17 February 2026, Tuesday

Related news

February 17, 2026
February 14, 2026
February 13, 2026
February 11, 2026
February 11, 2026
February 10, 2026
February 7, 2026
February 6, 2026
February 5, 2026
February 4, 2026

ഗ്രീൻലൻഡിനെ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ ഭീഷണി; സൈനിക നീക്കത്തിന് സാധ്യത

Janayugom Webdesk
വാഷിംഗ്ടൺ
January 10, 2026 9:04 am

ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിനെ ബലംപ്രയോഗിച്ച് അമേരിക്കയുടെ ഭാഗമാക്കുമെന്ന് ഭീഷണിയുയര്‍ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും താൻ ഗ്രീൻലൻഡിൽ ഉടൻ നടപടിയെടുക്കുമെന്ന് വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ ട്രംപ് വ്യക്തമാക്കി. അമേരിക്കൻ സൈനികാധിപത്യത്തിലൂടെ അയൽരാജ്യങ്ങളെയും തന്ത്രപ്രധാന മേഖലകളെയും നിയന്ത്രിക്കുക എന്ന തന്റെ സാമ്രാജ്യത്വ നയം അദ്ദേഹം ആവർത്തിച്ചു. അമേരിക്ക ഗ്രീൻലൻഡ് പിടിച്ചെടുത്തില്ലെങ്കിൽ റഷ്യയോ ചൈനയോ അത് കൈവശപ്പെടുത്തുമെന്നാണ് ട്രംപിന്റെ വാദം. ഗ്രീൻലൻഡിന് ചുറ്റും ചൈനീസ്-റഷ്യൻ കപ്പലുകൾ നിലയുറപ്പിച്ചിരിക്കുകയാണെന്ന തെറ്റായ അവകാശവാദവും അദ്ദേഹം ഉന്നയിച്ചു. “എളുപ്പവഴിയിൽ ഒരു കരാറിലെത്താനാണ് എനിക്ക് താല്പര്യം, എന്നാൽ അതിന് സാധിച്ചില്ലെങ്കിൽ കഠിനമായ വഴികളിലൂടെ ഞങ്ങൾ അത് നേടിയെടുക്കും,” എന്ന് ഗ്രീൻലൻഡ്-ഡാനിഷ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ അമേരിക്കയ്ക്ക് ഗ്രീൻലൻഡിൽ സൈനിക താവളമുണ്ടെങ്കിലും, ഒരു പ്രദേശം സ്വന്തമായി കൈവശം വെച്ചാൽ മാത്രമേ അത് പൂർണ്ണമായി സംരക്ഷിക്കാൻ കഴിയൂ എന്നാണ് ട്രംപിന്റെ നിലപാട്.

ഗ്രീൻലൻഡിനെ ബലംപ്രയോഗിച്ച് കൈവശപ്പെടുത്തുന്നത് നാറ്റോ സൈനിക സഖ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായേക്കാം. സഖ്യകക്ഷിയായ ഡെന്മാർക്കിനെതിരെയുള്ള നീക്കം നാറ്റോ ഉടമ്പടിയുടെ ലംഘനമാണ്. എന്നാൽ, വെനസ്വേലയുടെ എണ്ണ സമ്പത്തിന് മേലുള്ള അമേരിക്കൻ നിയന്ത്രണത്തെയും ഗ്രീൻലൻഡ് വിഷയത്തെയും പത്തൊൻപതാം നൂറ്റാണ്ടിലെ സാമ്രാജ്യത്വ നയങ്ങളുമായി താരതമ്യം ചെയ്താണ് ട്രംപ് സംസാരിച്ചത്. 500 വർഷങ്ങൾക്ക് മുമ്പ് ഒരു കപ്പൽ അവിടെ എടുത്തു എന്നതിനപ്പുറം ഗ്രീൻലൻഡിൽ ഡെന്മാർക്കിന് എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. 1916ലെ കരാർ പ്രകാരം ഗ്രീൻലൻഡിന് മേലുള്ള ഡെന്മാർക്കിന്റെ പരമാധികാരം അമേരിക്ക അംഗീകരിച്ചിട്ടുള്ള ചരിത്ര വസ്തുത നിലനിൽക്കെയാണ് ട്രംപിന്റെ ഈ വിവാദ പരാമർശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.