രണ്ടു വയസുകാരനെ അതി ക്രൂരമായി മർദിച്ച കേസില്‍ അമ്മയെ ആന്ധ്രാപ്രദേശിൽനിന്നു തമിഴ്നാട് പൊലീസ് പിടികൂടി. സമൂഹമാധ്യമങ്ങളില്‍ കുഞ്ഞിനെ ഉപദ്രവിക്കുന്ന വീഡിയോ പ്രചരിച്ചതിന്റെ പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. ഭർത്താവുമായുള്ള പ്രശ്നത്തെത്തുടർന്നാണ് അമ്മ തുളസി ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചത്. ഇവരെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഉള്ള അമ്മ വീട്ടിൽനിന്നുമാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശിശുക്ഷേമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.
ഭർത്താവ് വടിവാഴഗൻ (37) തുളസിക്കെതിരെ രണ്ടു ദിവസം മുമ്പ് സത്യമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായും തുടർന്ന് 40 ദിവസം മുൻപ് തുളസിയെ അമ്മയുടെ വീട്ടിൽ കൊണ്ടാക്കിയതായും ഭർത്താവിന്റെ പരാതിയിൽ പറഞ്ഞിരുന്നു. ആഗസ്റ്റ് 28നാണ് കുട്ടിയെ തുളസി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയെ ഭര്‍ത്താവ് അവരുടെ ഫോണില്‍ കാണാന്‍ ഇടയാക്കുന്നത്. ഫെബ്രുവരി 22ന് കുട്ടിയുടെ കാല്‍മുട്ടിന് പരുക്കേറ്റിരുന്നതായും വൈദ്യചികിത്സ നല്‍കിയിരുന്നതായും വടിവഴകന്‍ പറഞ്ഞു.
വീഡിയോയിലൂടെയാണ് പരിക്കേല്‍ക്കാന്‍ കാരണം തുളസിയുടെ മര്‍ദ്ദനമാകാമെന്ന് വടിവഴകന്‍ സംശയിച്ചത്. തുളസിക്ക് നാല് വയസുള്ള മറ്റൊരു മകന്‍ കൂടിയുണ്ട്. വടിവാഴഗന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 355, 308, 2015ലെ ബാലനീതി നിയമത്തിലെ 75 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജിംഗിയിൽ എത്തിച്ച തുളസിയെ മനസികാരോഗ്യ ചികിത്സയ്ക്ക് വിധേയയാക്കി. കേസിൽ തമിഴ്നാട് പൊലീസ് അന്വേഷണം തുടരുകയാണ്. 2016ൽ വിവാഹിതരായ ഇവർ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ജിംഗി താലൂക്കിന് സമീപമുള്ള മണലപ്പടി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.
ENGLISH SUMMARY:Two-year-old boy brutally beaten; The mother was arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.