പതിനെട്ടു വർഷക്കാലം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്ക് ശേഷം അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പിട്ടു. ഖത്തറിൽ വെച്ച് നടന്ന സമാധാന കരാറിൽ താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഗാനി ബരദാറും യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും കരാറിൽ ഒപ്പിട്ടു. കരാറനുസരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈനികരെ പൂർണ്ണമായും പിൻവലിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും സേനയെ പിൻവലിക്കുക. തീവ്രവാദികളെ സഹായിക്കില്ലെന്ന് താലിബാന്റെ ഉറപ്പു നല്കുമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് കരാർ ഒപ്പുവെച്ചത്.
ചരിത്രപ്രാധാന്യമുള്ള കരാർ ഒപ്പിടുന്നതിൽ സാക്ഷിയാകാൻ ഇന്ത്യ അടക്കം 30 രാജ്യങ്ങൾക്ക് ക്ഷണം ലഭിച്ചിരുന്നു. ഖത്തർ ഭരണകൂടമാണ് ഇന്ത്യയെ സാക്ഷിയായി ക്ഷണിച്ചത്. കരാർ വിജയകരമായി നടപ്പിൽ വരുകയാണെങ്കിൽ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ യുഎസിലേക്ക് കൊണ്ടുവരാനുള്ള പാതയൊരുങ്ങുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാന്റെ സമാധാനത്തിനും ശുഭകരമായ ഭാവിക്കും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കരാർ ഒപ്പിടാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ട്രംപ് അഫ്ഗാൻ ജനതയോട് പറഞ്ഞു. നിലവിൽ പതിമൂവായിരത്തോളം യുഎസ് സൈനികർ അഫ്ഗാനിസ്ഥാനിലുണ്ട്. ഇത് 135 ദിവസം കൊണ്ട് ഘട്ടം ഘട്ടമായി 8,600 ലേക്കെത്തും.
പൂർണ്ണമായും സൈനികരെ പിൻവലിക്കുന്നതിനുള്ള സമയപരിധിയും വ്യവസ്ഥകളിലുൾപ്പെടുത്തിയിട്ടുണ്ട്. യു എസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധമാണ് അഫ്ഗാനിസ്ഥാനിൽ നടന്നുവന്നത്. 2001, സെപ്റ്റംബർ 11ൽ അമേരിക്കയിലുണ്ടായ ആക്രമണത്തിന് ശേഷം അഫ്ഗാനിൽ 2400 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഭീകരസംഘടനയായ അൽഖ്വയ്ദയ്ക്കും മറ്റു തീവ്രവാദ സംഘടനകൾക്കും സഹായം നൽകരുതെന്നാണ് പ്രധാനവ്യവസ്ഥ. ആക്രമണങ്ങൾ കുറയ്ക്കുക. അഫ്ഗാൻ സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ഒത്തുതീർപ്പ് ചർച്ചകൾ നടത്തുക എന്നിങ്ങനെയാണ് മറ്റു വ്യവസ്ഥകൾ. തെരഞ്ഞെടുപ്പ് മുൻനിർത്തി കാമ്പയിനുകളിൽ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് ട്രംപ് കരാർ സാധ്യമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
English Summary; US-Taliban sign peace agreement
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.