പറയുന്നു. മാതൃസംഘടനയിലെ കലഹമൊഴിഞ്ഞിട്ടു വേണ്ടേ ശേഷിക്കുന്നതിന്റെ കാര്യമന്വേഷിക്കാൻ എന്നതു വേറൊരു കാര്യം.
യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടന്നെങ്കിലും, ഗ്രൂപ്പ് നേതാക്കളുടെ ഇഷ്ടക്കാരെ സംസ്ഥാന എക്സിക്യൂട്ടീവിലേക്കും മറ്റും നോമിനേറ്റ് ചെയ്യുന്ന പതിവ് രീതി പുതുക്കുക മാത്രമാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. കമ്മിറ്റികൾ പലയിടത്തും ഗ്രൂപ്പ് വീതംവയ്പിന്റെ അടിസ്ഥാനത്തിൽ സമവായ കമ്മിറ്റികളായി. എംഎൽഎ കൂടിയായ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞ് യോഗ്യരായ മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്നും സംഘടനയിൽ ശക്തമായ അഭിപ്രായമുണ്ട്.
കാലാവധി പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞ കെഎസ്‌യു കമ്മിറ്റികൾ പിരിച്ചുവിടണമെന്നും പുതിയവയെ രൂപവത്കരിക്കണമെന്നും കെഎസ്‌യു പ്രസിഡന്റായി നിയമിതനായതിനു പിന്നാലെ കെഎം അഭിജിത് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും ഗൗനിച്ചില്ല. യൂത്ത് കോൺഗ്രസ് ‑കെഎസ്യു പുനഃസംഘടനയ്ക്കു മുതിർന്നാൽ ഗ്രൂപ്പുകൾ കണക്കു തീർക്കുന്നത് തെരുവിലായിരിക്കുമെന്ന് മുൻ അനുഭവങ്ങളിൽ നിന്നു ബോദ്ധ്യമുള്ളതുകൊണ്ടാണ് കെപിസിസി നേതൃത്വം ആ വശം മനഃപൂർവമായിത്തന്നെ വിട്ടുകളയുന്നത്. എന്നാൽ, ഡിസിസി പുന: സംഘടനയുടെ പശ്ചാത്തലത്തിൽ, തങ്ങളുടെ ആവശ്യം ശക്തമായിത്തന്നെ കെപിസിസി നേതൃത്വത്തിന്റെയും ദേശീയ നേതൃത്വങ്ങളുടെയും മുന്നിൽ കൊണ്ടുവരാനാണ് പോഷക സംഘടനകളിലെ സമാന ചിന്താഗതിയുള്ള വലിയൊരു വിഭാഗത്തിന്റെ തയ്യാറെടുപ്പ്.
ENGLISH SUMMARY:To member of congress continuing nutrient organizations
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.