പുതിയ അധ്യയന വർഷത്തിന് തുടക്കമാകുമ്പോൾ, സ്കൂൾ യൂണിഫോമിനുള്ള തുണി കാലേക്കൂട്ടി വിദ്യാർത്ഥികള്‍ക്ക് എത്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിൽ സർക്കാരും കൈത്തറി മേഖലയും. നേരത്തെ ലഭിച്ചതിനാൽ വേവലാതിയില്ലാതെ തുന്നിച്ചെടുക്കാൻ കഴിഞ്ഞതിന്റെ അത്യാഹ്ലാദത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് മേഖലയിലെ 6,836 വിദ്യാലയങ്ങളിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ 10 ലക്ഷത്തോളം കുട്ടികൾക്ക് രണ്ട് ജോഡി യൂണിഫോം എന്ന കണക്കിൽ 42.5 ലക്ഷം മീറ്റർ തുണിയാണ് ഒന്നാം ഘട്ടമെന്ന നിലയിൽ വിതരണം ചെയ്തത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 25ന് എറണാകുളം ജില്ലയിലെ ഏലൂരിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചിരുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തുണി വിതരണം ചെയ്യുന്നതിനുള്ള ചുമതല ഹാന്റെക്സിനും തൃശൂർ മുതൽ കാസർകോട് വരെയുള്ള വിതരണച്ചുമതല ഹാൻവീവിനുമായിരുന്നു. പുതിയ അധ്യയന വർഷത്തിലെ സൗജന്യ സ്കൂൾ യൂണിഫോമിനായി 140 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
ചരിത്രത്തിലാദ്യമായാണ് മധ്യവേനലവധിക്ക് മുമ്പായി യൂണിഫോം തുണികൾ വിതരണം ചെയ്തത്. പരമ്പരാഗത കൈത്തറി മേഖലയുടെ ഉന്നമനം കൂടി ലക്ഷ്യമിട്ട് 2016–17 ലാണ് എൽഡിഎഫ് സർക്കാർ കെെത്തറി യൂണിഫോം പദ്ധതി തുടങ്ങിയത്. ആരംഭം മുതൽ 469 കോടി രൂപയാണ് സർക്കാർ നൽകിയത്. ഇതിൽ 284 കോടി നെയ്ത്തുകാരുടെ കൂലിയിനത്തിലായിരുന്നു. സ്ഥിരം തൊഴിലില്ലാതായതോടെ നെയ്ത്തു തൊഴിലാളികളിൽ ഏറെപ്പേരും മറ്റു തൊഴിലുകൾ തേടിയിരുന്നു. പുതുതായി ആരും തൊഴിലിലേക്കെത്തിയതുമില്ല. ഇന്ന് സ്ഥിതി മാറിയെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ജോലി സ്ഥിരത ഉറപ്പായതോടെ പുതുതായി ധാരാളം പേർ തൊഴിലിലേക്ക് എത്തുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് 6200 നെയ്ത്തുകാരും 1600 ഓളം അനുബന്ധ തൊഴിലാളികളുമുണ്ട്.
English Summary;Uniforms are ready before school opens
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.