20 April 2024, Saturday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024

യുപി നിയമസഭാ തെരഞ്ഞെടുപ്പ് ; വീണ്ടും അധികാരത്തിലെത്താന്‍ ബിജെപി ശ്രമം, പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേക്ക്

പുളിക്കല്‍ സനില്‍രാഘവൻ
November 9, 2021 12:52 pm

നിയമസഭാ ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന് അങ്കലപ്പിലായ ബിജെപി നിലനിൽപ്പിനായുള്ള ശ്രമത്തിലാണ്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ നില വളരെ പരിതാപകരമാണെന്നു ബിജെപി നേതൃത്വത്തിന് ബോധ്യമായ സഹാചര്യത്തിൽ യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സഖ്യ സാധ്യത ആരായുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് ഉത്തർപ്രദേശ്. കഴിഞ്ഞ തവണ നേടിയ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമല്ല, സീറ്റുകളുടെ എണ്ണം കുറഞ്ഞാൽ തന്നെ അത് വലിയ തോതിൽ ചർച്ചയാവുകയും ചെയ്യും. പരാജയമാണ് നേരിടുന്നതെങ്കിൽ അത് ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് കടുത്ത തിരിച്ചടി നൽകും. അടുത്ത വർഷം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ പോലും സ്വാധീനിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള സാധ്യതയും ഏറുന്നു. ദേശീയ നേതൃത്വം തന്നെ സംസ്ഥാന തെരഞ്ഞെടുപ്പിന് നേരിട്ട് നേതൃത്വം കൊടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. 2017 ലേത് പോലെ തന്നെ സാമുദായിക സമവാക്യങ്ങളിലൂന്നി തന്നെയാണ് ബിജെപി ഇത്തവണയും തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. അതിന്റെ ആദ്യ പടിയെന്നോണമാണ് ഉത്തർപ്രദേശിലുടനീളമുള്ള വ്യത്യസ്ത ജാതി ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന ഹിസ്ദാരി മോർച്ചയുമായി ബിജെപി തുടങ്ങിവെച്ച ചർച്ചകൾ. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയുമായി കൈകോർക്കാനാണ് സംഘടനയും ആഗ്രഹിക്കുന്നത്.

 


ഇതുംകൂടി വായിക്കാം;പ്രക്ഷോഭത്തിന് പിന്നിൽ സമ്പന്ന കര്‍ഷകരാണെന്ന ബിജെപി വാദം പൊളിഞ്ഞു


 

മുൻ സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ (എസ് ബി എസ് പി) നേതാവ് രാജ്ഭർ കഴിഞ്ഞ മാസം സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യം പ്രഖ്യാപിച്ചതോടെയാണ് ബി ജെ പി സംസ്ഥാനത്തെ ചെറിയ പാർട്ടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ജാതി ആഭിമുഖ്യത്തിൽ സ്വാധീനമുള്ള ഏഴ് ചെറിയ പാർട്ടികളുമായി ബി ജെ പി ഇതിനോടകം സഖ്യം ഉറപ്പിച്ച് കഴിഞ്ഞു. ബിന്ദ്, ഗദരിയ, കുംഹാർ, ധീവർ, കശ്യപ്, രാജ്ഭർ എന്നിവയുൾപ്പെടെ വിവിധ ഒബിസി ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഹിസ്സെദാരി മോർച്ചയുടേത്. ഇവരിൽ പലരും നേരത്തെ രാജ്ഭറിന്റെ ഭാഗിദാരി സങ്കൽപ് മോർച്ചയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായിരുന്നു. 2022 ലെ തിരഞ്ഞെടുപ്പിനായി ഇവരുടെ നേതൃത്വത്തിൽ രൂപീകരിച്ച സഖ്യത്തിൽ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും ഉൾപ്പെട്ടിരുന്നു. എന്നാൽ ഈ സഖ്യ നീക്കം പിന്നീട് പൊളിയുകയായിരുന്നു. സഖ്യം സാധ്യമായാൽ യുപി തെരഞ്ഞെടുപ്പിൽ ബി ജെ പിയിൽ നിന്ന് കുറഞ്ഞത് 15 സീറ്റെങ്കിലും പ്രതീക്ഷിക്കുന്നതായിട്ടാണ് ഹിസ്സെദാരി മോർച്ച കൺവീനർ കേവത് രാംധാനി പറയുന്നത്.

“ഞങ്ങൾക്ക് വിവിധ ജാതികളുടെ പിന്തുണയുണ്ട്. യാദവ ഇതര ഒബിസികളിലും ദലിതുകളിലും ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ സഖ്യത്തിനായി അവരെ സമീപിക്കാൻ ഞങ്ങൾ തീരുമാനിച്ചു,“അദ്ദേഹം പറയുന്നു. ഭാരതീയ മാനവ് സമാജ് പാർട്ടി, ശോഷിത് സമാജ് പാർട്ടി, ഭാരതീയ സുഹേൽദേവ് ജനതാ പാർട്ടി, ഭാരതീയ സമതാ സമാജ് പാർട്ടി, മാനവിത് പാർട്ടി, പൃഥ്വിരാജ് ജനശക്തി പാർട്ടി, മുസാഹർ ആന്ദോളൻ മഞ്ച് എന്ന ഗരീബ് പാർട്ടി എന്നിവരാണ് സംഘടനയ്ക്ക് കീഴിയിൽ ബിജെപിയുമായി സഖ്യം രൂപീകരിക്കാൻ പോവുന്നത്. നിഷാദുകളുടെ കൂട്ടത്തിൽ കണക്കാക്കപ്പെടുന്ന ഒബിസി ഗ്രൂപ്പായ ബൈൻഡ്സ് ആണ് പാർട്ടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. കിഴക്കൻ യുപിയിൽ, പ്രത്യേകിച്ച് പ്രയാഗ്‌രാജ്, ജൗൻപൂർ, വാരണാസി, മിർസാപൂർ, സോൻഭദ്ര, ഗാസിപൂർ എന്നിവയുൾപ്പെടെ 10 ജില്ലകളിൽ ബൈൻഡുകൾക്ക് 6 ശതമാനം ജനസംഖ്യയുണ്ട്. ഈ ജില്ലകളിലെ മണ്ഡലങ്ങളിൽ അവർക്ക് നിർണ്ണായക സ്വാധീനമാണുള്ളത്. കിഴക്കൻ യുപിയിലെ രാഷ്ട്രീയ സാഹചര്യം മാറ്റാൻ ആഗ്രഹിക്കുന്ന ബോംബെയിൽ നിന്ന് മടങ്ങിയെത്തിയ മനുഷ്യൻ” എന്നാണ് ഹിസ്സെദാരി മോർച്ച കൺവീനറായ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. നേരത്തെ ഭാഗിദാരി സങ്കൽപ് മോർച്ചയിലുണ്ടായിരുന്ന കേവാത്ത് ഈ വർഷം ആദ്യമാണ് ഹിസ്സേദാരി മോർച്ച രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ദേശീയ തലത്തിൽ ബിജെപിയുടെ നേരിടാനുള്ള ശക്തി കോൺഗ്രസിനില്ലെന്നു മറ്റ് പാർട്ടികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ബിജെപി തീവ്ര ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ, കോൺഗ്രസ് മൃദു ഹിന്ദുത്വത്തെയാണ് നയിക്കുന്നത്. അതിനാൽ ബിജെപിയുടെ പ്രധാന ഏതിരാളിയാകാനോ, ബിജെപി നയങ്ങളെ എതിർക്കാനോ കോൺഗ്രസിനു കഴിയുന്നില്ല. അതിനിടെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേരുമെന്ന വാർത്തകളെ തള്ളി ആർ. എൽ. ഡി (രാഷ്ട്രീയ ലോക് ദൾ) അധ്യക്ഷൻ ജയന്ത് ചൗധരി.

 


ഇതുംകൂടി വായിക്കാം;വർഗീയ ധ്രുവീകരണം ; ആയുധമാക്കി ബിജെപി


 

പ്രിയങ്കയുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ചയാണെന്നും അതിൽ അസ്വാഭാവികതയില്ലെന്നും ചൗധരി പറഞ്ഞു. കഴിഞ്ഞ ദിവസം പ്രിയങ്ക, ജയന്ത് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ തങ്ങൾ എസ്. പിയുമായി സഖ്യത്തിലാണെന്നും കോൺഗ്രസുമായി സഖ്യത്തിനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 2022ൽ ആണ് ഉത്തർപ്രദേശ് അടക്കമുള്ള 7 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഖം നഷ്ടപ്പെട്ട ബി. ജെ. പി ഏത് വിധേനയും തെരഞ്ഞെടുപ്പിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം മത്സരിക്കാനില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അറിയിച്ചിട്ടുണ്ട്.
eng­lish sum­ma­ry; UP Assem­bly elec­tions The BJP is try­ing to regain power
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.