
രാജ്യം മറ്റൊരു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുകയാണ്. എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണനും ഇന്ത്യ സഖ്യ സ്ഥാാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഡിയും തമ്മിലാണ് പോരാട്ടം. ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ വിജയിക്കുന്നവർ സുപ്രധാന പദവിയിലേക്ക് നടന്നുകയറും. ഈ സാഹചര്യത്തിൽ രാജ്യത്ത് ഇതുവരെ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളുടെ ചരിത്രവും, വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും നടപടികൾ എങ്ങനെയെന്നും അറിയാം.
രാജ്യത്ത് പതിനാറാം തവണയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. 4 തവണ ഉപരാഷ്ട്രപതിമാരെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. ആദ്യത്തെ ഉപരാഷ്ട്രപതിയായ എസ് രാധാകൃഷ്ണൻ 1952 ലും 1957 ലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1979 ൽ മുഹമ്മദ് ഹിദായത്തുള്ളയും 1987 ൽ ശങ്കർ ദയാൽ ശർമ്മയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇതുവരെയുള്ള ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചത് മലയാളിയായ കെ ആർ നാരായണനാണ്. 1992 ൽ നടന്ന തെരഞ്ഞെടുപ്പിൽ 711 വോട്ടുകൾ പോൾ ചെയ്തതിൽ 700 വോട്ടും ലഭിച്ചത് കെ ആർ നാരായണനായിരുന്നു. എതിർ സ്ഥാനാർത്ഥിയായ കാക ജോഗീന്ദറിന് ലഭിച്ചത് ഒരു വോട്ട് മാത്രമാണ്. 10 വോട്ടുകൾ അന്ന് അസാധുവായതും ശ്രദ്ധേയമായി.
1969 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഉപരാഷ്ട്രപതിയായ ജിഎ സ് പതക്കിനെതിരെ 5 എതിർ സ്ഥാനാർത്ഥികളുണ്ടായിരുന്നു. 400 വോട്ടാണ് അന്ന് ജി എസ് പതക്ക് നേടിയത്. ഒരു തവണ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം നടന്നു. 2007 ലായിരുന്നു അത്. യു പി എ സർക്കാർ സ്ഥാനാർത്ഥിയായിരുന്ന ഹമീദ് അൻസാരിക്കെതിരെ എൻ ഡി എ സ്ഥാനാർത്ഥിയായി നജ്മ ഹെപ്തുള്ളയും മൂന്നാം മുന്നണി സ്ഥാനാർത്ഥിയായി റഷീദ് മസൂദും മത്സരിച്ചു.
ആകെ പോൾ ചെയ്ത 736 വോട്ടിൽ 490 വോട്ടും നേടി ഹമീദ് അൻസാരി വിജയിച്ചു. 2012 ലെ തെരഞ്ഞെടുപ്പിലും ഹമീദ് അൻസാരി തന്നെ വിജയിച്ച് ഉപരാഷ്ട്രപതിയായി. എതിർ സ്ഥാനാർത്ഥിയായിരുന്ന ജസ്വന്ത് സിങ്ങിനെതിരെ അന്ന് ഹമീദ് അൻസാരി നേടിയത് 490 വോട്ടാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.