
ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ അവരുടെ ദൃശ്യതയും സ്വീകാര്യതയും വർധിപ്പിക്കുന്നതിനുമായി സാമൂഹ്യനീതിവകുപ്പ് സംഘടിപ്പിക്കുന്ന വര്‍ണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ കലോത്സവം നാളെ മുതല്‍ 23 വരെ കോഴിക്കോട് നടക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് ട്രാൻസ്‌ജെൻഡർ നയം നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും മറ്റു വിഷയ വിദഗ്ധരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ദേശീയ സമ്മേളനം നടക്കും. ട്രാൻസ്‌ജെൻഡർ/ക്വിയർ സംബന്ധിയായ വിഷയങ്ങളിലെ പാനൽ ചർച്ച, ട്രാൻസ്‌ജെൻഡർ വിഷയം പ്രമേയമാക്കിയുള്ള ഫിലിം ഫെസ്റ്റിവൽ എന്നിവയും അന്ന് സംഘടിപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈകിട്ട് ആറിന് ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ മന്ത്രി ഡോ. ആർ ബിന്ദു കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള അവാർഡ് ദാനവും, ഭവന പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. ട്രാൻസ്‌ജെൻഡർ മേഖലയിലെ വിശിഷ്ട സംഭാവനകൾക്ക് അദ്രിജ പണിക്കർ, അഡ്വ. പത്മ ലക്ഷ്മി എന്നിവരെ ചടങ്ങില്‍ ആദരിക്കും. കലോത്സവത്തിന് മുന്നോടിയായി 21ന് വൈകുന്നേരം നാലിന് മുതലക്കുളത്ത് നിന്നും ജൂബിലി ഹാൾ വരെ വിളംബരഘോഷയാത്ര നടക്കും.
22, 23 തീയതികളിലാണ് ‘വർണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ കലോത്സവം നടക്കുക. പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിങ് നൽകുന്ന രീതിയിലാണ് ഈ വർഷത്തെ ട്രാൻസ്‌ജെൻഡർ കലോത്സവം. 23ന് വൈകുന്നേരം ആറിന് കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വനം വന്യജീവി മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.
സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ അരുൺ എസ് നായർ, ട്രാൻസ്ജെൻഡർ സെൽ സ്റ്റേറ്റ് കോർഡിനേറ്റർ ശ്യാമ എസ് പ്രഭ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.