ഉത്തരാഖണ്ഡിലെ മഴക്കെടുതിയില്‍ മരണ സംഖ്യ 52 ആയി ഉയര്‍ന്നു. 11 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. സൈന്യവും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം ശക്തമാക്കി.കഴിഞ്ഞദിവസം ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ എൻഡിആർഎഫ് 17 രക്ഷാസംഘങ്ങളെ നിയോഗിച്ചു.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാൾ തീർത്തും ഒറ്റപ്പെട്ട നിലയില്‍ തുടരുകയാണ്. ഇവിടേക്കുള്ള മൂന്ന് പാതകളിലും മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങിയിരുന്നു. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വലിയ നാശനഷ്ടമുണ്ടായ നൈനിറ്റാളില്‍ മാത്രം 20 പേര്‍ക്ക് ജീവന്‍ നഷ്ടമായി.നൈനിറ്റാളിന് പുറമെ അല്‍മോറ, റാണിഖേത് എന്നിവിടങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ഇന്ധനമടക്കമുള്ള അവശ്യവസ്തുക്കള്‍ക്ക് ഈ മേഖലകളില്‍ റേഷനിങ് ഏര്‍പ്പെടുത്തി. രുദ്രാപൂര്‍, ചമ്പാവത്, ഉധംസിങ് നഗര്‍, രാംനഗർ, ബാസ്പുർ, കിച്ച, സീതാർഗഞ്ച് തുടങ്ങിയ മേഖലകളും വെള്ളത്തിനടിയിലാണ്. ബദരിനാഥ് ചാർധാം യാത്രയിൽ പങ്കെടുക്കാനെത്തിയ തീർത്ഥാടകരും വിനോദ സഞ്ചാരികളും പല സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
സിക്കിമില്‍ കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായതോടെ ദേശീയപാത 10 ല്‍ ഗതാഗതം തടസ്സപ്പെട്ടു. റാംഗ്പോ അതിര്‍ത്തിയിലും പാനി ഹൗസിലുമാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാത 10 ലെ ഗതാഗതം നിലച്ചതോടെ ഗാങ്ടോക്കുമായുള്ള ബന്ധം നിലച്ചിരിക്കുകയാണ്. പശ്ചിമബംഗാളില്‍ ജാല്‍പായ്ഗുരി, ഡാര്‍ജിലിങ്, കാലിംപോങ് ജില്ലകളില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി.അയല്‍ രാജ്യമായ നേപ്പാളിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. നേപ്പാളില്‍ ഇതുവരെ 48 പേര്‍ മരിച്ചപ്പോള്‍ 31 പേരെ കാണാതായി.
ENGLISH SUMMARY;Uttarakhand Flood updates
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.