28 March 2024, Thursday

വിയറ്റ്നാമിന്റെ സ്വര്‍ഗീയ പഴം ഗാഗ് ഇനി ചിറയിന്‍കീഴിന്റെ മണ്ണിലും

Janayugom Webdesk
തിരുവനന്തപുരം
May 16, 2022 7:37 pm

ചിറയിന്‍കീഴീന്റെ മണ്ണിലും നൂറുമേനി വിളവുമായി വിയറ്റ്നാമിന്റെ സ്വര്‍ഗീയ പഴവര്‍ഗം ഗാഗ്. ചിറയിന്‍കീഴ് പാലക്കുന്ന് പ്രിയ കോട്ടേജില്‍ കൃഷ്ണന്‍ ആചാരിയുടെ വീടിന്റെ മട്ടുപ്പാവിലാണ് കൗതുകമായി ഗാഗ് പഴങ്ങള്‍ പാകമായി നില്‍ക്കുന്നത്.

നാല് വ്യത്യസ്ഥ നിറങ്ങളിലൂടെ കായ് പാകമാകുന്നു എന്നതാണ് ഈ പഴവര്‍ഗത്തെ വ്യത്യസ്തമാക്കുന്നത്. ആദ്യം പച്ചനിറത്തിലാണ് പൂ വിരിഞ്ഞ് കായ് ആകുന്നതെങ്കിലും അതിന് ശേഷം മഞ്ഞ നിറവും അത് കഴിഞ്ഞ് ഓറഞ്ച് നിറവും ആകും. ചുമപ്പ് നിറമാകുന്നതോടെയാണ് ഗാഗ് പാകമാകുന്നത്. വളളിയില്‍ പടര്‍ന്ന് പന്തലിച്ചാണ് ഇവ വളരുന്നത്. ഓരോ ഫലവും ഒരു കിലോയോളം ഭാരം ഉണ്ടാകും.

വിയറ്റ്‌നാമില്‍ പ്രധാന കാര്‍ഷിക വിളകൂടിയാണ് ഗാഗ്. നമ്മുടെ കാലവസ്ഥയിലും ഇത് വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് മെക്കാനിക്ക് കൂടിയായ കൃഷണന്‍ ആചാരി. പ്രത്യേകം തയാറാക്കിയ പന്തലിലാണ് അദ്ദേഹം ഗാഗിനെ വളര്‍ത്തിയത്.

പത്ത് സെന്റ് സ്ഥലം മാത്രമുള്ള കൃഷ്ണന്‍ വര്‍ഷങ്ങളായി മട്ടുപ്പാവ് കൃഷിയാണ് ചെയ്ത് വരുന്നത്. തന്റേതായ ന്യൂതന ആശയങ്ങളിലൂടെ വിവധ തരത്തിലുളള കാര്‍ഷിക വിളകള്‍ മട്ടുപ്പാവില്‍ കൃഷി ചെയ്ത് വരുന്നതിനിടെയാണ് ഗാഗ് പഴത്തെ കുറിച്ചും അതിന്റെ ഔഷധ ഗുണത്തെ കുറിച്ചും അറിയാന്‍ ഇടയായത്. ഇതിന്റെ വിത്തിനായി തിരയുന്നതിനിടെ കൊച്ചി സ്വദേശിയായ ജോജോയുടെ കൈവശം വിത്ത് വില്പ്പനയ്ക്കുണ്ടെന്ന് അറിവ് ലഭിച്ചു.

ജോജോയില്‍ നിന്ന് ആറ് വിത്ത് വാങ്ങി വീട്ടില്‍ തയാറാക്കിയ സ്ഥലത്ത് പാകി. ഒരു മാസം കഴിഞ്ഞാണ് വിത്ത് മുളപൊട്ടിയത്. അതില്‍ ഒരു വിത്ത് മാത്രമാണ് പൂര്‍ണ വളര്‍ച്ചയെത്തിയത്. അതിന് വേണ്ട പരിചരണം നല്‍കി. മൂന്ന് മാസം കഴിഞ്ഞതോടെ ചെടി പൂര്‍ണ വളര്‍ച്ചയെത്തുകയും പൂവ് വിടരുകയും ചെയ്തു. ദിവസവും ഇരുപതിലധികം പൂവ് വിടരുന്നുണ്ടെങ്കിലും ഒന്നും കായ് ആകുന്നില്ലെന്ന് മനസിലാക്കിയ കൃഷ്ണന്‍ ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയും താന്‍ വളര്‍ത്തിയത് പെണ്‍ ചെടിയാണെന്ന് മനസിലാക്കുകയും ചെയ്തു.

തുടര്‍ന്ന് ആലപ്പുഴ സ്വദേശി പ്രമോദ് ഗാഗ് കൃഷി നടത്തി വിജയിച്ചതായി അറിഞ്ഞ് അദേഹത്തെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴയില്‍ എത്തി പത്ത് ആണ്‍പൂവിനെ കൈപ്പറ്റി ചിറയിന്‍കീഴില്‍ എത്തിച്ച് പരാഗണം നടത്തിയാണ് ആദ്യ കായ്കള്‍ വിരിയിച്ചത്. കായ് പാകമാകണമെങ്കില്‍ ആണ്‍പൂവ് വേണമെന്ന് മനസിലാക്കി വീണ്ടും ആലപ്പുഴയില്‍ എത്തി ഇരുപതോളം പൂവ് വാങ്ങി വീട്ടില്‍ എത്തിച്ച് പരാഗണം നടത്തി രണ്ടാംഘട്ടം വിജയവും നേടി.

ആദ്യം കൊണ്ടുവന്ന ഗാഗ് വിത്തിനോടൊപ്പം നട്ട ചെടിയില്‍ ഒരണ്ണം കഴിഞ്ഞ ദിവസം മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പൂവിട്ടു. അതിലെ പൂക്കള്‍ ആണ്‍പൂക്കളാണെന്ന സന്തോഷത്തിലാണ് കൃഷ്ണന്‍ ആചാരി. ഇരുപതോളം കായ്കള്‍ പൂര്‍ണ വളര്‍ച്ച എത്തി കഴിഞ്ഞു. കൃഷി വകുപ്പിന്റെ പൂര്‍ണ സഹകരണത്തോടെയാണ് ഇദ്ദേഹത്തിന്റെ കൃഷി. ഗാഗ് പഴത്തിന് കിലോയ്ക്ക് 1,500 രൂപയാണ് വില. ഇതിന്റെ മാംസളമായ ഭാഗം നിരവധി വിറ്റാമിനിന്റെ കലവറയാണ്. സൗന്ദര്യ വര്‍ധന വസ്തുക്കളില്‍ ഉപയോഗിക്കുന്ന വിശേഷതരം എണ്ണ ഉല്പാദിപ്പിക്കുന്നത് ഇതിന്റെ കുരുവില്‍ നിന്നാണ്.

Eng­lish summary;Vietnam’s fruit gag is now in chirayankeezhu

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.