
അടുത്ത മാസം ദക്ഷിണ കൊറിയയിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഏഷ്യ‑പസഫിക് ഇക്കണോമിക് കോർപ്പറേഷൻ (APEC) ഉച്ചകോടിയുടെ ഭാഗമായി ജിയോങ്ജു നഗരത്തിൽ വെച്ചാണ് കൂടിക്കാഴ്ച. വ്യാപാര, സുരക്ഷാ ബന്ധങ്ങളിൽ നിർണായകമായേക്കാവുന്ന ചർച്ചകൾ നടക്കുമെന്നാണ് വിവരം.ട്രംപും ഷിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് വൈറ്റ് ഹൗസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
ചൈന, ഉത്തരകൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ട്രംപിന്റെ ബന്ധം വഷളായ സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്ച. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യൂങ് അടുത്തിടെ നടന്ന ഒരു കൂടിക്കാഴ്ചയിൽ ട്രംപിനെ എപിഇസി ഉച്ചകോടിയിലേക്ക് ഔപചാരികമായി ക്ഷണിച്ചിരുന്നു. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.
ഈ വർഷം ആദ്യം, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസ് 145 ശതമാനം വരെ തീരുവ ചുമത്തിയിരുന്നു. ഇതിന് മറുപടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചൈനയും ചുമത്തി. കഴിഞ്ഞ മാസം ഉയർന്ന തീരുവനിരക്കുകൾ പുനരാരംഭിക്കാനിരിക്കെ, ചർച്ചകൾ തുടരാൻ അനുവദിക്കുന്നതിനായി നവംബർ വരെ ഇത് മാറ്റിവെച്ചുകൊണ്ട് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും ചൈന സന്ദർശിക്കാൻ ഷി ക്ഷണിച്ചു. ട്രംപ് ക്ഷണം സ്വീകരിച്ചിട്ടുണ്ടെങ്കിലും സന്ദർശനം എന്നെന്ന് ഇതുവരെയും നിശ്ചയിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.