ജയിലിൽ പോകാൻ വഴിയിൽ പായ വിരിച്ചു കിടക്കുന്ന ജഗതിയുടെ കഥാപാത്രം ആരെയും ചിരിപ്പിക്കും. എന്നാൽ ജീവിതത്തിൽ ഈ മാതൃക പിന്തുടരുന്ന ഒരാളെ പരിചയപെട്ടാലോ. ജയിലിൽ കിടന്ന് വിശപ്പകറ്റുന്നത് ശീലമാക്കിയ ആളാണ് വേണുഗോപാൽ. ഇതിനായി ഇയാൾ പട്ടാപ്പകൽ നാലാളുടെ മുമ്പിൽ വച്ചു തന്നെയാണ് മോഷണം നടത്തുക. 20 ലധികം മോഷണകേസിൽ പ്രതിയായ ഈ കോട്ടയം മീനച്ചിൽ സ്വദേശി പ്രമുഖമായ കുടുംബത്തിലെ അംഗമാണ്.
ആരെങ്കിലും ഇരുചക്ര വാഹനം ഏതെങ്കിലും കടയ്ക്കു മുന്നിൽ താക്കോൽ വാഹനത്തിൽ തന്നെ വച്ച് നിൽകുന്നുണ്ടെങ്കിൽ യാതൊരു മടിയും കൂടാതെ ആ വാഹനം വേണുഗോപാൽ ഓടിച്ചു കൊണ്ടുപോകും. പിന്നീട് കിട്ടുന്ന വിലയ്ക്ക് ഇത് വിൽക്കും. ഇത്തരത്തിൽ കണ്മുന്നിലുള്ള മോഷണമേ ആശാൻ നടത്തൂ.
ചെറുപ്പത്തിലേ ലഹരിക്കടിമയായി വീട്ടിൽ നിന്നിറങ്ങിയതാണ്. കേസിൽപ്പെടുമ്പോൾ വീട്ടുകാർ ആരെങ്കിലും വന്ന് ജാമ്യത്തിലിറക്കുമായിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും മോഷണം നടത്തും.
ഇന്നലെ ആലുവ ബാങ്ക് കവലയിൽ നിന്നും ഒരു ഇരുചക്ര വാഹനം മോഷ്ടിച്ച ഇയാൾ അശോകപുരത്തെ ഫൈസൽ എന്നയാളുടെ വീട്ടിൽ ചെന്നു. ഒരു കൊറിയറുണ്ടെന്നും കൊറിയറിൽ വിലപിടിപ്പുള്ള സാധനമെന്തോ ആണെന്നും അതിന്റെ വില നൽകണമെന്നും പറഞ്ഞു. തുടർന്ന് ഫൈസലിന്റെ ഭാര്യ നീതുമൊബൈൽ ഫോണെടുത്ത് ഭർത്താവിനെ വിളിച്ചു. ഭർത്താവിനോട് താൻ വിവരം നൽകാമെന്നു പറഞ്ഞ് ഫോൺ വാങ്ങിയശേഷം ഫോണുമായി ഇയാൾ ഇറങ്ങിയോടി ഇരു ചക്രവാഹനത്തിൽ പാഞ്ഞു. നീതു ബഹളം വച്ചതിനെ തുടർന്ന് സമീപവാസികൾ വാഹനങ്ങളിൽ ഇയാളെ പിന്തുടർന്നു. പിന്നീട് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഒരു പറമ്പിലൂടെ ചാടി ഓടിയ ഇയാൾ മറ്റൊരു വീട്ടിലിരുന്ന ഇരുചക്ര വാഹനമെടുത്ത് വേഗതയിൽ പാഞ്ഞു.
നാട്ടുകാർ തന്നെ അക്രമിക്കുമെന്ന് ഭയന്നാണ് ഇയാൾ രക്ഷപ്പെട്ടത്. എന്നാൽ പിന്നീട് രണ്ടാമത് മോഷ്ടിച്ച ബൈക്കുമായി ഇയാൾ രക്ഷപ്പെട്ടെങ്കിലും തിരികെ പോലീസിനുന്നിലെത്തി കീഴടങ്ങുകയായിരുന്നു.
ഇയാളുടെ ശൈലി ഇങ്ങനെയാണ്. മറ്റൊരു പണിക്കും പോകാതെ മോഷ്ടിച്ച് ജയിലിൽ പോയി പട്ടിണി കൂടാതെ ജീവിക്കുക. പോലീസ് പിടിയിലായാൽ ഏത് മോഷണകുറ്റവും ഏറ്റെടുക്കാനും ഇയാൾക്ക് മടിയില്ല.
English summary:venugopal theft who lives in jail
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.