നിര്‍ണായകമായ ബൃഹന്‍മുംബെെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ധുക്കളായ ഉദ്ധവ്, രാജ് താക്കറെമാര്‍ അനുരഞ്ജന സാധ്യത സൂചിപ്പിച്ചതോടെ മഹാരാഷ്ട്രയുടെ രാഷ്ട്രീയാന്തരീക്ഷത്തില്‍ കൗതുകകരമായ മാറ്റം ദൃശ്യമാകുന്നു. ശിവസേനയുടെ (യുബിടി) മുഖപത്രമായ സാമ്‌ന അതിന്റെ മുഖപ്രസംഗത്തില്‍, രണ്ട് നേതാക്കളും (ഉദ്ധവ്, രാജ്) സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്കായി വിട്ടുവീഴ്ചാ നടപടികൾ സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി. “വിഷത്തിൽ നിന്ന് അമൃത് പുറത്തുവന്നാൽ, മഹാരാഷ്ട്രയ്ക്ക് അത് ഗുണകരമാണെ“ന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. “ഉദ്ധവിനും രാജിനും ഇടയിൽ പുറത്തുനിന്നുള്ളവർ മധ്യസ്ഥത വഹിക്കേണ്ട കാര്യമില്ല. അവരുടെ വികാരങ്ങളും കുടുംബ ബന്ധങ്ങളും എനിക്കറിയാം. രാഷ്ട്രീയം ഒരിക്കലും ബന്ധങ്ങൾ തകര്‍ക്കുന്നില്ല. അനുരഞ്ജന കാര്യത്തില്‍ ഉദ്ധവ് വളരെ പോസിറ്റീവാണ്. മഹാരാഷ്ട്രയുടെയും മറാത്തി മാനൂസിന്റെയും (മറാത്തി സംസാരിക്കുന്നവര്‍) പുരോഗതിക്കാണ് അദ്ദേഹം നിലപാടെടുക്കുന്നത്”.
അതേസമയം നിലവിൽ വിദേശത്തുള്ള രാജ് താക്കറെ തന്റെ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും, പുനഃസമാഗമത്തിന്റെ ഊഹാപോഹങ്ങളെയും വികാസപരിണാമങ്ങളെയും കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശിച്ചു. ശിവസേനയുടെ പ്രധാന നേതാക്കളായിരുന്ന ഇരുവരും മൂന്ന് പതിറ്റാണ്ടുകളായി കടുത്ത എതിരാളികളാണ്. രാഷ്ട്രീയമായി ഇവര്‍ വീണ്ടും ഒന്നിച്ചാൽ, അത് സംസ്ഥാന രാഷ്ട്രീയത്തിൽ മറ്റൊരു അട്ടിമറിക്ക് കാരണമാകും. 2022ലും 23ലും ശിവസേനയിലും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലും രാഷ്ട്രീയ സംഘർഷങ്ങളും കടുത്ത പിളർപ്പുകളും കണ്ട സംസ്ഥാനമാണ് മഹാരാഷ്ട്ര.
ബിഹാർ തെരഞ്ഞെടുപ്പില്‍ എൻഡിഎയ്ക്ക് പിന്തുണയുമായി മോഡിയെത്തി. ഇനിയെന്നും ഇതേമുന്നണിയിലെന്ന് നിതീഷ് പ്രതിജ്ഞയെടുത്തു. ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാർ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. 2022ൽ ബിജെപി നയിക്കുന്ന എൻഡിഎയിൽ നിന്ന് തന്റെ പാർട്ടി പുറത്തുപോയതിന് സഹപ്രവർത്തകനും കേന്ദ്രമന്ത്രിയുമായ ലാലൻ സിങ് എന്ന രാജീവ് രഞ്ജൻ സിങ്ങിനെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കുറ്റപ്പെടുത്തി. മധുബനിയിൽ നടന്ന പരിപാടിയിൽ നരേന്ദ്ര മോഡിയുമായി വേദി പങ്കിട്ടുകാെണ്ട് ജെഡിയു എൻഡിഎയോടൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. മുൻ ജെഡിയു ദേശീയ പ്രസിഡന്റ് ലാലൻ സിങ്ങും പരിപാടിയിൽ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ലാലു പ്രസാദിന്റെ നേതൃത്വത്തിലുള്ള ആർജെഡിക്കെതിരെ പോരാടാനുള്ള തന്റെ പൂർണ പ്രതിബദ്ധത നിതീഷ് വീണ്ടും ഉറപ്പിച്ചു. 243 സീറ്റുകളുള്ള ബിഹാറിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കും.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ചയുണ്ടായ ഭീരുത്വം നിറഞ്ഞതും മുന്‍കൂട്ടി തയ്യാറാക്കിയതുമായ ഭീകരാക്രമണത്തെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) ശക്തമായി അപലപിച്ചു. ഇത് നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് പാർട്ടി വിലയിരുത്തി. ഭീകരാക്രമണത്തിന് കാരണമായ ഇന്റലിജൻസ് പരാജയങ്ങളെയും സുരക്ഷാ വീഴ്ചകളെയും കുറിച്ച് സമഗ്രമായ അന്വേഷണവും വിശകലനവും നടത്തണമെന്നും ആവശ്യപ്പെട്ടു. “പാകിസ്ഥാന്റെ ഭീരുത്വം നിറഞ്ഞ ഭീകരപ്രവർത്തനം നമ്മുടെ റിപ്പബ്ലിക്കിന്റെ മൂല്യങ്ങൾക്ക് നേരെയുള്ള ആക്രമണമാണ്. രാജ്യത്തുടനീളം വദ്വേഷവികാരങ്ങൾ വർധിപ്പിക്കുന്നതിനാണ് ഹിന്ദുക്കളെ മനഃപൂർവം ലക്ഷ്യംവച്ചത്. ഗുരുതരമായ പ്രതിസന്ധി നേരിടുന്നതിനും സമാധാനത്തിനും ജനങ്ങളോട് അഭ്യർത്ഥിക്കുകയും പ്രതികൂല സാഹചര്യങ്ങളിൽ നമ്മുടെ ഐക്യത്തെ വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു. അതിർത്തികടന്നുള്ള ഭീകരതയെ ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും നേരിടാനുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദീർഘകാല ദൃഢനിശ്ചയത്തെ വീണ്ടും ഉറപ്പിക്കുന്നുവെന്നും പ്രമേയത്തിൽ പറഞ്ഞു. വരാനിരിക്കുന്ന അമർനാഥ് യാത്രയിൽ ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെ സുരക്ഷ ദേശീയ മുൻഗണനയായി കാണണമെന്നും ശക്തവും സുതാര്യവുമായ സുരക്ഷാ ക്രമീകരണങ്ങൾ കാലതാമസമില്ലാതെ നടപ്പിലാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്ന വികസന പദ്ധതികൾ മധുബനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. 13,480 കോടിയിലധികം ചെലവ് വരുന്ന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്ത പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള പഞ്ചായത്തീ രാജ് സ്ഥാപനങ്ങളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ദേശീയ പഞ്ചായത്തീ രാജ് ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കവെ, വികസിത ഇന്ത്യക്ക് വികസിത ബിഹാർ അനിവാര്യമാണെന്നും പുരോഗതിയുടെ നേട്ടങ്ങൾ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മോഡി പറഞ്ഞു.
മഹാത്മാഗാന്ധി സത്യഗ്രഹ മന്ത്രം വികസിപ്പിച്ച നാടാണ് ബിഹാർ. ഗ്രാമങ്ങൾ സജ്ജവും സ്വയംപര്യാപ്തവുമാകുമ്പോൾ മാത്രമേ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനം സാധ്യമാകൂ എന്ന മഹാത്മാഗാന്ധിയുടെ വിശ്വാസത്തെ മോഡി എടുത്തുപറഞ്ഞു. പഞ്ചായത്തീ രാജ് എന്ന ആശയം ഈ വികാരത്തിൽ വേരൂന്നിയതാണ്. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ഹത്വയിൽ റെയിൽ അൺലോഡിങ് സൗകര്യമുള്ള 340 കോടി രൂപയുടെ എൽപിജി ബോട്ടിലിങ് പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. വിതരണ ശൃംഖല സുഗമമാക്കുന്നതിനും എൽപിജി ഗതാഗതത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണിത്.
നിതീഷ് കുമാർ സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പഞ്ചായത്ത് പ്രതിനിധികളെ ഭീഷണിപ്പെടുത്തുകയും അവരുടെ അവകാശങ്ങളും പദവികളും കവർന്നെടുക്കുകയും ചെയ്യുന്നുവെന്ന് ബിഹാറിലെ പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവ് ആരോപിച്ചു. ഗുജറാത്തിന് എല്ലാ സാമ്പത്തിക സഹായങ്ങളും നൽകുന്ന കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ചിറ്റമ്മനയം അനുഭവിക്കേണ്ടി വരുന്നതിനാൽ ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും തേജസ്വി പറഞ്ഞു.
ഇവിടെ യഥാർത്ഥ മുഖ്യമന്ത്രി ആരാണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകുമെന്നതിനാൽ, അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു. സംസ്ഥാനത്ത് 20 വർഷത്തെ എൻഡിഎ ഭരണവും 11 വർഷത്തെ കേന്ദ്ര ഭരണവും ഉണ്ടായിരുന്നിട്ടും, ബിഹാർ ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനമായി തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.