19 April 2024, Friday

Related news

March 12, 2024
October 1, 2023
September 5, 2023
September 4, 2023
July 8, 2023
June 7, 2023
May 27, 2023
April 23, 2023
April 17, 2023
April 5, 2023

2022ലെ കണക്കെടുപ്പിലും ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങളുടെ രാജ്യം; യുഎസ് റിപ്പോര്‍ട്ട്

web desk
ന്യൂഡല്‍ഹി
March 21, 2023 8:01 pm

കഴിഞ്ഞ വര്‍ഷവും ഇന്ത്യയില്‍ ഗുരുതരമായ മനുഷ്യാവകാശ പ്രശ്നങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി യുഎസ് റിപ്പോര്‍ട്ട്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ കൊലപാതകങ്ങൾ, മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള അതിക്രമം, മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമം എന്നിവ ഉൾപ്പെടെ 2022ല്‍ രാജ്യത്തുണ്ടായ മനുഷ്യാവകാശ പ്രശ്‌നങ്ങളാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലുള്ളത്. നിയമവിരുദ്ധമായ കൊലപാതകങ്ങളും പീഡനങ്ങളും പൊലീസ്, ജയിൽ ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതവും നികൃഷ്‌ടമായ പെരുമാറ്റം, കഠിനവും ജീവന് ഭീഷണിയുമായ ജയിൽ വ്യവസ്ഥകൾ തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു.

അനിയന്ത്രിതമായ അറസ്‌റ്റും തടങ്കലും, രാഷ്ട്രീയ തടവ്, സ്വകാര്യതയിൽ ഏകപക്ഷീയമോ നിയമവിരുദ്ധമോ ആയ ഇടപെടൽ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമങ്ങൾക്കും മേലുള്ള നിയന്ത്രണങ്ങൾ, മാധ്യമപ്രവർത്തകരുടെ അന്യായമായ അറസ്‌റ്റുകളോ പ്രോസിക്യൂഷനുകളോ, ക്രിമിനൽ അപകീർത്തി നിയമങ്ങൾ നടപ്പാക്കുമെന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ഈ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ചില പ്രധാന മനുഷ്യാവകാശ ലംഘനങ്ങൾ.

ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾ, സമാധാനപരമായി ഒത്തുകൂടാനുള്ള സ്വാതന്ത്ര്യത്തിൽ ഇടപെടൽ, ഗുരുതരമായ അവകാശ ലംഘനങ്ങളിൽ ഇടപെടുന്ന ആഭ്യന്തര, അന്തർദേശീയ മനുഷ്യാവകാശ സംഘടനകളെ വേട്ടയാടൽ എന്നിവയും യുഎസ് റിപ്പോർട്ട് പരാമർശിക്കുന്നു. ഇതിനൊപ്പം പങ്കാളികളുടെ അക്രമം, ലൈംഗിക അതിക്രമം, ജോലിസ്ഥലത്തെ അക്രമം, പ്രായപൂർത്തിയാവാത്തതും നിർബന്ധിതവുമായ വിവാഹം, സ്‌ത്രീഹത്യ എന്നിവയുൾപ്പെടെ ലിംഗാധിഷ്‌ഠിത അക്രമങ്ങളിലെ അന്വേഷണത്തിന്റെ അഭാവം എന്നിവയും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. ഇതിനൊപ്പം വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറൽ ഉൾപ്പെടെയുള്ള ആരോപണങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ പൗരന്മാർ പൊതുവെ അഭിപ്രായ സ്വാതന്ത്ര്യം ആസ്വദിക്കുന്നവരാണെങ്കിലും ആ സ്വാതന്ത്ര്യം നിഷേധിക്കുന്നു. പലപ്പോഴും അഭിപ്രായ പ്രകടനങ്ങളില്‍ സർക്കാർ ഉള്ളടക്കം നിയന്ത്രിക്കുന്ന ശൈലിയാണ് ഇന്ത്യയില്‍ തുടരുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള യുഎസ് സർക്കാരിന്റെ സമാന റിപ്പോർട്ടുകൾ നേരത്തെയും ലോകം ചര്‍ച്ചചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം ഇന്ത്യ തള്ളുകയാണ് പതിവ്. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ സ്ഥാപിതമായ ജനാധിപത്യ സമ്പ്രദായങ്ങളും ശക്തമായ സ്ഥാപനങ്ങളുമുണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വിശദീകരണം. പുതിയ റിപ്പോര്‍ട്ട് സംബന്ധിച്ച് ഇതുവരെ ഇന്ത്യന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല.

 

Eng­lish Sam­mury: India Wit­nessed Sig­nif­i­cant Human Rights Vio­la­tions In 2022: US Report

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.