ലക്ഷദ്വീപിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ ഭരണ പരിഷ്കാരങ്ങളുടെ തുടർച്ചയായി വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങളും ലക്ഷദ്വീപ് ജനതക്ക് തിരിച്ചടിയാകും. കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ ബിരുദാനന്തര കോഴ്സുകളും അറബിക് ബിരുദ കോഴ്സും നിർത്തലാക്കി. ലക്ഷദ്വീപിലെ കവരത്തി, ആന്ത്രോത്ത്, കടമത്ത് ദ്വീപ് കേന്ദ്രങ്ങളിലുള്ള സെന്ററുകളിൽ പഠിപ്പിച്ചിരുന്ന വിവിധ കോഴ്സുകൾ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നിർദേശപ്രകാരമാണ് നിർത്തലാക്കിയത്. എം എ അറബിക്, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, എം എസ് സി അക്വാകൾച്ചർ, മാത്തമാറ്റിക്സ് എന്നീ പി ജി കോഴ്സുകൾക്കൊപ്പം ബി എ അറബിക് കോഴ്സുമാണ് നിർത്തലാക്കിയിട്ടുള്ളത്.
കാലിക്കറ്റ് സർവകലാശാല കോഴ്സുകൾക്ക് പഠനനിലവാരമില്ലെന്നും ഉന്നത പഠനത്തിന് കുട്ടികൾ കുറവാണെന്നുമുള്ള വാദങ്ങളാണ് കോഴ്സുകൾ നിർത്തിയതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇത് യഥാർത്ഥ വസ്തുതയല്ലെന്നും അറബി ഉൾപ്പെടെയുള്ള ഉന്നത കോഴ്സുകൾ പഠിക്കുന്നതിൽ നിന്നും ദ്വീപിലെ വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണെന്നും വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്. കേരളത്തിലുള്ള സർവകലാശാലയെ ഒഴിവാക്കി മറ്റു സംസ്ഥാനങ്ങളിലുള്ള സർവകലാശാലകളുമായി ചേർന്ന് തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇപ്പോൾ അഡ്മിനിസ്ട്രേഷൻ ഇത്തരത്തിൽ ഒരു ഇടപെടൽ നടത്തിയിട്ടുള്ളതെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ ആരോപണം. കൊച്ചിയിലെ അഡ്മിനിസ്ട്രേഷൻ ഓഫീസിലിലെ വിദ്യാഭ്യാസ ഓഫീസ് നേരെത്തെ പൂട്ടുകയുണ്ടായി. കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഇപ്പോൾ ദ്വീപിൽ ഉന്നത പഠനത്തിനുള്ള അവസരവും ഇല്ലാതാക്കിയിരിക്കുന്നത്. അഡ്മിനിസ്ട്രേഷൻ തുടക്കത്തിൽ സ്കൂളുകളിലെ ഭക്ഷണ മെനുവിൽ നിന്നും മാംസാഹാരം ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു.
English Summary: Undergraduate and postgraduate courses in Lakshadweep have been discontinued
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.