20 April 2024, Saturday

ഓണപ്പാട്ടുകളുമായി പതിനാലുകാരൻ സംഗീതസംവിധാന രംഗത്തേക്ക്

Janayugom Webdesk
August 29, 2021 4:35 am

കൗമാരത്തിന്റെ തുടക്കത്തിലാണെങ്കിലും ഇരുത്തംവന്ന സംഗീതജ്ഞനെപ്പോലെയാണ് പി ആനന്ദ് ഭൈരവ് ശർമ്മ. ശ്രീക്ക് മ്യൂസിക്കിനുവേണ്ടി അഞ്ച് ഓണപ്പാട്ടുകൾക്ക് സംഗീതസംവിധാനവും ഓർക്കസ്ട്രേഷൻ നിർവഹിച്ച് വാദ്യോപകരണങ്ങൾ വായിച്ചിരിക്കുകയാണ് പതിനാലുകാരനായ ആനന്ദ് ഭൈരവ് ശർമ. ചലച്ചിത്ര പിന്നണിഗായകരായ കാവാലം ശ്രീകുമാർ, മധു ബാലകൃഷ്ണൻ, സരിത രാജീവ്, സ്വരസാഗർ എന്നിവരാണ് ശ്രീക്ക് മ്യൂസിക്ക് ഓണപ്പാട്ടുകൾ 2021 എന്ന ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഗാനങ്ങളുടെ പ്രകാശനം ചിങ്ങം ഒന്നിന് സംഗീതസംവിധായകനും ആനന്ദിന്റെ ഗുരുവുമായ എം ജയചന്ദ്രൻ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെ നിർവഹിച്ചു. ഗാനരചയിതാവായ ശ്രീകാന്ത് എം ഗിരിനാഥ് ആണ് പാട്ടുകളുടെ രചന നിർവഹിച്ചിരിക്കുന്നത്. ഗാനരചനയിൽ തന്റെ മാനസഗുരുവായി ആരാധിക്കുന്ന, ഓണപ്പാട്ടുകളിലൂടെ മലയാളികളെ എന്നെന്നും ഉത്സവസ്മരണയിലാറാടിച്ച ഗാനരചയിതാവായ ശ്രീകുമാരൻ തമ്പിക്ക് ഈ ഗാനോപഹാരം സമർപ്പിക്കുന്നുവെന്ന് ശ്രീകാന്ത് എം ഗിരിനാഥ് പറയുന്നു.

കൊല്ലം ശ്രീശ്രീ അക്കാഡമിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ആനന്ദ് ശാസ്ത്രീയ സംഗീതത്തിന് പുറമേ പതിനൊന്ന് സംഗീതോപകരണങ്ങൾ അഭ്യസിക്കുന്നുണ്ട്. മൃദംഗ വിദ്വാൻ മുഖത്തല എൻ പ്രവീൺ ശർമയുടെയും കാവാലം നാരായണപ്പണിക്കരുടെ ശിഷ്യയായ സോപാന സംഗീതജ്ഞ ആശയുടെയും മകനാണ് ആനന്ദ്. മാതാപിതാക്കളിൽ നിന്നും സംഗീതം അഭ്യസിച്ചുതുടങ്ങിയ ആനന്ദിന് വയലിനിൽ വിദ്വാൻ ശശികുമാർ ആണ് ഗുരു. മിക്ക സംഗീതോപകരണങ്ങളും ആനന്ദ് സ്വന്തമായി അഭ്യസിക്കുകയായിരുന്നു.

വിഘ്നേശ്വരാ വൃദ്ധികാരണാ… എന്നു തുടങ്ങുന്ന ഗണപതി സ്തുതി വാഗധീശ്വരീ രാഗത്തിലാണ് ആനന്ദ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗീതജ്ഞൻ കാവാലം ശ്രീകുമാർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണൻ ആലപിച്ച ‘ഉത്രാടപ്പുലരിയിൽ’ എന്ന ഗാനം കമാസ് രാഗത്തിലും സ്വരസാഗർ ആലപിച്ച തൊടിയെല്ലാം വാടികളായി… എന്നു തുടങ്ങുന്ന ഗാനം ഹംസധ്വനി രാഗത്തിലുമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഹരികാംബോജി രാഗത്തിൽ ‘തൃക്കാക്കര തേവരുക്ക് തിരുവാറാട്ട്,’ ‘ഓണം വന്നേ പൊന്നോണം വന്നേ…’ എന്നീ രണ്ട് ഗാനങ്ങൾ ഈണം നൽകിയിട്ടുണ്ട്. ചലച്ചിത്ര പിന്നണിഗായകരായ കാവാലം ശ്രീകുമാർ, സരിത രാജീവ് എന്നിവരാണ് യഥാക്രമം ഈ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.

‘വിഘ്നേശ്വരാ വൃദ്ധികാരണാ വക്രതുണ്ഡ വിനായക …’ എന്ന ഗണേശ സ്തുതിയോടെയാണ് പാട്ടുകൾ ആരംഭിക്കുന്നത്. ‘ഉത്രാടപ്പുലരിയിൽ ഉഷ മലർ ചൂടി ഉടുത്തൊരുങ്ങി വന്ന ഉദയമേ… എന്ന ഗാനം ഓണക്കാലത്തും വറുതിയിലായ കുഞ്ഞുങ്ങൾക്ക് ഒരു നല്ല ഓണക്കാലം സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു. ഓണം വന്നേ പൊന്നോണം വന്നേ… പൂവേ പൊലി പാടാൻ എല്ലാ പൂക്കളേയും ക്ഷണിക്കുന്ന ഗാനമാണ്. സാധാരണ പൂക്കളമിടാൻ ഉപയോഗിക്കാത്ത കൈനാറിപ്പൂവിനെയും പൂക്കളത്തിലേക്ക് ക്ഷണിക്കുന്നതിലൂടെ അകറ്റി നിർത്തപ്പെടേണ്ടവരായി ആരുമില്ല എന്ന ബഹുസ്വരതയുടെ സന്ദേശമാണ് ഗാനരചയിതാവ് ശ്രീകാന്ത് എം ഗിരിനാഥ് നമുക്ക് നൽകുന്നത്. ‘തൃക്കാക്കര തേവരുക്ക് തിരുവാറാട്ട്.… തിരുവോണ നാളിന്റെ കേളികൊട്ട്… ‘എന്ന ഗാനത്തിലൂടെ തിരുവോണ ഉത്സവത്തിന്റെ വരവറിയിക്കുന്ന പ്രസിദ്ധമായ തൃക്കാക്കര ആറാട്ടും വള്ളംകളിയും ഓണക്കാല പ്രണയവുമൊക്കെ പ്രതിപാദിക്കുന്നു.

ആരും ശ്രദ്ധിക്കാതിരിക്കുകയും പെട്ടെന്ന് ഓണക്കാലമാകുമ്പോൾ ചുറ്റിലും പൂന്തോട്ടമാകുന്ന പറമ്പുകളും തുടർന്നുള്ള ഓണ വിശേഷവുമാണ് ‘തൊടിയെല്ലാം വാടികളായി’ എന്ന ഗാനം.
രാവിലെ കുളിച്ച് ഓണക്കോടിയുമുടുത്ത് മുറ്റത്തെ അത്തപ്പൂക്കളത്തിലേക്ക് പായുന്ന കുട്ടികളുടെയും സദ്യയൊരുക്കാൻ തലേദിവസം വരെ തത്രപ്പെടുന്ന വീട്ടുകാരുടെയുമൊക്കെ ആഹ്ലാദം ഈ ഗാനത്തിൽ തുടിച്ചു നിൽക്കുന്നു. ഗാനങ്ങൾ ശ്രീക്ക് മ്യൂസിക്ക് യൂട്യൂബ് ചാനലിൽ നിന്നും കേൾക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.