കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം. പീരുമേട് തോട്ടാപുര ഭാഗത്ത് സർക്കാർ ക്വട്ടേഴ്സിൽ താമസിച്ചിരുന്ന മലംപണ്ടാരം വിഭാഗത്തിൽപ്പെട്ട സീത (50) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബിനുവിനും രണ്ടു മകൾക്കുമൊപ്പം മീൻമുട്ടി ഭാഗത്ത് വനവിഭവങ്ങൾ ശേഖരിക്കാൻ പോകുകയിരുന്നു. അവിടെവച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ഭർത്താവ് ബിനുവിന് ഗുരുതരമായി പരിക്കേറ്റു. കുട്ടികൾ ഓടി രക്ഷപ്പെട്ടു. സീതയുടെ മൃതദേഹം പീരുമേട് താലൂക്ക് ഹെഡ്ക്വട്ടേഴ്സ് ആശുപത്രിയിൽ മോർച്ചറിയിൽ. ബിനുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നിർധന കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വാഴൂർ സോമൻ എംഎൽഎ വനം മന്ത്രിയോട് ആവശ്യപ്പെട്ടു. പൊലീസും വനം വകുപ്പും തുടർ നടപടികൾ ആരംഭിച്ചു.
മറ്റൊരു സംഭവത്തില്‍ വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റിലെ തൊഴിലാളി അന്തോണിയെ (60) കാട്ടാന ആക്രമിച്ചു. കാപ്പിതോട്ടത്തിൽ കനത്ത മൂടൽമഞ്ഞിൽ ആനക്ക് മുമ്പിലകപ്പെടുകയായിരുന്നു. തുമ്പികൈ കൊണ്ടുള്ള അടിയേറ്റ അന്തോണിയുടെ ഇരുകൈകളും ഒടിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു സംഭവങ്ങളിലും അടിയന്തര ചികിത്സ ധനസഹായം എത്തിക്കുവാൻ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉറപ്പാക്കിയെന്നും വാഴൂർ സോമൻ അറിയിച്ചു. ഉപ്പുതറ വൻമാവിലും, കോതപാറയിലും കൃഷിയിടത്തിലിറങ്ങിയ കാട്ടാന കനത്ത നാശമാണ് വിതച്ചത്. തെക്കേകര ജോർജ്, ഇഞ്ചയിൽ റെജിമോൻ എന്നീ കർഷകരുടെ ഏലം, വാഴ, തെങ്ങ് തുടങ്ങിയ വിളകൾ നശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.