24 March 2025, Monday
KSFE Galaxy Chits Banner 2

കേന്ദ്ര ബജറ്റും പ്രതീക്ഷകളും

കെ എന്‍ ബാലഗോപാല്‍ 
ധനകാര്യ വകുപ്പ് മന്ത്രി
January 24, 2025 4:30 am

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര സർക്കാരിന്റെ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെ സമ്പദ്‌വ്യവസ്ഥ ഉണർത്താൻ ഉതകുന്ന പരിപാടി ഉണ്ടാകുമോ എന്നതാണ് രാജ്യമാകെ ഉറ്റുനോക്കുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കാര്യങ്ങൾ അത്ര നല്ല നിലയിലല്ല എന്നത് ഏതാണ്ട് എല്ലാ വിഭാഗവും അംഗീകരിക്കുന്നു. അപ്രതീക്ഷിത സംഭവ വികാസങ്ങൾ സാമ്പത്തിക ആസൂത്രകരെയും വിദഗ്ധരെയും ബിസിനസ് സമൂഹത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതിലൊന്ന് രാജ്യം മാന്ദ്യത്തിലേക്ക് വഴുതിവീണു എന്നതാണ്. വളർച്ചാമുരടിപ്പാണ് മറ്റൊരു പ്രധാന പ്രശ്നം.

നടപ്പുസാമ്പത്തിക വർഷത്തെ ബജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ അവകാശപ്പെട്ടത് ഈ വർഷം രാജ്യം 7.3 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ്. ഫലം നേർവിപരീതമാണ്. രണ്ടാം പാദത്തിൽ ജിഡിപി വളർച്ച 5.4 ശതമാനം മാത്രമാണ്. പ്രതീക്ഷിതവളർച്ച ഏകദേശം ഏഴ് ശതമാനമായിരുന്നു. ആർബിഐ അടക്കമുള്ള ഏജൻസികള്‍ നേരത്തെ പ്രവചിച്ചിരുന്നതും ഏഴ് ശതമാനം വളർച്ചയാണ്. എന്നാൽ, കഴിഞ്ഞ ഏഴ് പാദങ്ങളിൽ വച്ച് ഏറ്റവും കുറഞ്ഞ വളർച്ചയാണ് രണ്ടാം ത്രൈമാസത്തിൽ ഉണ്ടായത്. ആദ്യ പാദത്തിലെ 6.7 ശതമാനവുമായും, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ എട്ട് ശതമാനവുമായും താരതമ്യപ്പെടുത്തുമ്പോൾ ഇത് വലിയ ഇടിവാണ്. ഈ കാലയളവിലെ വ്യാവസായിക വളർച്ച കഴിഞ്ഞ വർഷത്തെ 14.3 ശതമാനത്തിൽനിന്ന് 3.9 ശതമാനമായി മൂക്കുകുത്തി.

രാജ്യത്തെ വ്യാപാരക്കമ്മി റെക്കോഡ് ഉയരത്തിലെത്തിയതോടെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. നടപ്പുവർഷത്തെ ജിഡിപി വളർച്ച 6.5 ശതമാനമായി ഇടിയുമെന്ന് സാമ്പത്തിക വിദഗ്ധർ മാത്രമല്ല, റിസർവ് ബാങ്കും അന്താരാഷ്ട്ര നാണയ നിധിയുമടക്കം കഴിഞ്ഞ ദിവസം വ്യക്തമാക്കി. വർധിച്ചുവരുന്ന ഭൗമ‑രാഷ്ട്രീയ പ്രശ്നങ്ങൾ, നിരക്ക് യുദ്ധങ്ങൾ, ട്രംപിന്റെ അപ്രവചനീയമായ നയങ്ങൾ തുടങ്ങിയ കാരണങ്ങളാൽ 6.5 ശതമാനമെന്ന സാധ്യതയിലും ഇതേ എജൻസികൾ ആശങ്ക പ്രകടിപ്പിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നടപ്പ് സാമ്പത്തിക വർഷം 6.5 ശതമാനം വളർച്ച എന്നതുതന്നെ വലിയ വെല്ലുവിളിയാകുമെന്നാണ് അനുമാനം.

കേന്ദ്ര ധനകാര്യ മന്ത്രി ബജറ്റ് തയ്യാറാക്കലിന് മുന്നോടിയായി സംസ്ഥാന ധനകാര്യ മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ കേരളം മുന്നോട്ടുവച്ച പ്രധാന നിർദേശം മാന്ദ്യം നേരിടുന്നതിനും പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്കിന് അടുത്തെങ്കിലും എത്തുന്നതിനും അടിയന്തിര നടപടികൾ ഉറപ്പാക്കണമെന്നതാണ്. ഇതിനുപുറമെ സംസ്ഥാനത്തിന്റേതായ പ്രത്യേക പ്രശ്നങ്ങളും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജും, വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക സഹായവും കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണമെന്നതും പ്രധാന ആവശ്യങ്ങളായി മുന്നോട്ടുവച്ചിട്ടുണ്ട്.

സംസ്ഥാനത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ റവന്യുച്ചെലവിന്റെ 62 ശതമാനവും സ്വന്തം വരുമാനത്തിൽ നിന്നാണ് കണ്ടെത്തുന്നത്. എന്നാൽ, അഖിലേന്ത്യാ ശരാശരി 54 ശതമാനമാണ്. ജിഎസ്‌ടി നഷ്ടപരിഹാരവും റവന്യു കമ്മി ഗ്രാന്റും അവസാനിപ്പിക്കൽ, പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പിന്റെയും സർക്കാർ സംരംഭങ്ങളുടെ വായ്പയുടെയും പേരിൽ സംസ്ഥാനത്തിന്റെ കടമെടുക്കൽ അവകാശം വെട്ടിക്കുറയ്ക്കൽ, നികുതിയില്‍ ഉണ്ടായ വലിയ കുറവ് എന്നിവ മൂലം സംസ്ഥാനം നേരിടുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടും പണക്ഷാമവും പരിഹരിക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലഭ്യമാകുന്ന നിലയിലുള്ള ഒരു പ്രത്യേക പാക്കേജാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂണിൽ നടന്ന പ്രീ ബജറ്റ് ചർച്ചയിൽ ഉന്നയിച്ച പ്രത്യേക പാക്കേജ് ആവശ്യം കേന്ദ്രം പരിഗണിക്കാഞ്ഞതും ചൂണ്ടിക്കാട്ടി.

വയനാട്, മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ബജറ്റിലൂടെ മതിയായ സഹായം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണ്. 2,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ദുരന്തബാധിതർക്കായി വീടുകളും സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അവശ്യം അടിസ്ഥാന സൗകര്യങ്ങളുമടക്കമുള്ള ടൗൺഷിപ്പുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവയുടെ നിർമ്മാണത്തിന് ഈ പാക്കേജ് അത്യാവശ്യമാണ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർ വികസന പ്രവർത്തനങ്ങൾക്കായി 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംസ്ഥാനത്തിന്റെ പ്രതീക്ഷയാണ്. തുറമുഖത്തേക്കുള്ള റെയിൽപ്പാത, തുറമുഖാധിഷ്ഠിത വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്, സീഫുഡ് പാർക്ക്, ലോജിസ്റ്റിക് ആന്റ് ഫിഷ് ലാൻഡിങ് സെന്റർ തുടങ്ങിയ പദ്ധതികളിലൂടെ മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണ പ്രയോജനം രാജ്യത്ത് ഉപയുക്തമാകൂ. ഇതിന് സർക്കാർ മേഖലയിൽ വലിയ നിക്ഷേപം ആവശ്യമാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് നിർണായക സംഭാവന നൽകാൻ ഉതകുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ സാമ്പത്തിക സഹകരണമാണ് പ്രതീക്ഷിക്കുന്നത്. പിപിപി മാതൃകയിൽ വികസിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടിവരുന്ന 8,867 കോടിയിൽ 5,554 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇതിനായി ധനകാര്യ മന്ത്രാലയം 817.80 കോടി രൂപ വിജിഎഫ് അനുവദിച്ചിരുന്നു. എന്നാൽ കേരള സർക്കാർ നെറ്റ് പ്രെസന്റ് വാല്യൂ (എൻപിവി) പ്രകാരം തുക തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് കേന്ദ്രമന്ത്രാലയം വച്ചിരിക്കുന്നത്. ഒറ്റത്തവണ ഗ്രാന്റ് അല്ലാതെ വായ്പയായാണ് പണം എന്നത് വിജിഎഫ് വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. വിജിഎഫ് ആയി അനുവദിച്ചിരിക്കുന്ന 817.80 കോടി രൂപ എൻപിവി മാതൃകയിൽ തിരിച്ചടയ്ക്കാൻ 10,000 മുതൽ 12,000 കോടി വരെ വേണ്ടിവരും. ഈ നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാനം പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.

അടുത്ത സാമ്പത്തിക വർഷം കേരളത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമാക്കി ഉയർത്തണം. ഈ വർധന ഉപാധിരഹിതമാക്കണം. ഊർജ മേഖലയിലെ പരിഷ്കരണങ്ങൾക്കായി അനുവദിച്ച അര ശതമാനം അധിക വായ്പാനുമതി അടുത്ത സാമ്പത്തിക വർഷവും തുടരണം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം ഉറപ്പാക്കുന്നതിന് മിക്ക സംസ്ഥാനങ്ങൾക്കും കടമെടുക്കേണ്ട സ്ഥിതിയാണുള്ളത്. ഇങ്ങനെ സംസ്ഥാനങ്ങൾ എടുക്കുന്ന വായ്പയെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണം. സർക്കാർ സ്ഥാപനങ്ങളും കമ്പനികളും സർക്കാരിന്റെ ഉറപ്പിൽ എടുക്കുന്ന വായ്പകളെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുന്ന നിലപാട് തിരുത്തണം.

ദേശീയപാതാ വികസനത്തിന് ഭുമി ഏറ്റെടുക്കുന്നതിന് 25 ശതമാനം ചെലവ് വഹിക്കണമെന്ന കേന്ദ്ര നിബന്ധന പാലിക്കാനായി കിഫ്ബി വായ്പ എടുത്തുനൽകിയ തുക സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽനിന്ന് വെട്ടിക്കുറച്ചു. ഇത് പരിഹരിക്കാൻ ഈ വർഷം 6,000 കോടി രൂപ അധികമായി വായ്പയെടുക്കാൻ അനുവദിക്കണം. മൂലധനച്ചെലവ് ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ നൽകുന്ന കാപ്പെക്സ് വായ്പ അനുവദിക്കുന്നതിന് ബ്രാൻഡിങ് വ്യവസ്ഥകൾ അടിച്ചേല്പിക്കുന്ന രീതി പുനഃപരിശോധിക്കണം.

പ്രവാസ കേരളീയരുടെയും, മടങ്ങിയെത്തുന്ന പ്രവാസികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന കേരള നോൺ‑റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിനായി 300 കോടി രൂപ കേന്ദ്ര ബജറ്റിൽ വകയിരുത്തണം. മുതിർന്ന ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് കേരളം തയ്യാറാക്കിയിട്ടുള്ള പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ 3,940 കോടി രൂപ ലഭ്യമാക്കണം. കേന്ദ്ര സർക്കാരിന്റെ വെഹിക്കിൾ സ്ക്രാപ്പിങ് പോളിസിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ 15 വർഷ കാലാവധി പൂർത്തിയാക്കിയവയ്ക്ക് പകരം വാഹനങ്ങൾ ഉറപ്പാക്കാൻ 800 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിനായി മുന്നോട്ടുവയ്ക്കുന്ന പദ്ധതിക്ക് 4,500, തീരദേശ ശോഷണ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 2329 കോടി രൂപ വീതം വകയിരുത്തണം. മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത വീട് ഉറപ്പാക്കുന്ന പുനർഗേഹം പുനരധിവാസ പദ്ധതിക്കായി 186 കോടിയും മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിന് 500 കോടിയും ലഭ്യമാക്കണം. തിരുവനന്തപുരം ആർസിസിയുടെ വികസനത്തിന് 1,293 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ഉറപ്പാക്കണം. മനുഷ്യ‑മൃഗ സംഘർഷം അതീവ ഗുരുതര പ്രശ്നമായി മാറുന്ന സാഹചര്യത്തിൽ പരിഹാര പദ്ധതികൾക്കായി 1,000 കോടി രൂപ അനുവദിക്കണം.

റബറിന് താങ്ങുവില ഉറപ്പാക്കാൻ 1,000 കോടി രൂപയുടെ വില സ്ഥിരതാ ഫണ്ട് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണം. തേയില, കാപ്പി, സുഗന്ധ വ്യജ്ഞനങ്ങൾ തുടങ്ങിയവയുടെ തോട്ടം നവീകരണത്തിനും, വില സ്ഥിരത ഉറപ്പാക്കാനും കയറ്റുമതി സാധ്യതകൾ വികസിപ്പിക്കുന്നതിനും പ്രത്യേക പാക്കേജ് ഉൾപ്പെടുത്തണം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട സപ്ലൈകോ ബാധ്യത തീർക്കാനും സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും 2,000 കോടി രൂപ അനുവദിക്കണം. നെല്ല് സംഭരണത്തിലെ കേന്ദ്ര വിഹിതം 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തണം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട പിഎം-ഉഷ പദ്ധതിയിൽ കേരളം സമർപ്പിച്ച 2,117 കോടി രൂപയുടെ പദ്ധതി നിർദേശങ്ങൾക്ക് അംഗീകാരം ഉറപ്പാക്കണം.

നിർദിഷ്ട സിൽവർ ലൈൻ പദ്ധതി, റാപ്പിഡ് ട്രാൻസിറ്റ് പദ്ധതികൾ, അങ്കമാലി-ശബരി, നിലമ്പൂർ‑നഞ്ചൻകോട്, തലശേരി-മൈസൂരു റെയിൽപാതകൾ നിർദേശങ്ങൾക്ക് അർഹമായ പരിഗണന ബജറ്റിൽ ഉണ്ടാകണം. കശുവണ്ടി, കയർ, കൈത്തറി ഉൾപ്പെടെ പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, ആശ, അങ്കണവാടി ഉൾപ്പെടെ സ്കീം തൊഴിലാളികളുടെ ഓണറേറിയം, സാമൂഹ്യസുരക്ഷാ പെൻഷനിൽ കേന്ദ്ര വിഹിതം, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി, പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതികളുടെ കേന്ദ്ര വിഹിതം തുടങ്ങിയവ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എയിംസ് അടക്കം ഓരോ വിഷയത്തിലും കേരളത്തിന്റെ അവകാശം കൃത്യമായിത്തന്നെ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അവയിൽ കാര്യമായ പരിഗണന നൽകാൻ കേന്ദ്ര ധന മന്ത്രി തയ്യാറാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.