കാട് പിടിച്ച പുഴ കരിഞ്ഞതും
കൊഴിഞ്ഞതും
പതംപറഞ്ഞു നടന്നില്ല
നിലവിളിച്ചതേയില്ല
ഇളക്കം തട്ടാതെ
നിറഞ്ഞൊഴുകിയിരുന്ന കാലത്തും
അടുത്തെങ്ങും ഒന്നും
കടം വാങ്ങാൻ പോയിട്ടില്ല
ഇന്നലെ ഉരുകിയൊലിച്ചെത്തിയ
രണ്ടു ഹൃദയങ്ങളും
ആവാഹിച്ചിറക്കാൻ
പാടുപെടുമ്പോഴാണ്
മേലാകെ പൊങ്ങിയ
പാപപ്പാടകളുടെ
മെഴുക്ക് വിടാതെ
പിടികൂടിയതറിയുന്നത്
ഹൃദയവും ദേഹവും
ഉള്ളകങ്ങളിലേക്ക് ആനയിക്കുന്നത്
നിർത്തിയതായി
ഒരു ബോർഡ് വച്ചു കൂടേയെന്ന് കാട്
കാടെങ്ങനെ കര കയറുമെന്ന്
നാടാകെ ചർച്ച
ചൂരും നീരും കൊടുത്ത്
കരയാകെ നാടു പിടിപ്പിച്ച
പുഴക്കൈകൾ
ചീറിപ്പാഞ്ഞ തീവണ്ടിയുടലുകളിൽ
തേഞ്ഞു തീർന്നതറിയാതെ
ഇന്നും ഹൃദയങ്ങൾ
മെഴുക്കു പടർന്ന പുഴപ്പരപ്പുകളിൽ
കാട് തെരഞ്ഞലയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.