ആളൊഴിഞ്ഞ അരങ്ങുകൾ
പകർന്നാട്ടത്തിന്റെ പൊൻ വെളിച്ചത്തിലേക്ക്
ഇനിയെന്നാണ് കൺതുറക്കുക?
നിശബ്ദത പൂത്ത കരിങ്കാടുകൾ
കത്തുന്ന വയറിനായി
ഉടലുചിന്തിയോന്റെ
പൊട്ടിച്ചിരികൾക്ക്
കാതോർത്തിരിപ്പാണ്.
ഉറഞ്ഞാടുന്ന പരമാണു
പലതും പഠിപ്പിക്കുന്നുണ്ട്!
മൗനത്തിന്റെ മൂടുപടമണിഞ്ഞ കവലകൾ…
ഭയം തിന്നു വീർത്ത ദിനരാത്രങ്ങൾ…
ചിറക് നഷ്ടപ്പെട്ട സ്വപ്നങ്ങൾ…
ഇന്നലെകളിൽ കെട്ടിയാടിയ
വേഷങ്ങളോരോന്നും
അഴിഞ്ഞു വീഴുകയാണ്.
നന്മ വറ്റിയ നീർച്ചാലുകൾ
സ്നേഹത്തിന്റെ,
തെളിനീരുറവ തേടുന്നു.
നിറം മങ്ങിയ
കാഴ്ചകളാണ് ചുറ്റിലും…
ദൈവങ്ങൾ ധ്യാനത്തിലാണ്!
മൂടിക്കെട്ടിയ അക്ഷരക്കളരികൾ
കൂട്ടുകൂടലിന്റെ കടലിരമ്പങ്ങൾക്ക്
കാതോർത്തിരിപ്പാണ്.
തരംഗങ്ങളിൽ തിമിർക്കുന്ന
പരമാണു അറിയുന്നുണ്ടോ
പൊതിഞ്ഞു കെട്ടിയ
ഉടലുകളുടെ
ആത്മനൊമ്പരം.
കൊയ്ത്തുപാട്ടും,
പൂപ്പാടങ്ങളും,
പുതുതാളം തീർക്കുന്ന
വസന്തകാലം
വിരുന്നുവരാതിരിക്കില്ല…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.