November 30, 2023 Thursday

വടിവില്ലാത്ത ആത്മഹത്യാകുറിപ്പ്

ദത്തു
June 4, 2023 2:21 am

ഓന്റെ ഭീരുത്വം
ഖദർപേപ്പറിന്റെ
നിവർന്ന പള്ളയിൽ
കൂന്തൽ വിഷത്തിന്റെ
തെറിച്ച ചാരുതയാൽ
കൊത്തിവച്ചത്
ഗതിവേഗത്തിൽ
തുരന്നെടുക്കരുതെന്നുറച്ച്
കാലിക്കുടുക്കയുടെ
വിണ്ട മൂടിയിൽ തിരുകിവച്ച
പരേതന്റെ കർമ്മകുശലതയെ
ഒരുവൾ
ശ്വാസമടക്കി വായിക്കാനെടുത്തു
********************
‘അ ’ വേണ്ടത്ര വടിവൊത്തില്ല
എത്ര ചുരുണ്ടിട്ടും
പൊക്കിൾവള്ളി
കെട്ടിപ്പിടിച്ചിട്ടേയില്ലെന്ന്
പരേതൻ പറഞ്ഞിരുന്നല്ലോ!
അതുകൊണ്ടാകും.
‘ഇ ’ മുരടിച്ചു വിണ്ടുപോയി
വളമിടാതൊരിഷ്ടവും
വിരൽ കൊരുക്കില്ലെന്ന്
വയറിരമ്പത്തിലും
ശ്രുതി തെറ്റാതയാൾ
പാടിയിരുന്നല്ലോ!
അതിനാലാകും
‘ഒ ’ ഒരൽപ്പംപോലും ഒട്ടിയിരുന്നേയില്ല
ഒരുമയുണ്ടെങ്കിൽ
കിടക്കാമെന്നുറച്ച
ഉരൽക്കിടക്ക
ഓലക്കീറിലെ
കുഞ്ഞോട്ടയിൽ നിന്നിറ്റുവീണ
മാരിനൂലിനൊപ്പം
പടിയിറങ്ങി പോയിരുന്നല്ലോ!
അങ്ങനെയാകാം
‘ക’ തീർത്തും അവശനായിരുന്നു
കടവും കാടിയും
കുഞ്ഞും കൂരയും
കൂനായ് വന്ന്
കൂരിരുട്ടുമായ്
കൂട്ട് വെട്ടിയിട്ടാകും
അല്ലേ
‘വ’ കടുപ്പം കൊണ്ട് തെളിഞ്ഞേ നിന്നു
വായെടുത്തും
വിരൽ ചൂണ്ടിയും
വിഷം ചൊരിഞ്ഞോനല്ലേ
വയററിയാതെ
വാളെടുത്തു
വീട് വിറ്റോനല്ലേ
**************
ഒടുവിലെ തണുത്ത
കൈയൊപ്പിൽ
അച്ഛനെന്നെഴുതിയ
ചേർത്തെഴുത്തിൽ
ഒരറ്റം മാഞ്ഞുപോയല്ലോ
കണ്ണീരടർന്നോ
കൈ നനഞ്ഞോ? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.